ADVERTISEMENT

തൊടുപുഴ∙ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികിട്ടാത്തതിനെ തുടർന്ന് വയോധികന് പൊലീസ് വക ഭീഷണിപ്പെടുത്തലും ശിക്ഷയും. വയോധികന്റെ തട്ടുകട തുറക്കുന്നത് വിലക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സിനിമാ പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പത്തിലധികം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സംഭവം നടന്ന് 5 ദിവസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിനായിട്ടില്ല.

ഇതിനിടെയാണ് പ്രതികളിലൊരാളുടെ പിതാവായ പുത്തൻപുരയ്ക്കൽ മോഹനോട്(60) തൊടുപുഴ സബ് ഇൻസ്‌പെക്ടർ മോശമായി പെരുമാറിയെന്ന് പരാതി ഉയർന്നത്. കോലാനിയിൽ തട്ടുകട നടത്തിയാണ് മോഹനനും സ്‌ട്രോക്ക് വന്ന് ശരീരം തളർന്ന് കിടപ്പുരോഗിയായ ഭാര്യയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അക്രമ സംഭവുമായി ബന്ധപ്പെട്ട് മകൻ പ്രതിയായിട്ടുണ്ടെന്നും മകനെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കണമെന്നും കഴിഞ്ഞ ദിവസം രാത്രി തട്ടുകടയിലെത്തിയ എസ്ഐ ആവശ്യപ്പെട്ടതായി മോഹനൻ പറഞ്ഞു. എന്നാൽ മകൻ സ്വന്തം നിലയിലാണ് ജീവിക്കുന്നതെന്നും മകൻ എവിടെയാണെന്ന് അറിയില്ലെന്നും മോഹനൻ മറുപടി നൽകി. ഇതോടെ ക്ഷുഭിതനായ എസ്ഐ അടുത്ത ദിവസം മുതൽ കട തുറക്കരുതെന്നും അഥവാ തുറന്നാൽ കട പൊളിച്ച് കളയുമെന്നും തനിക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മോഹനൻ പറഞ്ഞു. 

പൊലീസിനെ ഭയന്നു മോഹനൻ രണ്ടു ദിവസമായി കട തുറക്കാനാവാത്ത സ്ഥിതിയിലാണ്. നിത്യവും വലിയ തുകയുടെ മരുന്ന് ഉപയോഗിക്കുന്നയാളാണ് ഭാര്യ. കട തുറക്കുന്നില്ലെന്ന് ഉറപ്പാക്കാനായി കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് വീട്ടിലെത്തിയിരുന്നു. ആ സമയം ഭാര്യയുടെ മുന്നിൽ വച്ചും ഭീഷണി മുഴക്കി. പൊലീസിന്റെ ഭീഷണിയെ തുടർന്ന് കട തുറക്കാനാവാത്തതിനാൽ മരുന്നു വാങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് മോഹനൻ പറഞ്ഞു. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷേ, വയോധികരായ തങ്ങളെ ഉപദ്രവിക്കരുതെന്നാണ് മോഹനന്റെയും ഭാര്യയുടെയും അപേക്ഷിക്കുന്നത്. 

അക്രമം: അന്വേഷണം വൈകുന്നു
നഗരത്തിലെ ഒരു ബാറിൽ വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഇവിടേക്ക് പിക്കപ് ജീപ്പിലെത്തിയ യുവാവ് വാഹനം ഒതുക്കിയിടാൻ തയാറായില്ല. ഇത് മറ്റു വാഹന ഉടമകളും അവിടെ ഉണ്ടായിരുന്നവരും ചോദ്യം ചെയ്തു. ഇതോടെ പിക്കപ് ജീപ്പിലെത്തിയ ആൾ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കുകയും അവിടെ നിരയായി നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ തട്ടി മറിയുകയും ചെയ്തു. ഇതിൽ പ്രകോപിതരായി ബൈക്കുടമകളും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടെത്തിയവരും പിക്കപ് ഡ്രൈവറുമായി സംഘർഷമുണ്ടായി. 

ഇവിടെനിന്നു മടങ്ങിയ പിക്കപ് ഡ്രൈവർ പതിനഞ്ചോളം വരുന്ന സുഹൃത്തുക്കളെയും കൂട്ടി മടങ്ങിയെത്തി സിനിമാ പ്രവർത്തകർ താമസിക്കുന്ന ലോഡ്ജിലെത്തി അതിക്രൂരമായ അക്രമം നടത്തുകയായിരുന്നു. മർദനം ഏറ്റവരിൽ ഒരാൾ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഗര മധ്യത്തിലെ ലോഡ്ജിലെ സംഘർഷം ഏറെ നേരം നീണ്ടുനിന്നെങ്കിലും പൊലീസ് സംഭവം അറിഞ്ഞത് ഏറെ വൈകിയാണ്. തുടർന്ന് തൊടുപുഴയിലെ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നിന്നു മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് 10 പേർക്കെതിരെയാണ് നിലവിൽ കേസ് റജിസ്‌റ്റർ ചെയ്തിരിക്കുന്നത്. അക്രമം നടത്തിയവരെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

English Summary:

This article exposes a disturbing case of alleged police harassment in Todupuzha, Kerala. An elderly couple is being targeted and threatened by police demanding information about their son, who is allegedly involved in a separate assault case. The article highlights the plight of the elderly couple and raises concerns about the police's conduct.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com