ADVERTISEMENT

രാജകുമാരി∙ സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽ (ബഫർ സോൺ) നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കി കാെണ്ടു സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ കാര്യത്തിൽ ഇതുവരെ തുടർനടപടികളുണ്ടായില്ല.2020 മാർച്ച് മുതൽ ഇതുവരെ സംരക്ഷിത വനങ്ങളുടെ ബഫർ സോണുമായി ബന്ധപ്പെട്ടു 14 നിർദേശങ്ങളാണ് സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്. സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കി  2022 ജൂണിലാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. 

എന്നാൽ അതിനു മുൻപ് 2020 ഡിസംബർ 28നു തന്നെ കേരളത്തിൽ ആദ്യമായി മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ബഫർ സോൺ പ്രഖ്യാപിച്ചു അന്തിമ വിജ്ഞാപനമിറങ്ങിയിരുന്നു. വനമേഖലയ്ക്കു ചുറ്റും കേരളത്തിന്റെ അതിർത്തിയിൽ ഒരു കിലോമീറ്ററും തമിഴ്നാടിന്റെ അതിർത്തിയിൽ പൂജ്യം കിലോമീറ്ററുമാണു ബഫർ സോണായി വിജ്ഞാപനം ചെയ്തത്. ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന് ശേഷം കേരളത്തിലെ 24 സംരക്ഷിത വന മേഖലകളോട് ചേർന്ന പ്രദേശങ്ങളിലും പ്രതിഷേധം ശക്തമായി.

ഇതേ തുടർന്ന് ബഫർ സോണുകളിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുകയും കെഎസ്ആർഇസി മുഖാന്തരം റിമോട്ട് സെൻസിങ് സർവേ ഭൂപടം തയാറാക്കുകയും ചെയ്തു.2022 ഡിസംബർ 12, 22, 29 തീയതികളിൽ എല്ലാ സംരക്ഷിത വനങ്ങളിലെയും ബഫർ സോണുകളിലുൾപ്പെടുന്ന സ്ഥലങ്ങളുടെ സർവേ നമ്പർ കൂടി വ്യക്തമാക്കുന്ന സർവേ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചെങ്കിലും മതികെട്ടാൻചോലയുടെ സർവേ ഭൂപടം ഇതിലാെന്നും ഉൾപ്പെട്ടിരുന്നില്ല.

2023 ഏപ്രിലിൽ സുപ്രീംകോടതി ജൂണിൽ ഇറക്കിയ മുൻ ഉത്തരവിൽ ഭേദഗതി വരുത്തി.ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് വിദഗ്ധ സമിതിയെയും സിഇസിയെയും (സെൻട്രൽ എംപവേഡ് കമ്മിറ്റി) സമീപിച്ച് നിർദേശങ്ങൾ സമർപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ ഇൗ ഉത്തരവിറങ്ങിയ ശേഷം നേരത്തെ തന്നെ അന്തിമ വിജ്ഞാപനമിറങ്ങിയ മതികെട്ടാൻചോലയുടെ ബഫർ സോൺ പരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികളാെന്നും ഉണ്ടായില്ലെന്നാണ് വനം വന്യജീവി വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com