ADVERTISEMENT

കണ്ണൂർ ∙ കനത്ത വരൾച്ചമൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ. 8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ബാധിച്ച വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെട്ടത് മലയോരമേഖലയിലാണ്.  ജില്ലയിലെ 11 ബ്ലോക്കുകളിൽ കൃഷിവകുപ്പിന്റെ ബ്ലോക്ക് ലവൽ വിദഗ്ധ സമിതി ഈ മാസം 6–8 വരെ പഠനം നടത്തിയിരുന്നു.   കർഷകർ നേരിടുന്നത് വൻ സാമ്പത്തിക ബാധ്യതയെന്നാണു കണ്ടെത്തൽ. 

വില്ലനായി  കീടബാധ
∙ കീടബാധ കൂടാനും രോഗങ്ങൾ പടരാനും വരൾച്ച ഇടയാക്കി. അതിനാൽ, പ്രത്യക്ഷമായ വരൾച്ചമൂലം നശിച്ചതിനേക്കാൾ കീടബാധ, രോഗങ്ങൾ എന്നിവമൂലമാണു കൂടുതൽ വിളനാശം സംഭവിച്ചത്. വരൾച്ചമൂലം 101.149 ഹെക്ടർ കൃഷി നശിച്ചപ്പോൾ മറ്റു അനുബന്ധ കാര്യങ്ങൾമൂലമുണ്ടായവ 187.26 ഹെക്ടറിൽ ബാധിച്ചു. 

കൂടുതൽ നാശം  വാഴയ്ക്ക്
∙ വരൾച്ചമൂലം ഏറ്റവും ധനനഷ്ടമുണ്ടായത് വാഴക്കൃഷിക്കാണ്. 4.957 കോടി രൂപ. വാഴക്കുലകൾ മൂക്കുന്നതിനു മുൻപു വാഴ ഒടിഞ്ഞു വീഴുകയും പിന്നീട്, പഴുക്കുന്നതിനു പകരം കരിഞ്ഞുപോവുകയും ചെയ്യുന്നു. പഴത്തിന്റെ വലുപ്പത്തിനും കുറവു വന്നിട്ടുണ്ട്. കൂടാതെ കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അപര്യാപ്തതയുമുണ്ട്. മഴക്കാലമാകുമ്പോൾ ഈ വാഴകൾ ഒടിഞ്ഞുവീഴാനും സാധ്യത കൂടുതലാണ്. ജാതി, കമുക് തുടങ്ങിയവയേയും വേനൽ സാരമായി ബാധിച്ചിട്ടുണ്ട്. 

ആരോഗ്യം കുറഞ്ഞ് ചെടികൾ
∙ വരൾച്ചമൂലം വിളകളിൽ ആരോഗ്യക്കുറവ് ഉണ്ടായിട്ടുണ്ട്. ഇതു കൂടുതൽ കാലം നിലനിൽക്കുന്ന തെങ്ങ്, കമുക് മുതലായ ദീർഘകാല വിളകളെ കൂടുതൽ ബാധിക്കും. ചെടികളുടെ ഉൽപാദനക്ഷമതയും പ്രതിരോധശേഷിയും കുറയാൻ ഇതുകാരണമാകും. കൂടാതെ, പച്ചക്കറികളിലെ പരാഗണത്തെയും ഇത് കുറയ്ക്കും. 

കരിഞ്ഞുണങ്ങി മലയോരം
∙ ക‍ൃഷി നാശം ഏറ്റവും കൂടുതൽ ബാധിച്ചത് മലയോര മേഖലകളെയാണ്. അതിൽ തളിപ്പറമ്പ്, ഇരിട്ടി, ഇരിക്കൂർ എന്നിവിടങ്ങളിലാണ് ഏറ്റവും നഷ്ടം. തുടർന്ന് പേരാവൂർ, കൂത്തുപറമ്പ്, പയ്യന്നൂർ മേഖലകൾ. 

നഷ്ടപരിഹാരം
∙ ജില്ലയെ വരൾച്ചബാധിതമായി പ്രഖ്യാപിക്കാത്തതിനാൽ വിള ഇൻഷുറൻസ് എടുത്തവർക്കുമാത്രമാണ് ഇപ്പോൾ നഷ്ടം ലഭിക്കുക. അതിനായി എയിംസ് പോർട്ടലിലൂടെ അപേക്ഷ നൽകണം. കഴിഞ്ഞ വർഷത്തെ തുക കിട്ടാത്തത് ഇൻഷുറൻസ് എടുക്കുന്നതിൽനിന്ന് ഒട്ടേറെ കർഷകരെ പിന്തിരിപ്പിച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com