ADVERTISEMENT

കണ്ണൂർ ∙ റമസാൻ–വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിനായി രാപകൽ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്ന കച്ചവടമാണ് വിപണിയിൽ. പ്രദർശന മേളകളും തെരുവോര കച്ചവടവും സജീവമാണ്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ഫർണിച്ചർ– ഗൃഹോപകരണ ഷോറൂം–ടെക്സ്റ്റെൽസുകൾ ആഘോഷങ്ങളെ വരവേൽക്കുന്നത്. പൊലീസ് മൈതാനിയിലെ കൈത്തറി വിപണന മേളയിൽ രാവിലെ മുതൽ രാത്രി വരെ തിരക്കാണ്. സാരികളുടെ വിപുലമായ ശേഖരമാണ് പ്രത്യേകത. 60 സ്റ്റാളുണ്ട്.

ഷർട്ട്, മുണ്ട്, ബെഡ് ഷീറ്റ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെയെന്നു ജീവനക്കാർ പറയുന്നു. ബാലരാമപുരം– കുത്താമ്പുള്ളി കൈത്തറി ഉൽപന്നങ്ങളും മേളയിലുണ്ട്. 20 ശതമാനം സർക്കാർ റിബേറ്റിലാണ് വിൽപന. ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും നടത്തുന്ന മേള 13നു സമാപിക്കും. തെരുവോര വിപണിയാണ് മറ്റൊരു പ്രധാന കച്ചവട കേന്ദ്രം. സ്റ്റേഡിയം കോർണർ ഭാഗത്ത് തെരുവോരക്കച്ചവടം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കുഞ്ഞുടുപ്പുകൾ, ബാഗുകൾ, ഷർട്ട്, സാരി, തോർത്ത്, മുണ്ട്, ബെഡ് ഷീറ്റുകൾ എന്നിവ കുറഞ്ഞ വിലയിൽ വാങ്ങാനാകും. 

വിഷുവിനു കണികാണാനുള്ള മൺകലങ്ങളുടെ വിൽപന പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ തെരുവോരത്തുണ്ട്. പടക്കവിപണിയും നേരത്തെ തന്നെ സജീവമായി. ചൈനീസ് പടക്കങ്ങൾക്കു പുറമേ, ശിവകാശി പടക്കങ്ങളും ഇത്തവണ എത്തിയിട്ടുണ്ട്. 10 രൂപ മുതൽ 6,000 രൂപ വരെ വിലയുള്ള പടക്കങ്ങൾ വിപണയിലുണ്ട്.  കേരള കരകൗശല വികസന കോർപറേഷന്റെ കണ്ണൂർ കൈരളി യൂണിറ്റിലും വിഷു – റമസാൻ മേള തുടങ്ങിയിട്ടുണ്ട്. കൃഷ്ണവിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി, ഉരുളി, വിളക്ക് എന്നിവ മേളയിൽ ലഭിക്കും. ഏപ്രിൽ 30 വരെയാണു മേള. എല്ലാ സാധനങ്ങൾക്കും 10% വിലക്കിഴിവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com