ADVERTISEMENT

തലശ്ശേരി∙ അച്ചടക്കസമിതി യോഗത്തിനിടെയുണ്ടായ എസ്എഫ്ഐ - എബിവിപി സംഘർഷത്തെത്തുടർന്ന് ഗവ. ബ്രണ്ണൻ കോളജ് 2 ദിവസത്തേക്ക് അടച്ചു. ഒന്നാംവർഷ ബിരുദ ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോളജിൽചേർന്ന യോഗത്തിനിടെയായിരുന്നു സംഘർഷം. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ധർമടം പൊലീസ് അറിയിച്ചു. പ്രിൻസിപ്പൽ ജെ.വാസന്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനിടെയാണു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്.

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം എബിവിപി പ്രവർത്തകർ പതാക ഉയർത്തിയിരുന്നു. പതാകയും പ്രചാരണ സാമഗ്രികളും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പരസ്യമായി നശിപ്പിച്ചതിനെത്തുടർന്ന് പ്രിൻസിപ്പൽ വിദ്യാർഥി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാനയോഗം വിളിച്ചിരുന്നു. കോളജ് പരിസരത്ത് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കേന്ദ്രീകരിക്കുന്നതായി എസ്എഫ്ഐ ബ്രണ്ണൻ കോളജ് യൂണിറ്റ് ആരോപിച്ചു. ഒരു കാരണവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകരെ എബിവിപി പ്രവർത്തകർ മർദിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി ചെറുത്തു തോൽപിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

എന്നാൽ കെഎസ്‌യു, എസ്എഫ്ഐ, എബിവിപി എന്നീ സംഘടനകളുടെ കൊടി പൊലീസ് അഴിപ്പിച്ചെന്നും ആരോപണമുണ്ട്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെയും കോളജ് യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ എബിവിപി യൂണിറ്റ് ഭാരവാഹികളെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നു എബിവിപി ആരോപിച്ചു. ക്യാംപസുകളിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർഥികളെ ഭയപ്പെടുത്തി മുന്നോട്ടു പോകാനാണ് എസ്എഫ്ഐ നേതൃത്വം ആഗ്രഹിക്കുന്നതെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും എബിവിപി ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com