ADVERTISEMENT

തൊടുപുഴ∙  ജീവനക്കാരുടെയും സെക്‌ഷൻ ഓഫിസുകളുടെയും കുറവുമൂലം ജില്ലയിൽ കെഎസ്ഇബിയുടെ ‘ഊർജം’ കെടുത്തുന്നു.  വൈദ്യുതി മുടക്കം പുനഃസ്ഥാപിക്കാൻ വൈകുന്നതിന് കാരണം ഇതാണെന്നാണ് അധികൃതരുടെ ഭാഷ്യം. 10 കിലോമീറ്റർ ചുറ്റളവിൽ 10,000 ഉപഭോക്താക്കൾക്ക് ഒരു സെക്‌ഷൻ ഓഫിസ് എന്ന മാനദണ്ഡം ജില്ലയിൽ പാലിക്കുന്നില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ഇടുക്കിയിൽ 29 സെക്‌ഷൻ ഓഫിസുകൾ മാത്രമാണുള്ളത്. മിക്ക സെക്‌ഷൻ ഓഫിസിനു കീഴിലും 20,000 ലേറെ ഉപഭോക്താക്കളും 100 ചതുരശ്ര കിലോമീറ്ററിലേറെ പ്രവർത്തന പരിധിയുമുള്ളതിനാൽ ഓടിയെത്തി ജോലികൾ പൂർത്തിയാക്കാൻ സാധിക്കില്ല. ആവശ്യത്തിന് ജീവനക്കാരുമില്ല. ചിലയിടത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും ദിവസങ്ങളോളം ആളുകൾ ഇരുട്ടിൽ കഴിയേണ്ടി വന്നു.

കനത്ത മഴയിലും കാറ്റിലും താറുമാറായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മഴയും മഞ്ഞും പ്രതിരോധിച്ച് ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ.
കനത്ത മഴയിലും കാറ്റിലും താറുമാറായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മഴയും മഞ്ഞും പ്രതിരോധിച്ച് ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ.

∙നഷ്ടക്കണക്ക് ഏറെ
ഈ മാസം കാലവർഷക്കെടുതിയിൽ ജില്ലയിൽ 11 കെവി വൈദ്യുതി തൂണുകൾ 160 എണ്ണവും വിതരണ ലൈനുകളിലെ വൈദ്യുതി തൂണുകൾ 827 എണ്ണവുമാണ് മറിഞ്ഞത്. കൂടാതെ ഒട്ടേറെ തൂണുകൾ ചെരിഞ്ഞ നിലയിലുമാണ്. ആവശ്യത്തിന് വാഹനങ്ങൾ വാടകയ്‌ക്കെടുത്തു നൽകിയും കരാർ തൊഴിലാളികളെ ചേർത്തും ജോലികൾ പരമാവധി വേഗത്തിൽ തീർക്കാൻ സാധിച്ചതായാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പക്ഷേ വൈദ്യുതി നിലച്ച് ദിവസങ്ങളായ ഒട്ടേറെ സ്ഥലങ്ങളാണ് ജില്ലയിൽ ഇനിയും ബാക്കിയുള്ളത്. 

∙വൈദ്യുതി കിട്ടാക്കനി
വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ, പെരിഞ്ചാൻകുട്ടി. ഉപ്പുതോട്, ആന്റോപുരം, തേക്കിൻതണ്ട്, രാജപുരം, രാജമുടി, പതിനാറാംകണ്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉൾനാടൻ കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലും ദിവസങ്ങളോളം  വൈദ്യുതി മുടങ്ങി. മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പിലും കാമാക്ഷിയിലും സമാന സ്ഥിതി. 

∙ദേവികുളത്ത് 3 ദിവസം
ദേവികുളത്ത് വൈദ്യുതി നിലച്ചിട്ട് 3 ദിവസം പിന്നിട്ടു. ഇതോടെ താലൂക്ക് ആസ്ഥാനത്തെ വിവിധ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. ആർഡിഒ ഓഫിസ്, താലൂക്ക്, വില്ലേജ് ഓഫിസുകൾ, ട്രഷറി, കുടുംബാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, കോടതികൾ, ജയിൽ തുടങ്ങി പ്രധാന സർക്കാർ സംവിധാനങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യുതി ഇല്ലാതായതോടെ പ്രവർത്തനം മന്ദഗതിയിലായത്. വൈദ്യുതിയില്ലാത്തതിനാൽ മേഖലയിൽ മൊബൈൽ, ഇന്റർനെറ്റ് സൗകര്യവും ലഭ്യമല്ല.

കാലവർഷക്കെടുതി ഉൾപ്പെടെ വിവിധ സഹായങ്ങൾക്കും ആവശ്യങ്ങൾക്കുമായി വിവിധ ഓഫിസുകളിലെത്തുന്നവർ ഓൺലൈൻ സേവനങ്ങൾ ഇല്ലാത്തതിനാൽ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണുള്ളത്. മെഴുകുതിരി വെളിച്ചത്തിലാണ് വീടുകളിലുള്ളവർ രാത്രി സമയത്ത് കഴിയുന്നത്. വനമേഖലയിൽ കൂടിയാണ് ദേവികുളം ഭാഗത്തേക്ക് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. കാറ്റിലും മഴയിലും മരക്കമ്പുകളും മരങ്ങൾ കടപുഴകിയും വീണാണ്  ദേവികുളം മേഖലയിൽ വൈദ്യുതി നിലച്ചത്.

∙മറയൂരിൽ 5 ദിവസം
കാറ്റും മഴയും ശക്തമായതിനെ തുടർന്ന് മറയൂർ കാന്തല്ലൂർ മേഖലയിൽ അഞ്ചു ദിവസമായി വൈദ്യുതി പൂർണമായി മുടങ്ങിയ അവസ്ഥയിലാണ്. ചിലയിടങ്ങളിൽ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും നിലച്ചു. കാറ്റത്ത് ഒട്ടേറെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതാണ് ഇപ്പോൾ വൈദ്യുതി മുടങ്ങാൻ കാരണമെന്ന് അധികൃതർ അറിയിച്ചു

∙ ദിവസങ്ങളായി ഇരുട്ടിൽ
മഴ കനത്തതോടെ ഉടുമ്പൻചോല, തൂക്കുപാലം, നെടുങ്കണ്ടം സെക്‌ഷൻ പരിധികളിൽ വൈദ്യുതി മുടക്കം പതിവായി. എച്ച്ടി, എൽടി പോസ്റ്റുകൾ ഉൾപ്പെടെ നൂറിലധികം പോസ്റ്റുകളാണ് ഉടുമ്പൻചോല സെക്‌ഷൻ പരിധിയിൽ ഒരാഴ്ചക്കിടെ ഒടിഞ്ഞത്. ആട്ടുപാറ, കള്ളിപ്പാറ മേഖലകളിൽ വൈദ്യുതി ഇല്ലാതായിട്ട് ദിവസങ്ങളായി. ജീവനക്കാരില്ലാത്തതിനാൽ മഴ മാറിയാലും വൈദ്യുതി വിതരണം പഴയപടിയാകാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. ശാന്തൻപാറ പഞ്ചായത്തിന്റെ കുത്തടി മേഖലയിൽ നാലര ദിവസത്തിനു ശേഷമാണ് ഇന്നലെ വൈകിട്ട് വൈദ്യുതി എത്തിയത്. ചിന്നക്കനാൽ മേഖലയിൽ ഇടവിട്ട് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. 

∙വൈദ്യുതി വല്ലപ്പോഴും മാത്രം
മാങ്കുളത്ത് ഒരാഴ്ചയായി ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നു. അടിമാലിയിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. വൈദ്യുത ലൈനിലേക്ക് മരവും ചില്ലകളും വീഴുന്നതാണ് തകരാറിനു കാരണം. ഒരു ഭാഗത്തെ തകരാർ പരിഹരിക്കുമ്പോൾ മറ്റെവിടെയെങ്കിലും ലൈൻ തകരാറിലാകുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കമ്പിളിക്കണ്ടം സെക്‌ഷനു കീഴിലും പ്രശ്നങ്ങൾ പതിവാണ്.  മരക്കാനത്ത് 3 ദിവസത്തോളം വൈദ്യുതി തടസ്സപ്പെട്ടു.

തോരാതെ മഴ, തീരാതെ കെടുതികൾ
തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു; കെടുതികളും. കനത്ത മഴയെത്തുടർന്ന് ഇന്നലെ തൊടുപുഴ ചീനിക്കുഴിക്കു സമീപം വീട് തകർന്നു. ആളപായമില്ല. ഹൈറേഞ്ചിന്റെ ചില ഭാഗങ്ങളിൽ മരം വീണു ഗതാഗതതടസ്സവും ഉണ്ടായി. മറ്റു കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ഹൈറേഞ്ച് മേഖലകളിലടക്കം ഇടവിട്ട് ശക്തമായ മഴ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചനം. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ജില്ലയിൽ രാത്രികാല യാത്രയ്ക്കു നിരോധനമുണ്ട്. ദിവസങ്ങളായുള്ള ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ മഴക്കുറവ് 28 ശതമാനമായി ചുരുങ്ങി. ജൂൺ 1 മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചതു 870.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴ 1210.5 മില്ലിമീറ്റർ.  

∙ മഴക്കണക്ക്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
ദേവികുളം–111.4
ഇടുക്കി–58.4
പീരുമേട്–76
തൊടുപുഴ–82.1
ഉടുമ്പൻചോല–22.6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com