ADVERTISEMENT

കേളകം ∙ മുൻകരുതലുകളും പ്രഖ്യാപനങ്ങളും എല്ലാം പാഴായി... ഇന്നലെ കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളും 17 മണിക്കൂറിൽ അധികം ഗതാഗത കുരുക്കിൽ കുരുങ്ങി. പാർക്കിങ് ഏരിയാകൾ മുതൽ നിയന്ത്രണത്തിന് വൊളന്റിയർമാരും പൊലീസും ഉണ്ടായിരിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ടും മലയോര ഹൈവേയിൽ ശനിയാഴ്ച രാവിലെ 5 മുതൽ ആരംഭിച്ച വാഹനത്തിരക്കും തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്കും ഇന്നലെ രാത്രി 10 മണി കഴിഞ്ഞിട്ടും അവസാനിച്ചില്ല.

രാത്രിയിലും വാഹനങ്ങൾ കൊട്ടയൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഒരു കിലോമീറ്റർ ദൂരം താണ്ടാൻ വാഹനങ്ങൾ രണ്ടു മണിക്കൂറിലധികം സമയമെടുത്തു. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും ദർശനത്തിനായി തിരഞ്ഞെടുത്ത് ഭക്തർ എത്തുന്നതാണ് തിരക്കിന് പ്രധാന കാരണം. തിരുവാതിര ചതുശ്ശതം പായസം നിവേദിക്കുകയും തൃക്കൂർ അരിയളവ് ന‍ടത്തുകയും ചെയ്യുന്ന പ്രധാന ദിനമായിരുന്നതിനാൽ വൻതിരക്ക് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 13ന് ഉച്ചശീവേലി വരെ മാത്രമാണ് സ്ത്രീകൾക്ക് കൊട്ടിയൂർ ദർശന അനുമതി ഉള്ളത് എന്നതിനാലും സ്ത്രീജനങ്ങൾ കൂടുതൽ എത്തുകയും ചെയ്തു.ഫുട്പാത്ത് ഇല്ലാത്തതും ടാറിങ് വീതി കുറഞ്ഞതുമായ ഹൈവേയും മറ്റൊരു കാരണമാണ്. തിരക്കു വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. എന്നാൽ കേളകം മുതൽ കൊട്ടിയൂർ വരെയുള്ള മലയോര ഹൈവേയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇടങ്ങളിലും വീട്ടു മുറ്റങ്ങളിലും ക്രിസ്ത്യൻ പള്ളികളുടെ മൈതാനങ്ങളിലും കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യം ലഭ്യമായിട്ടും ഗതാഗത തടസ്സം ഒഴിവായില്ല..

കൊട്ടിയൂരും ചുറ്റുമുള്ള ടൗണുകളും ഗതാഗത കുരുക്കിൽ സ്തംഭിച്ചു. കൊട്ടിയൂർ അമ്പായത്തോട് റോഡിലും ബോയ്സ് ടൗൺ റോഡിലും വാഹനങ്ങൾ കുരുങ്ങി. ചുരത്തിലും ഗതാഗത കുരുക്ക് രൂപപ്പെട്ടു. കഴിഞ്ഞ വർഷം മണത്തണ ടൗണുകളിലും വാരപ്പീടിക മഞ്ഞളാംപുറം റോഡിലും ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു എങ്കിലും കേളകം, കണിച്ചാർ ടൗണുകൾക്ക് ഇടയിൽ രൂപപ്പെട്ട കുരുക്ക് പിന്നീട് കൊട്ടിയൂരിലേക്കും തുടരുകയാണ് ഉണ്ടായത്. കൂടുതൽ കെഎസ്ആർടിസി ബസുകളും ടൂറിസ്റ്റ് ബസുകളും കൊട്ടിയൂരിലേക്ക് എത്തിയിരുന്നു. ചെറുവാഹനങ്ങൾ ക്രമാതീതമായി പെരുകിയതാണ് ഗതാഗത തടസ്സത്തിനുള്ള മറ്റൊരു കാരണം.ക്ഷേത്രത്തിൽ ദർശനത്തിനും മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. സമാന്തര പാതയിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നും ഗതാഗതക്കുരുക്ക് തുടർന്നേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com