ADVERTISEMENT

കണ്ണൂർ∙ കൊച്ചി മരടിൽ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയ മാതൃക കണ്ണൂരിൽ വേണ്ടെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിലിന്റെ ഒറ്റക്കെട്ടായ ‌ആവശ്യം. കൃത്യമായ പരിശോധനയില്ലാതെ നിർമാണത്തിനെതിരെ എടുക്കുന്ന നടപടി ഫ്ലാറ്റിലെ കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. ഫ്ലാറ്റിന് ഒക്കുപെൻസി അനുമതി ഉൾപ്പെടെ നൽകി കഴിഞ്ഞ് നടപടി വരുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡർ ടി.ഒ.മോഹനൻ പറഞ്ഞു. കോർപറേഷന് അധികാരമില്ലാത്ത കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നത് തന്നെ ശരിയല്ലെന്നു ഡപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞു. വിഷയം വിശദമായി പഠിച്ച് ഇക്കാര്യം സ്റ്റാൻഡിങ് കൗൺസിലിനെ നേരിൽ കണ്ട് ബോധ്യപ്പെടുത്തണമെന്ന് പി.കെ.അൻവറും കെട്ടിടത്തിന് നിയമപരിരക്ഷ കിട്ടാൻ പറ്റുന്ന നിലയിലേക്ക് പോകണമെന്ന് ടി.രവീന്ദ്രനും ആവശ്യപ്പെട്ടു.

പരാതിക്കാരന്റെ ഉദേശശുദ്ധി പരിശോധിക്കപ്പെടേണ്ടതാണെന്ന ആവശ്യം കൗൺസിലർമാർ ഉന്നയിച്ചു. നിയമലംഘനം നടത്തിയെന്ന പരാതിയിൽ, കണ്ണൂർ കോർപറേഷൻ കാനത്തൂർ ഡിവിഷനിൽ നിർമിച്ച സേഫ് ഹോം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 14 നില ഫ്ലാറ്റ് പൊളിക്കണമെന്നു ആവശ്യത്തിന്മേലാണ് കൗൺസിലിൽ നിലപാട് വ്യക്തമാക്കിയത്. ഫ്ലാറ്റ് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് കോർപറേഷൻ കൗൺസിലിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്ന് സ്റ്റാൻഡിങ് കൗൺസിൽ നൽകിയ കത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. 

തീരദേശ പരിധിയും കേസും 
61 ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ഛയത്തിൽ 58 കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. കോസ്റ്റൽ റഗുലേഷൻ സോൺ പരിധിയിൽ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിർമിച്ചു എന്ന കാരണത്തിലാണു ഫ്ലാറ്റ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.രഘുനാഥ് പരാതിക്കാരനായി കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കണമെന്നാണ് കേസ്. കടലോരത്ത് നിന്ന് 500 മീറ്ററിന് പുറത്ത് മാത്രമേ കെട്ടിടം പണിയാൻ പാടുള്ളൂ എന്ന സിആർസെഡ് പരിധി ലംഘിച്ച് ഫ്ലാറ്റ് നിർമിച്ചു എന്നാണ് പരാതി. ഈ ഫ്ലാറ്റ് 492 മീറ്റർ പരിധിയിലാണ് ഉള്ളത്. 8 മീറ്ററിന്റെ പേരിലാണ് പരാതിയും കേസും. 

" കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടപ്രകാരം കൗൺസിലിന് അധികാരമില്ലാത്ത വിഷയത്തിൽ കോടതി അഭിപ്രായം തേടിയതിന് വ്യക്തതയില്ല. കെട്ടിട നിർമാണാനുമതിയുമായി ബന്ധപ്പെട്ട് കൗൺസിലിന് യാതൊരു അധികാരവും നിലവിലില്ല. പെർമിറ്റ് പുതുക്കി നൽകേണ്ട വിഷയത്തിൽ കോടതി തന്നെ ഇടപെട്ട് പെർമിറ്റ് പുതുക്കി നൽകുന്നതിനും വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. വിലയിരുത്തൽ നടത്താതെ പൊളിച്ചു നീക്കുന്ന നടപടി സ്വീകരിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതം ഗൗരവത്തിലെടുക്കണം. ഇത്തരം ബഹുനില കെട്ടിടത്തിന് പെർമിറ്റും ഒക്യുപൻസിയും നൽകുമ്പോൾ കൗൺസിലിന്റെ അനുമതി കൂടി തേടുന്നതിനു സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. "

ചരിത്രം
2008ലാണ് 37 മീറ്റർ ഉയരമുള്ള ഫ്ലാറ്റ് കെട്ടിടം പണിയാൻ സേഫ് ഹോം ഡെവലപ്പേഴ്സ് അന്നത്തെ നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നത്. അപേക്ഷയിൻമേൽ അനുമതി നൽകുകയായിരുന്നു. കോസ്റ്റൽ റഗുലേഷൻ സോൺ റൂൾസ് പ്രകാരം സിആർസെഡ് സോൺ 500 മീറ്റർ പരിധിക്കുള്ളിൽ വരുന്ന കെട്ടിടമായതിനാൽ നിർമാണം നിർത്തിവയ്ക്കുന്നതിനും സിആർസെഡ് ക്ലിയറൻസ് ഹാജരാക്കുന്നതിനും ആവശ്യപ്പെട്ട് നോട്ടിസ് നൽകിയതിനെതിരെ സേഫ് ഹോം ഡവലപ്പേഴ്സ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിൽ നിന്നും എൻഒസി ഇല്ലാതെയാണ് കോർപറേഷൻ അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി കെ.പി.രഘുനാഥ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ഫ്ലാറ്റ് നിർമാതാവ് സേഫ് ഹോം ഡവലപ്പേഴ്സ് പെർമിറ്റ് പുതുക്കി നൽകുന്നതിന് കോർപറേഷനെ സമീപിച്ചെങ്കിലും കേസ് നടക്കുന്നതിനാൽ പിന്നീട് പുതുക്കി നൽകിയിരുന്നില്ല. മരട് ഫ്ലാറ്റ് പൊളിച്ച അതേ വിധിപ്രകാരം കണ്ണൂരിലെ ഫ്ലാറ്റും പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. എന്നാൽ രഘുനാഥ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. റിട്ട് അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കേ 2020ൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കുകയും ന്യൂനത പരിഹരിച്ചതിന്റെ അടിസ്ഥാനത്തിൽ കംപ്ലീഷനും ഒക്കുപെൻസിയും കോർപറേഷൻ അനുവദിക്കുകയും ചെയ്തിരുന്നു.

English Summary:

Kannur Corporation opposes flat demolition; The council's unanimous decision highlights concerns about potential homelessness and lack of due process, echoing the Maradu controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com