ADVERTISEMENT

ചാലോട്∙ ചാലോട് മേഖലയിൽ കനത്തകാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കീഴല്ലൂർ പഞ്ചായത്തിൽ ചാലോട് കൃഷിഭവൻ പരിധിയിൽ 2 ആഴ്ച കാലയളവിൽ ലഭിച്ചത് നിരവധി വിളനാശ പരാതികൾ. കപ്പ, കമുക്, വാഴക്കൃഷി നശിച്ചത് ആണ് പരാതി ലഭിച്ചത്. ഇന്നലെ വരെ മരച്ചീനി 20 സെന്റ്, കമുക്, 12 സെന്റ്, വാഴ കുലച്ചത് 2 ഏക്കർ, വാഴ കുലയ്ക്കാത്തത് 1ഏക്കർ എന്ന രീതിയിൽ ആണ് നാശനഷ്ടം കണക്കാക്കിയത്. മഴയും കാറ്റും തുടർന്നാൽ കൃഷിനാശം കൂടുമെന്നാണ് കണക്കുകൂട്ടൽ. കൂടാളി കൃഷിഭവനിൽ 4 ഏക്കർ കുലച്ച വാഴ, 2 ഏക്കർ കുലയ്ക്കാത്ത വാഴ, 30 സെന്റ് മരച്ചീനി, 20 സെന്റ് കമുക് എന്നിങ്ങനെ ആണ് നിലവിലെ നാശനഷ്ടം.

ആറ്റാംചേരിയിൽ തെക്കേപുത്തൻപുരയ്ക്കൽ ജോസഫിന്റെ വീടിനു മുകളിൽ മരം വീണപ്പോൾ.
ആറ്റാംചേരിയിൽ തെക്കേപുത്തൻപുരയ്ക്കൽ ജോസഫിന്റെ വീടിനു മുകളിൽ മരം വീണപ്പോൾ.

മരം പൊട്ടി വീഴുകയും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവരും ഉണ്ട്. വില്ലേജ് ഓഫിസിൽ പരാതി നൽകാൻ പ്രിന്റ് എടുത്ത ഫോട്ടോ വേണം. കാറ്റിലും മഴയിലും വൈദ്യുതി ബന്ധം പല ഇടങ്ങളിലും തകരാറിലായതിനാൽ കടകളിൽ നിന്ന് ഫോട്ടോ എടുക്കാൻ കഴിയാത്ത പ്രതിസന്ധിയും ഉണ്ട്. ലഭിക്കുന്ന പരാതിയുടെ എണ്ണം കൂടുതൽ ആയതിനാൽ ഉദ്യോഗസ്ഥർക്ക് ഓടി എത്താൻ കഴിയുന്നില്ല. മരം വീണ് വൈദ്യുതി തൂണുകൾ‌ പൊട്ടിയും വൈദ്യുതി ലൈനുകൾ തകരാറിലായും പല ഭാഗത്തും വെളിച്ചമില്ല. വൈദ്യുതി പൂർണമായും പുന:സ്ഥാപിക്കാൻ 2,3 ദിവസം വേണ്ടി വന്നേക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

കൊട്ടിയൂർ∙ ബുധനാഴ്ച അർധരാത്രിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പേരാവൂർ കോടംചാലിൽ മരം കടപുഴകി വൈദ്യുതിലൈനിന് മുകളിൽ വീണ് നിരവധി വൈദ്യുതി തൂണുകൾ തകർന്നു. വാഹനഗതാഗതം മുടങ്ങി. തിരുവോണപ്പുറം തൊണ്ടിയിൽ റോഡിലും തൊണ്ടിയിൽ തെറ്റിവഴി റോഡിലും മരങ്ങൾ വീണു. ജിമ്മി ജോർജ് നഗറിൽ മരം വീണ് വൈദ്യുതിതൂണുകൾ തകർന്നു. വെള്ളർവള്ളിയിൽ സ്കൂളിന് സമീപം മരം കടപുഴകി വീണ് വൈദ്യുതിതൂണുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

മേൽമുരിങ്ങോടിയിലെ പാറശേരി തോമസ്, കൈമടയൻ സുജേഷ്, ബാബു പുതുപ്പറമ്പിൽ, ചമ്പളോൻ കൗസു എന്നിവരുടെ വീടുകൾക്കു മുകളിൽ മരം വീണു. കണിച്ചാർ പഞ്ചായത്തിലെ നെല്ലിക്കുന്ന്, കൊളക്കാട് മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം ഉണ്ടായി. നെല്ലിക്കുന്ന് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുകളിലേക്ക് മരം കടപുഴകി വീണ് കേടുപാട് സംഭവിച്ചു. ആറ്റാംചേരിയിൽ തെക്കേപ്പുത്തൻപുരയ്ക്കൽ ജോസഫിന്റെ വീടിനു മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. കൊട്ടിയൂരിൽ തലക്കാണിക്ക് സമീപം പോടൂർ ബിനോയിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരച്ചില്ല പൊട്ടി വീണു.

മേക്കാട്ട് ബേബിയുടെ വീടിനു മുകളിൽ മരം വീണു. നെല്ലിയോടിയിൽ പനച്ചിക്കൽ തോമസിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. വെങ്ങലോടിയിൽ പാറക്കട്ടിയിൽ മനോജിന്റെ വീടിന്റെ ഷീറ്റുകൾ പൊട്ടംകുളം ബിജുവിന്റെ വീടിനു മുകളിലും മരം വീണു. പ്ലാക്കൂട്ടത്തിൽ ബിജോയി, നെല്ലിയോടിയിലെ പൂവത്തോലിൽ ശശി എന്നിവരുടെ വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു വീണു. അടയ്ക്കാത്തോട് അരുവിക്കരയിൽ മുണ്ടപ്ലാക്കൽ ജിജിയുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. ഇല്ലിമുക്കിൽ തയ്യുള്ളതിൽ ഭാസ്കരന്റെ വീടിനുമുകളിൽ മരം വീണ് ഭാഗികമായി തകർന്നു. മോസ്കോയിൽ വരകുകാലായിൽ ജോണിയുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.

ചാലോട്∙ കൂടാളി പഞ്ചായത്തിലെ കൊളോളം, കോരാറമ്പ്, പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ പൊട്ടിവീണ മരങ്ങൾ മുറിച്ചു മാറ്റി. മട്ടന്നൂർ ഫയർസ്റ്റേഷൻ സീനിയർ ഫയർ ഓഫിസർ അബ്ദുല്ല, ഫയർ ഓഫിസർമാരായ സുനിൽ പൂച്ചാലി, എം.കെ.ഷിജിൻ, റിജിത്ത്, ഹോം ഗാർഡ് സുരേഷ് ബാബു, പി.പി.നൗഫൽ, നിധിൻ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. മരങ്ങൾ റോഡിന് കുറുകെ പൊട്ടിവീണതിനാൽ ഏറെ നേരം കൊളോളം-മയ്യിൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

കാറ്റ്, മഴ നാശം; തദ്ദേശഭരണ അധ്യക്ഷർ സന്ദർശിച്ചു
ഇരിട്ടി∙ കാറ്റിലും മഴയിലും വ്യാപക നാശം നേരിട്ട തില്ലങ്കേരി, കാവുംപടി പ്രദേശങ്ങളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, വൈസ് പ്രസിഡന്റ് നജീദ സാദിഖ്, ആറളം പഞ്ചായത്ത് മേഖലയിൽ പ്രസിഡന്റ് കെ.പി.രാജേഷ്, പായം പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രസിഡന്റ് പി.രജനി, അയ്യൻകുന്ന് കരിക്കോട്ടക്കരി വലിയപറമ്പുംകരിയിൽ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ എന്നിവരും അംഗങ്ങളും സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com