ADVERTISEMENT

കണ്ണൂർ നഗരത്തിൽ നിന്ന് യാത്ര തുടങ്ങിയതു മുതൽ കാറിന്റെ വേഗം 30 കിലോമീറ്റിനു മുകളിലേക്ക് ഉയർന്നത് അപൂർവം ചിലയിടങ്ങളിൽ മാത്രം. കുരുക്കും റോഡിലെ കുഴികളും വളവുകളും ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട തടസ്സങ്ങളുമെല്ലാം വേഗം കുറച്ചുകൊണ്ടിരുന്നു. നടാൽ മുതൽ റോഡിനു വീതി നന്നേകുറഞ്ഞതോടെ മുന്നോട്ടുള്ള യാത്ര പിന്നെയും ദുഷ്കരമായി. എടക്കാട് കടന്ന് കുളംബസാർ ഭാഗത്തേക്ക് എത്തുമ്പോൾ ഉത്സവത്തിരക്കും കുതിപ്പിന് വേഗപ്പൂട്ടിട്ടു. മഠം ജം‌ക്‌ഷൻ വരെ എത്താൻ വൈകിട്ട് അനുഭവപ്പെട്ട തിരക്കിൽ വേണ്ടിവന്നത് 40 മിനിറ്റ്.

thalassery-mahe-bypass

മുഴപ്പിലങ്ങാട് മഠം ജംക്‌ഷനിൽ നിന്ന് തലശ്ശേരി – മാഹി ബൈപാസിലേക്ക് പ്രവേശിച്ചതോടെ പൊടുന്നനെ കുലുക്കം നിലച്ച് കാർ സുഗമമായി മുന്നോട്ടു കുതിക്കാൻ തുടങ്ങി. കാറുകളും ബൈക്കുകളും ലോറികളുമെല്ലാം പുതിയ റോഡിലൂടെ നിരനിരയായി കുതിക്കുകയാണ്. വേഗം മണിക്കൂറിൽ 60–65 കിലോമീറ്റർ കണക്കാക്കി ആക്സിലേറ്ററിൽ കാൽവച്ചു. ചിറക്കുനിയും പാലയാടും ബാലവും ചോനാടവും കടന്ന് കാർ മുന്നോട്ട്.. തിരുവങ്ങാട് ഭാഗത്ത് ടോൾ പ്ലാസയിലും കാർ നിർത്തേണ്ടി വന്നില്ല. പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനിലെ സിഗ്നലിലും പച്ചകത്തിക്കിടക്കുന്നു.

വേഗം കുറയ്ക്കേണ്ടി വന്നില്ല. കവിയൂർ പാലവും അഴിയൂരിലെ റെയിൽവേ മേൽപാലവും കടന്ന് കാർ കുഞ്ഞിപ്പള്ളിയിലേക്ക്... 18.6 കിലോമീറ്റർ താണ്ടാൻ വേണ്ടിവന്നത് കേവലം 18 മിനിറ്റ് ! മുൻപ് തലശ്ശേരി, മാഹി ടൗണുകൾ കടന്ന് കുഞ്ഞിപ്പള്ളിയിലെത്താൻ വേണ്ടിയിരുന്നത് ഒന്നര മണിക്കൂറോളമായിരുന്നു ! നന്ദി, ഈ പുതുവഴിയൊരുക്കാൻ മുന്നിൽ നിന്ന ഭരണ–രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഭംഗിയായി നിർമാണം പൂർത്തിയാക്കിയ കരാർ കമ്പനിക്കും തൊഴിലാളികൾക്കും.

thalassery-mahe-bypass-1

ടോൾ പ്ലാസയും ആറു വരിയിലേക്ക്; ടോൾ പിരിവ് 11ന് രാവിലെ 8 മുതൽ
തലശ്ശേരി – മാഹി ബൈപാസിലെ ടോൾ പ്ലാസയിലും ട്രയൽ റൺ ആരംഭിച്ചു. ഉദ്ഘാടന ദിനമായ 11ന് രാവിലെ 8 മുതലേ ടോൾ ഈടാക്കാൻ തുടങ്ങുകയുള്ളൂ. ടോൾ ഗേറ്റിൽ നിയോഗിച്ച ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തുന്നത്. ടോൾ പ്ലാസ കരാറെടുത്ത ഉത്തർപ്രദേശിൽ നിന്നുള്ള എവി എന്റർപ്രൈസസ് ഉദ്യോഗസ്ഥരാണ് ഗേറ്റിൽ നിയോഗിച്ച ജീവനക്കാർക്ക് പരിശീലനം നൽകിയത്. ട്രയൽ റൺ സമയത്ത് മണിക്കൂറിൽ 600 വാഹനം വരെ ഓരോ ഗേറ്റ് വഴിയും കടന്നുപോയെന്ന് ജീവനക്കാർ പറഞ്ഞു.

thalassery-mahe-bypass-3

 ബൈപാസ് ആറുവരിയായാണ് നിർമിച്ചതെങ്കിലും ടോൾ പ്ലാസയിൽ നാലുവരിയായി വാഹനങ്ങൾ കടന്നുപോകുന്ന തരത്തിലായിരുന്നു ക്രമീകരണം. ഇത് ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ച് മനോരമ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.  ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തിയാൽ നീണ്ട നിരയിൽ കുരുങ്ങാനും സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ടോൾ പ്ലാസയിലൂം ആറുവരി ഗതാഗതം സാധ്യമാക്കാൻ ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം ബൈപാസ് പരിശോധിക്കാൻ എത്തിയ ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണയാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ നിർദേശിച്ചത്.

വലിയ വീതിയിൽ കോൺക്രീറ്റ് ചെയ്ത ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു നീക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇന്നും നാളെയുമായി ഇവിടെ വീതി കുറച്ച് കോൺക്രീറ്റ് ചെയ്ത്  ആറുവരി ഗതാഗതം ഇവിടെയും ഉറപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസ പാസ് നൽകുന്നതിനുള്ള ക്രമീകരണം രണ്ടോ മൂന്നോ ദിവസത്തിനകം സജ്ജമാക്കുമെന്ന് എവി എന്റർപ്രൈസസ് പ്രതിനിധി പറഞ്ഞു.  നിലവിലെ ടോൾ നിരക്കുകൾക്ക് മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നു മുതൽ ദേശീയപാത അതോറിറ്റി നിരക്ക് പുതുക്കും.

thalassery-mahe-bypass-4

ഇരുചക്ര വാഹനങ്ങൾ, ഓട്ടോ പ്രവേശനം പരിമിതപ്പെടുത്തും
ദേശീയപാത ബൈപാസിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കയറുന്നത് അപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ ഇവയുടെ പ്രവേശനം പരിമിതപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കാറുകൾക്ക് പരമാവധി 80 കിലോമീറ്റർ വരെയാണ് വേഗം. ഈ വേഗം കൈവരിക്കാൻ ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പ്രയാസമായതിനാൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ബൈപാസ് ഉദ്ഘാടന സമയത്ത്  തലശ്ശേരിയിലും ആഘോഷം 
തലശ്ശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് തലശ്ശേരിയിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ. ദേശീയപാത വിഭാഗം ഇതിനുള്ള ക്രമീകരണം ഒരുക്കുമെന്നാണു കരുതുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ.ഷംസീർ തലശ്ശേരിയിൽ നിന്നാണു പരിപാടിയിൽ പങ്കെടുക്കുക. ഉദ്ഘാടന ശേഷം ഡബിൾഡക്കർ ബസിൽ ബൈപാസ് വഴി യാത്ര ഒരുക്കുന്നതും ആലോചിക്കുന്നു. മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരും തിരുവനന്തപുരത്തു നിന്നാണ് പരിപാടിയിൽ പങ്കെടുക്കുക.

thalassery-mahe-bypass-5

ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങൾ
ബൈപാസ് ട്രയൽ റണ്ണിനായി തുറന്നത് അറിഞ്ഞ് ആവേശപൂർവം വാഹനം ഓടിച്ച് വരുന്നവരിൽ പലരും ഗതാഗത നിയമങ്ങൾ പാലിക്കുന്നില്ല. വൺവേ തെറ്റിച്ച് വാഹനങ്ങൾ തലങ്ങും വിലങ്ങും ബൈപാസിൽ കയറുന്നത് വലിയ അപകടങ്ങൾക്കു വഴിവെച്ചേക്കുമെന്നാണ് ആശങ്ക. മികച്ച റോഡ് ആയതിനാൽ അതിവേഗമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ദിശതെറ്റിയെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യത ഏറെയാണ്. ബൈപാസിലൂടെ കാൽനട യാത്ര നടത്തുന്നതും അപകടകരമാണ്. നടപ്പാതയില്ലാതെ, മുഴുവൻ സ്ഥലവും റോഡായാണ് ബൈപാസ് നിർമാണം നടത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com