ADVERTISEMENT

മൂന്നാർ∙ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. റോഡ് നിർമാണം തടഞ്ഞതിൽ പ്രതിഷേധിച്ചു വട്ടവട കടവരി പഞ്ചായത്തംഗം ആർ.ചെമ്മലറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫിസിനു മുൻപിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം മൂന്നാം ദിനവും തുടരുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന കൊട്ടാക്കമ്പൂർ - കടവരി റോഡിന്റെ 1.5 കിലോമീറ്റർ കോൺക്രീറ്റ് പണികളാണു വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. നിർദിഷ്ട കുറിഞ്ഞി ദേശീയോദ്യാനത്തിൽപെട്ട ഭൂമിയാണെന്ന പേരിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പണികൾ തടഞ്ഞത്.

തുടർന്നു ബുധനാഴ്ച മുതൽ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പാമ്പാടുംഷോലയിലെ വനം വകുപ്പ് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചു.വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മനോഹരൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് പി.രാമരാജ്, സെക്രട്ടറി ശ്രീകുമാർ എന്നിവർ പാമ്പാടുംഷോല റേഞ്ചർ കെ.അനന്തപത്മനാഭൻ, ഡപ്യൂട്ടി റേഞ്ചർ വി.കെ.ഷാജി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കുറിഞ്ഞി സാഞ്ചറിയായി പ്രഖ്യാപിച്ച 58-ാം നമ്പർ ബ്ലോക്കിൽപെട്ട സ്ഥലത്ത് കോൺക്രീറ്റിങ് അനുവദിക്കാൻ തടസ്സമുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ വാദം.

എന്നാൽ കുറിഞ്ഞി ഉദ്യാനം സംബന്ധിച്ചു കരടു പ്രഖ്യാപനം മാത്രമാണുള്ളതെന്നും അന്തിമ പ്രഖ്യാപനം വരുന്നതുവരെ വനം വകുപ്പിന് അവകാശമില്ലെന്നുമാണ് ജനപ്രതിനിധികൾ വാദിച്ചത്. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം. വട്ടവട പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 35 ലക്ഷം രൂപ ഉപയോഗിച്ചാണു റോഡ് നിർമിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ സാമഗ്രികൾ എത്തിച്ചപ്പോഴാണു വനം വകുപ്പ് ഉദ്യോഗസ്ഥർ പണികൾ തടഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com