ADVERTISEMENT

മുള്ളേരിയ ∙ അടയ്ക്ക കർഷകരുടെ കണ്ണീർ തോരുന്നില്ല. അടക്കയ്ക്കു ഭേദപ്പെട്ട വില ലഭിക്കുമ്പോഴാണ് ഉൽപാദനം കുത്തനെ കുറഞ്ഞ് കർഷകർ ദുരിതത്തിലായത്.വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിലാണ് ഭൂരിഭാഗം കർഷകരും. മഹാളി പടർന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ഉൽപാദനത്തെ ബാധിച്ചു. നീണ്ട കാലവർഷവും അതിനു മുൻപുണ്ടായ ശക്തമായ വെയിലുമാണ് കർഷകരെ ചതിച്ചത്. വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റിയതിനാൽ തോട്ടങ്ങൾ നനയ്ക്കാൻ കഴിഞ്ഞില്ല. വേനൽ കാലത്ത് വിരിയുന്ന പൂക്കുലകളാണ് അടുത്ത സീസണിൽ അടയ്ക്കകളായി മാറുന്നത്. തോട്ടങ്ങൾ നനയ്ക്കാൻ കഴിയാത്തതിനാൽ പൂക്കുലകളെല്ലാം വിരിഞ്ഞപ്പോൾ തന്നെ ഉണങ്ങിക്കരിഞ്ഞിരുന്നു. പിടിച്ചു നിന്ന തോട്ടങ്ങളെയാകട്ടെ പിന്നാലെയെത്തിയ കാലവർഷവും ചതിച്ചു. 

തുടർച്ചയായ മഴക്കിടയിൽ പ്രതിരോധ കീടനാശിനികൾ തളിക്കാൻ കഴിയാത്തതാണു പ്രധാന പ്രശ്നം. നവംബർ മാസം വരെ കാലവർഷം നീണ്ടതും ദുരിതം കൂട്ടി. അതുകൊണ്ട് ഈ വിളവെടുപ്പു കാലം അടയ്ക്ക കർഷകർക്കു വറുതിയുടേതാണ്. കഴിഞ്ഞ 2 വർഷങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി. ജില്ലയിലെ മുഖ്യ നാണ്യവിളയാണ് അടയ്ക്ക. ഇതു മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. ഇവരെല്ലാം കൃഷിയിൽ നിന്നു പിന്തിരിയാനുള്ള തയാറെടുപ്പിലാണ്.

കവുങ്ങ് നട്ട് ആറു വർഷം വരെ കഴിഞ്ഞാണ് അടയ്ക്ക പിടിക്കാൻ തുടങ്ങുന്നത്. അതുവരെ പരിപാലനത്തിനു വലിയ തുക ചെലവിടണം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതു കാരണം വായ്പ തിരിച്ചടവ് മുടങ്ങി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. മഹാളി കാരണം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ 2 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതുവരെ നൽകിയിട്ടില്ല. കൂടുതൽ തുക നൽകണമെന്ന് എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതും ഉണ്ടായില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com