ADVERTISEMENT

തലശ്ശേരി ∙ ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 20 വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണു ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ക്ലാസിലെ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊറിച്ചിലിനൊപ്പം ദേഹമാസകലം പൊള്ളുന്നതായി അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനുശേഷവും മൂന്നു വിദ്യാർഥികളുടെ രോഗം ഭേദമായുള്ളൂ. 

വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടവരുൾപ്പെടെയുള്ള 8 വിദ്യാർഥികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലും നാലുപേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്കു മുൻപു സ്കൂളിലെ രണ്ടു കുട്ടികൾക്കും സമാന രോഗലക്ഷണം ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. ഉച്ചയ്ക്കു ശേഷം ഹയർസെക്കൻഡറി വിഭാഗത്തിന് അവധി നൽകി. ആരോഗ്യ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു.  നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. അലർജി മൂലമാണ് അസുഖമെന്നാണു കരുതുന്നത്. സിക സംശയിക്കുന്നില്ല. 

ഒരാൾക്ക് കൂടി സിക
തലശ്ശേരി ∙ ജില്ലയിൽ ഒരാൾക്കു കൂടി സിക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച നാലു സാംപിളുകളുടെ പരിശോധനാഫലം ഇന്നലെയാണു വന്നത്. ഇതിൽ ഒരെണ്ണമാണ് പോസിറ്റീവ്. വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ പോയവർക്കാണു രോഗം സ്ഥിരീകരിച്ചതായി കണ്ടുവരുന്നതെന്നും തലശ്ശേരിയിൽ പരിശോധനകളും നിരീക്ഷണവും തുടരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രവർത്തകർ ആരംഭിച്ച രോഗസാന്ദ്രതാപഠനവും സർവേയും തുടരുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നുള്ള എന്റമോളജി സംഘത്തിന്റെ പരിശോധന സമീപപഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ രോഗബാധിതരുടെ പഞ്ചായത്തുകളിലായിരുന്നു പരിശോധന. സമാനരോഗലക്ഷണങ്ങളുമായി ആളുകൾ ആശുപത്രിയിലെത്തുന്നുണ്ടെങ്കിലും ഗർഭിണികൾ ഒഴിച്ചുള്ളവരുടെ രക്ത–സ്രവ സാംപിളുകൾ വൈറോളജി ലാബിലേക്ക് ഇനി അയയ്ക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും കോടതി ജീവനക്കാരും നഗരസഭാ ജീവനക്കാരും ഉൾപ്പെടെയുള്ള സംഘം കോടതിയും പരിസരവും ശുചീകരിച്ചു. അതേസമയം, മാസങ്ങൾക്കു മുൻപു മുറിച്ചു മാറ്റിയ തടിക്കഷണങ്ങൾ കന്റീൻ പരിസരത്തു കൂട്ടിയിട്ടിരിക്കുന്നത് ഇതുവരെ മാറ്റിയിട്ടില്ല.

ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടു രാവിലെ 11 മണിടെയാണു വിദ്യാർഥികൾ ആശുപത്രിയിലെത്തിയത്. വൈകാതെ കൂടുതൽ പേരെത്തി. എല്ലാവർക്കും കുത്തിവയ്പു നൽകി. ഭേദമായ കുട്ടികളെ രക്ഷിതാക്കൾ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്കു കൊണ്ടുപോയി. എന്നാൽ, ഏതാനും പേർക്കു കുത്തിവയ്പ് നൽകിയതിനു ശേഷവും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണു പരിയാരം മെഡിക്കൽ കോളജിലേക്ക് അയച്ചത്. അലർജി മൂലമുള്ള അസുഖമാണെന്നാണു പ്രാഥമിക നിഗമനം. ജനറൽ ആശുപത്രിയിലുള്ള കുട്ടികൾ സുഖംപ്രാപിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com