ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല, തൊടുപുഴ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ചേരുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വിവിധ രാഷ്ട്രീയ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും സജീവമായി നിന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർഥി മേൽക്കൈ നേടുമെന്ന വിലയിരുത്തലിലാണ് മുന്നണികൾ. നാളെ രാവിലെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ 5 മണ്ഡലങ്ങളിലെ മുന്നണികളുടെ പ്രതീക്ഷകളിലൂടെയും ജനവിധിയെ സ്വാധീനിക്കാനിടയുള്ള മുഖ്യവിഷയങ്ങളിലൂടെയും ഒരു പര്യടനം...

ഇടുക്കി:
മിടുക്കനാകാൻ മികച്ച മത്സരം
ജില്ലാ ആസ്ഥാനവും ഇടുക്കി അണക്കെട്ടും സ്ഥിതിചെയ്യുന്ന മണ്ഡലം. ഇടുക്കി രൂപതയുടെ ആസ്ഥാനവും ഇവിടെ. 2019ലെ തിരഞ്ഞെടുപ്പിൽ 20,928 വോട്ടുകളുടെ ഭൂരിപക്ഷം ഡീൻ കുര്യാക്കോസ് നേടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.26 ആയിരുന്നത് 2024ൽ 66.55 ശതമാനത്തിലേക്ക് താഴ്ന്നു. പോളിങ് കുറഞ്ഞതും മാണി വിഭാഗത്തിന്റെയും പിന്തുണയും പരമ്പരാഗത വോട്ടുകളും കൂട്ടി മണ്ഡലത്തിൽ ഭൂരിപക്ഷം നേടാനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.

മാണി വിഭാഗത്തിന്റെ പിന്തുണയില്ലെങ്കിലും ഡീൻ കുര്യാക്കോസിനു മണ്ഡലത്തിൽ നിന്നു മികച്ച ഭൂരിപക്ഷം നേടാനാകുമെന്നാണ് യു‍ഡിഎഫിന്റെ വിലയിരുത്തൽ. പതിനായിരത്തിനു മുകളിലുള്ള ഭൂരിപക്ഷം ഇടുക്കിയിൽ നിന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.വോട്ടർമാരുടെ അഭിപ്രായവും വിശകലനങ്ങളുമെല്ലാം ആറ്റിക്കുറുക്കി പരിശോധിച്ചാൽ ആര് മേധാവിത്വം പുലർത്തിയാലും ഭൂരിപക്ഷം നേരിയതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൻഡിഎ സ്ഥാനാർഥിയുടെ വോട്ട് വിഹിതം കൂടുമെന്നും ഏറെക്കുറെ ഉറപ്പാണ്.

ദേവികുളം:
പൊളിറ്റിക്കലായി പറയുമ്പോൾ
കാർഷിക –തോട്ടം മേഖലയായ ദേവികുളം നിയോജക മണ്ഡലത്തിൽ മേൽക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. വോട്ടു വിഹിതം കൂടുമെന്ന് എൻഡിഎ ഉറപ്പിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6 ശതമാനത്തിലേറെ പോളിങ് കുറഞ്ഞത് ഇരു മുന്നണികളുടെയും ചങ്കിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. 70.88 ശതമാനമായിരുന്നു 2019ലെ പോളിങ്. യുഡിഎഫ് സ്ഥാനാർഥി ലീഡും ചെയ്തു. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 67.38 ആയി കുറഞ്ഞപ്പോൾ എൽഡിഎഫ് സ്ഥാനാർഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. പോളിങ് കുറഞ്ഞത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ പാർട്ടിയോടുള്ള നിസ്സഹകരണം തോട്ടം മേഖലയിൽ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. 8,000ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ 6,000 ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.

പീരുമേട്:
മുന്നണികൾക്ക് നെഞ്ചിടിപ്പ്
പ്രചാരണത്തിൽ നിറഞ്ഞുനിന്ന എൽഡിഎഫ് വോട്ടെണ്ണൽ കഴിയുമ്പോൾ മേധാവിത്വം നിലനിർത്തുമോ എന്നാണ് പീരുമേട് മണ്ഡലത്തിലെ ചർച്ച. ട്രേഡ് യൂണിയൻ രംഗത്തെ തലപ്പൊക്കവും ഭരണകക്ഷി എംഎൽഎയുടെയും 7 പഞ്ചായത്തുകളിലെ ഭരണനിയന്ത്രണത്തിന്റെയും പിൻബലവും എല്ലാം മറികടന്നു യുഡിഎഫ് ലീഡ് നേടിയാൽ ചർച്ചകൾ വഴിമാറാനാണ് സാധ്യത.മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സിപിഎമ്മും എൽഡിഎഫും തിരഞ്ഞെടുപ്പിനായി സജ്ജരായി. യുഡിഎഫിനു പ്രവർത്തകരെയും അണികളെയും ഇറക്കാൻ കഴിഞ്ഞിരുന്നില്ല.

2019ലെക്കാൾ പോളിങ് ശതമാനം കുറഞ്ഞത് ഇരുകൂട്ടർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. 2019ൽ 76.67% ആയിരുന്നത് 2024ൽ 65.47% ആയി. നിശബ്ദമായ സർക്കാർ വിരുദ്ധ വികാരവും സിപിഎം– സിപിഐ പാർട്ടികളോടുള്ള എതിർപ്പും ഇത്തവണയും മികച്ച ഭൂരിപക്ഷം നൽകുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കിട്ടില്ലെന്നും നേതാക്കൾ ആവർത്തിക്കുന്നുണ്ട്. 9 പഞ്ചായത്തുകളിൽ 7 എണ്ണത്തിൽ യുഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്നു. വാഴൂർ സോമൻ മണ്ഡലം നിലനിർത്തിയതു പോലെ 3000 വോട്ടുകളുടെ മുകളിൽ ഭൂരിപക്ഷം നേടും എന്നാണ് എൽഡിഎഫ് കണക്കുകൾ. പീരുമേട് മണ്ഡലം ഏതു മുന്നണിക്ക് കൈവിട്ടു പോയാലും അതു വലിയ ചർച്ചകൾക്കും വിവാദത്തിനും ഇടയാക്കും.

ഉടുമ്പൻചോല:
പ്രവചനാതീതം ഏലം മേഖല
തമിഴ്നാടുമായി കൂടുതൽ അതിർത്തി പങ്കിടുന്ന ഉടുമ്പൻചോല മണ്ഡലത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഏലക്കൃഷിയുള്ളത്. അതുകാെണ്ട് തന്നെ ഏലം മേഖലയിലെ പ്രശ്നങ്ങളും ഉടുമ്പൻചോലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വധീനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും യുഡിഎഫിന് അനുകൂലമായാണ് ഉടുമ്പൻചോല മണ്ഡലം വിധിയെഴുതിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 2001ന് ശേഷം സിപിഎം സ്ഥാനാർഥികൾ മാത്രമാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോയ്സ് ജോർജിന് 22,692 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് ഉടുമ്പൻചോല.

എന്നാൽ 2019 തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് 12,494 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2019ൽ 79.24% ആയിരുന്ന പോളിങ് ശതമാനം കുത്തനെ കുറ‍ഞ്ഞു 2024ൽ 68.53% ആയി. മൂന്നാം തവണയും ഇരുവരും ഏറ്റുമുട്ടുമ്പോൾ ആർക്ക് മുൻതൂക്കം ലഭിക്കും എന്നത് പ്രവചനാതീതമാണ്.റോഡുകളുടെ വികസനം, ജോയ്സ് ജോർജ് എംപിയായിരുന്നുപ്പോൾ കൊണ്ടു വന്ന വികസന പദ്ധതികൾ എന്നിവയാെക്ക എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. എന്നാൽ മണ്ഡലത്തിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ, പരിഹരിക്കാനാകാത്ത വന്യജീവി ശല്യം, കാർഷിക മേഖലയിലുണ്ടായ തിരിച്ചടികൾ, ഭരണ വിരുദ്ധ വികാരം എന്നിവയെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

തൊടുപുഴ:
ഒഴുകുമോ, വഴിമാറാതെ
വർഷങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന തൊടുപുഴ നിയോജക മണ്ഡലത്തിൽ ഇത്തവണയും ഡീൻ കുര്യാക്കോസ് വൻ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. 2014ൽ സ്ഥാനാർഥി തോറ്റ അവസരത്തിലും തൊടുപുഴ മണ്ഡലത്തിൽ യുഡിഎഫിന് നാലായിരത്തേലെറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന് തൊടുപുഴയിൽ മാത്രം 37,023 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. എന്നാൽ 10 ശതമാനം പോളിങ് കുറഞ്ഞത് യുഡിഎഫിനെ അലട്ടുന്നുണ്ട്. 2019ൽ 75.63% ആയിരുന്നു പോളിങ്. 2024ൽ 65.55% ആയി. ഇത്തവണയും 2019ലെ ഭുരിപക്ഷം ലഭിക്കുമെന്നു യുഡിഎഫ് പക്ഷം. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ വഴി കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വോട്ട് എൻഡിഎക്ക് ലഭിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com