ADVERTISEMENT

കണ്ണൂർ∙ കോർപറേഷൻ പരിധി മുഴുവൻ ഇനി ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും. വിവിധയിടങ്ങളിലുമായി 90 സിസിടിവി ക്യാമറകൾ സജ്ജമാക്കി കഴിഞ്ഞു. മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയാറാക്കി കോർപറേഷനു സമർപ്പിച്ചിരുന്നത്.  എൻജിനീയറിങ് കോളജ് പ്രഫ.സൂരജിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി രേഖ തയാറാക്കിയത്. സ്വകാര്യ സ്ഥാപനമാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 90 ഇടത്തും തൂണുകൾ ഉയർത്തി ക്യാമറ സ്ഥാപിക്കുന്ന പ്രവൃത്തി ഏറെക്കുറേ പൂർത്തിയായി.

ടൗൺ പൊലീസ് സ്റ്റേഷനിലും മോണിറ്റർ സ്ഥാപിക്കും. കോർപറേഷന്റെ 5 സോണൽ ഓഫിസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.  കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. 2 കോടി രൂപയാണ് ചെലവ്. കോർപറേഷൻ ഓഫിസ് കേന്ദ്രീകരിച്ച് സിസിടിവി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. 2 ക്യാമറകൾ ഇവിടം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 

കണ്ണടയ്ക്കാതെ ക്യാമറകൾ 
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർ ഉൾപ്പെടെ സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ കഴിയും. പ്രധാന ജംക​ഷനുകളിലും ആൾത്തിരക്കുള്ള ഇടങ്ങളിലും ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. പതിവായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ നിരീക്ഷണ ക്യാമറയുടെ വലയത്തിലാണ്.

മാസങ്ങൾക്ക് മുൻപ് രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തീവയ്പ്, നഗരത്തിൽ ലോറി ഡ്രൈവറുടെ കൊലപാതകം എന്നിവ ഉൾപ്പെടെ നടന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് സിസിടിവി ക്യാമറകൾ നഗരം മുഴുവൻ വരുന്നത്. കണ്ണൂർ നഗരം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം തള്ളൽ പതിവാണ്. പ്രധാന ജംക്​ഷനുകളിലും ബസ് ഷെൽട്ടറുകൾക്കു സമീപങ്ങളിലുമെല്ലാം മാലിന്യം തള്ളൽ തുടർക്കഥയാണ്. 

ചാക്കുകളിലാക്കി രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യം തള്ളൽ. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും റോഡുകളിൽ പ്ലാസ്റ്റിക് അടക്കം മാലിന്യം തള്ളുന്ന സ്ഥിതിയാണ് പലപ്പോഴും. കോർപറേഷൻ ആരോഗ്യ വിഭാഗം രാത്രി കാലങ്ങളിൽ ഒട്ടേറെ പേരെ മാലിന്യം തള്ളുന്നതിനിടെ പിടികൂടിയിട്ടുണ്ട്. സിസിടിവി വരുന്നതോടെ കുറ്റകൃത്യങ്ങളിൽ തുമ്പുണ്ടാക്കാൻ പൊലീസിനു സഹായകമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com