ADVERTISEMENT

കണ്ണൂർ ∙ സ്വകാര്യ വാഹനങ്ങൾക്കു കെഎസ്ആർടിസിയുടെ ഡിപ്പോയിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള പമ്പ് സ്ഥാപിക്കുന്നതിൽ നിന്നു ജില്ല പുറത്ത്. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലാണു സ്വകാര്യ വാഹനങ്ങൾക്കുള്ള പമ്പ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ–ഡീസൽ പമ്പ് ഇവിടങ്ങളിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ ഡീസൽ പമ്പും പിന്നീട് പെട്രോൾ പമ്പുമായിരുന്നു ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് 67 ഡിപ്പോകളിൽ നടപ്പാക്കുന്ന പദ്ധതിക്കായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായായിരുന്നു 2 വർഷം മുൻപു കെഎസ്ആർടിസി ധാരണാപത്രം ഒപ്പിട്ടിരുന്നത്. 

കണ്ണൂരിൽ നിലവിൽ കെഎസ്ആർടിസി ബസുകൾക്കു മാത്രമാണു ഡിപ്പോയിലെ കൺസ്യൂമർ പമ്പിൽനിന്നു ഡീസൽ നൽകുന്നത്. ഇവിടെ തന്നെയാണു പൊതുജനത്തിനുള്ള പമ്പും ആരംഭിക്കാനിരുന്നത്. ഡിപ്പോയുടെ മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള റീട്ടെയിൽ ഔട്ട്​ലൈറ്റുകളാണ് ഉദ്ദേശിച്ചിരുന്നത്. 2 ഡീസൽ ടാങ്കുള്ള ഇവിടെ പെട്രോളിനായി ഒരു ടാങ്ക് കൂടി സ്ഥാപിക്കാനും ലക്ഷ്യമിട്ടു. ഐഒസി അധികൃതർ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പരിശോധന നടത്തുകയും ചെയ്തു. സ്ഥലസൗകര്യവും ചുറ്റുപാടും അനുയോജ്യമാണെന്നു വിലയിരുത്തുകയും ചെയ്തതാണ്.

കണ്ണൂർ നഗരത്തിൽ തളാപ്പ് മുതൽ കാൽടെക്സ് ഡിഡിഇ ഓഫിസ് വരെ ഫ്ലൈഓവർ വരുന്ന പദ്ധതി, കെഎസ്ആർടിസിയുടെ പൊതുപമ്പിനു തടസ്സമായി. മാത്രമല്ല, കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയ്ക്കു സമീപം നിലവിൽ ഐഒസി പമ്പ് പ്രവർത്തിക്കുന്നുമുണ്ട്. മലബാറിൽ കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള പമ്പ് തുറന്നിട്ടുണ്ടെങ്കിലും കാര്യമായ സാമ്പത്തികനേട്ടം കൈവരിക്കാനായിട്ടില്ല. പയ്യന്നൂരിലും അനുകൂല സാഹചര്യമല്ല. ഈ സ്ഥിതി പരിഗണിച്ചാണു ജില്ലയിൽ പദ്ധതി ഒഴിവാക്കിയത്.

കെഎസ്ആർടിസി വക സ്ഥലം ദീർഘകാല പാട്ടത്തിന് ഐഒസിക്കു നൽകിയാണു പദ്ധതി നടപ്പാക്കാനിരുന്നത്. വാഹനങ്ങൾക്കു പമ്പിലേക്കു കയറാനും ഇറങ്ങാനുമുള്ള സൗകര്യത്തിനായി ചുറ്റുമതിൽ പൊളിക്കാനും ധാരണയായതാണ്. ശുചിമുറി കോംപ്ലക്സ്, കഫെറ്റീരിയ എന്നിവയും പമ്പിനോടനുബന്ധിച്ചു നിർമിക്കാനും ലക്ഷ്യമിട്ടു. ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനവും ഒരുക്കാൻ ആലോചനയുണ്ടായിരുന്നു. കണ്ണൂർ ഡിപ്പോയ്ക്കു പിന്നാലെ പയ്യന്നൂർ ഡിപ്പോയിലും പൊതുജനത്തിനായുള്ള പമ്പ് ആരംഭിക്കാൻ ആസൂത്രണമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com