ADVERTISEMENT

കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റ് നിർമിച്ച് സംസ്ഥാന സർക്കാരിനു കൈമാറിയ ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി ഇനിയെന്ത് എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തില്ല. കോവിഡ് ഒഴിഞ്ഞതോടെ വെറുതേ കിടക്കുന്ന ആശുപത്രി തുടർന്ന് ഉപയോഗപ്പെടുത്താൻ ഔദ്യോഗിക തലത്തിലും അല്ലാതെയും ഒട്ടേറെ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലെത്തിയിട്ട് ആഴ്ചകളായി. പക്ഷേ തീരുമാനം വൈകുകയാണ്. 

ടാറ്റ കമ്പനിയുടെ സാമൂഹിക സേവന ഫണ്ടിൽ നിന്ന് 60 കോടി രൂപയും സംസ്ഥാന സർക്കാർ 5 കോടി രൂപയും മുടക്കിയാണ് ചട്ടഞ്ചാൽ തെക്കിലിൽ ടാറ്റാ കോവിഡ് ആശുപത്രി പൂർത്തിയാക്കിയത്. ഭൂമിയും റോഡും ഓക്സിജൻ പ്ലാന്റും വൈദ്യുതി സൗകര്യങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയാണ് കോവിഡ് അതിവ്യാപന കാലത്ത് ടാറ്റാ ആശുപത്രി നിലവിൽ വന്നത്. പക്ഷേ 540 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രി ഇപ്പോൾ അനാഥാവസ്ഥയിലാണ്. 

ഒരാൾ മാത്രമാണ് ഇവിടെ നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് ഒഴിയുന്നതോടെ ഈ ആശുപത്രിയിൽ ഏതൊക്കെ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന വിവരങ്ങൾ എംഎൽഎയും ആരോഗ്യ വകുപ്പ് ജില്ലാ അധികൃതരും സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. 6 മാസം കഴിഞ്ഞും ഇതിൽ തീരുമാനമായില്ല. ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി, പെയി‍ൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവ ആണ് സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ. അടുത്ത മാസം ആരോഗ്യ മന്ത്രി ജില്ല സന്ദർശിക്കുന്നതിനിടെ തീരുമാനമുണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

മൂന്നു സാധ്യതകൾ

∙ 1. സമർപ്പിക്കപ്പെട്ട നിർദേശങ്ങളിൽ ഒന്നു മാത്രമാണ് പാലിയേറ്റീവ് കെയർ ആശുപത്രി എങ്കിലും ഈ ആവശ്യം തന്നെ നടപ്പാക്കണമെന്നാണ് എൻഡോസൾഫാൻ ഇരകൾ പറയുന്നത്. മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും വർഷങ്ങൾക്കു മുൻപ് തന്നെ എൻഡോസൾഫാൻ ഇരകൾക്കുള്ള സാന്ത്വന പരിചരണ കേന്ദ്രം തുടങ്ങണമെന്ന് നിർ‌ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ സെർവ് കലക്ടീവ് കൂട്ടായ്മ സർക്കാരിനെതിരെ കോടതി‌ അലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.പുതിയൊരു കെട്ടിടം പണിത് പാലിയേറ്റീവ് ചികിത്സ ലഭ്യമാക്കുന്നതിനേക്കാൾ എളുപ്പമാവും നിലവിലെ ടാറ്റ ആശുപത്രി തന്നെ ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്ന് സെർവ് കലക്ടീവ് കൂട്ടായ്മ പ്രവർത്തകർ പറയുന്നു.

∙ 2. കാസർകോട് ജനറൽ ആശുപത്രിയിലുള്ള ജില്ലാ ടിബി സെന്റർ പൊളിച്ചു പണിയുന്നതിനാൽ പ്രവർത്തനം ഇവിടേക്കു മാറ്റണമെന്നാണ് മറ്റൊരു നിർദേശം. ഇത് അത്ര പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ വിലയിരുത്തൽ. പരിശോധനയും ചികിത്സയും ജനറൽ ആശുപത്രിയിൽ തന്നെ നിലനിർത്തി ഓഫിസ് മാത്രം ടാറ്റ ആശുപത്രിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന നിലപാടിൽ ആണ് ടിബി സെന്റർ അധികൃതർ. കിടത്തി ചികിത്സ ആവശ്യമില്ലാത്തതിനാൽ ഒപി, ലാബ് പരിശോധന മാത്രമാണ് ഇവർക്കു ആവശ്യം. മഞ്ചേശ്വരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പരിശോധനയ്ക്കെത്തുന്നത്. ടാറ്റാ ആശുപത്രിയി‍ൽ എത്തുന്നതിനു സാധാരണ രോഗികൾക്കുള്ള യാത്രാ സൗകര്യങ്ങളില്ല. ടിബി പരിശോധനയ്ക്ക് എത്തുന്നവർക്ക് വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൂടി സേവനവും ആവശ്യമാണ്. ഈ പരിമിതികളുള്ളതു ടിബി സെന്റർ ഇവിടേക്കു മാറ്റുന്നതിൽ തടസ്സമാവും.

∙ 3. മൂന്നാമത്തെ നിർദേശമായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുക എന്ന നിർദേശമാണുള്ളത്. 2 ഡയാലിസിസ് യൂണിറ്റ് നിലവിൽ ഇവിടെയുണ്ട്. ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചാലും ഇത്രയും വലിയ സൗകര്യങ്ങളോ 540 കിടക്കകളടക്കമുള്ള സജീകരണങ്ങളോ ആവശ്യം വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com