ADVERTISEMENT

കണ്ണൂർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചതിനെത്തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്‌ഥതയിലുള്ള പന്നിഫാമിൽ ഇന്നു രാവിലെ 7നു കള്ളിങ് ആരംഭിക്കും. 36 പന്നികളാണ് ഇവിടെയുള്ളത്. ഇതിൽ കുറച്ചെണ്ണം നേരത്തേ ചത്തിരുന്നു. ബാബുവിന്റെ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് 9 ഫാമുകളിലുമായി ആകെ 173 പന്നികളെയാണ്  കള്ളിങ് ചെയ്യുന്നത്. 

കള്ളിങ്ങിനാവശ്യമായ കുഴികൾ ഇന്നലെത്തന്നെ എടുത്തിരുന്നു. 39 പേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമാണ് കള്ളിങ്ങിനു നേതൃത്വം കൊടുക്കുകയെന്നും കള്ളിങ്ങിനോടു കർഷകർ സഹകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.പ്രശാന്ത് പറഞ്ഞു. കള്ളിങ് നടത്തിയ പന്നികൾ‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. രോഗം സ്ഥിരീകരിച്ചതിനു ശേഷം ചാകുന്ന പന്നികൾക്കു കൂടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സർക്കാരിനു മുന്നിലുണ്ട്. പക്ഷേ, ഇതുവരെയും അനുകൂല നടപടിയുണ്ടായിട്ടില്ല. പന്നിപ്പനി മനുഷ്യരിലേക്കു പകരില്ല. 

നിരോധനം  മൂന്ന് മാസത്തേക്ക്
ഫാമിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം രോഗനിരീക്ഷണ മേഖലയാണ്. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനവും പന്നികളെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മൂന്നു മാസത്തേക്കു നിരോധിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. പന്നി മാംസവും പന്നികളെയും ജില്ലയിലേക്കു കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസും മോട്ടർവാഹന വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു പരിശോധന നടത്തും. ഫാമുകൾ അണുമുക്ത‌മാക്കാൻ അഗ്നിരക്ഷാ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരിഹാരം  കള്ളിങ് മാത്രം
ആഫ്രിക്കൻ പന്നിപ്പനിക്കു മരുന്നോ പ്രതിരോധ വാക്സീനോ ലഭ്യമല്ല. രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ എത്രയും വേഗം കള്ളിങ് നടത്തുന്നതാണു നല്ലത്. പന്നികളുടെ തൂക്കത്തിനനുസരിച്ച് 2,200 രൂപ മുതൽ 15,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. തീറ്റ നശിപ്പിക്കേണ്ടി വന്നാൽ കിലോയ്ക്ക് 22 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകും. ബെംഗളൂരുവിലുള്ള സതേൺ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണു സാംപിളുകൾ പരിശോധിച്ചത്. പരിശോധനാഫലം ലഭിച്ചയുടനെ കലക്ടർ അരുൺ കെ.വിജയൻ കള്ളിങ്ങിന് ഉത്തരവിട്ടിരുന്നു. ഇതുമൂലം കർഷകർക്കു വലിയ നഷ്ടം സംഭവിക്കില്ലെന്നാണു കരുതുന്നത്.

ശ്രദ്ധിക്കാം
ഛർദി, വയറിളക്കം, ഭക്ഷണം കഴിക്കാനുള്ള വിമുഖത, മരണം എന്നിവയാണു പന്നിപ്പനിയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ മൃഗസംരക്ഷണ വകുപ്പിനെയോ തൊട്ടടുത്തുള്ള വെറ്ററിനറി കേന്ദ്രത്തിലോ വിവരമറിയിക്കണം. പന്നികളിൽ  നിന്നു പന്നികളിലേക്കു മാത്രമേ രോഗം പകരുകയുള്ളു. രോഗബാധിതനായ പന്നി കഴിച്ച ഭക്ഷണാവശിഷ്ടം, വിസർജ്യം, രോഗബാധിതനായ പന്നികളുമായി സമ്പർക്കത്തിൽ വരുന്നവർ എന്നിവ വഴി രോഗം പകരാം. പന്നികൾക്കു നൽകുന്ന അറവുമാലിന്യം, മറ്റു ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ വേവിച്ചു നൽകുന്നതു നല്ലതാണ്. ഫാമും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com