ADVERTISEMENT

പയ്യന്നൂർ ∙ കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് അരങ്ങുണർത്തി തെയ്യങ്ങൾ വരവായി. ‘ഒന്നു കുറെ നാൽപത്’ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടുന്ന കഴകമുറ്റത്ത് ആദ്യമെത്തിയത് കന്നിക്കൊരുമകൻ തെയ്യമായിരുന്നു. തൊട്ടുപിറകെ കോലാന്മാരുടെ ഗുരു കാരണവരായ കോലാച്ചൻ തെയ്യമെത്തി. തുടർന്ന് മടയിൽ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും അരങ്ങിലെത്തി.  ഇന്ന് രക്തജാതനും കുഞ്ഞാറ് കുറത്തിയും കുണ്ടോർ ചാമുണ്ഡിയുമൊക്കെ എത്തും. വരും ദിവസങ്ങളിൽ മന്ത്ര മൂർത്തികളും ഉഗ്രമൂർത്തികളുമായ തെയ്യങ്ങൾ ഉറഞ്ഞാടി അരങ്ങുണർത്തും. 

വൻ ജനത്തിരക്കാണ് പെരുങ്കളിയാട്ട നഗരിയിൽ അനുഭവപ്പെടുന്നത്. 2 നേരങ്ങളിലായി നടന്ന അന്നദാനത്തിന് പതിനായിരങ്ങൾ പങ്കെടുത്തു. പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കാപ്പാട്ട് ഫെസ്റ്റും സാംസ്കാരിക  പരിപാടികളും നടക്കുന്നുണ്ട്. വിവിധ തറവാടുകളുടെയും ക്ഷേത്രങ്ങളുടെയും കലവറ നിറയ്ക്കൽ ഘോഷയാത്രയിലും ആയിരങ്ങളാണ് അണിചേരുന്നത്.

അരങ്ങിലെത്തി കോലാച്ചൻ തെയ്യം
പയ്യന്നൂർ ∙ പൂക്കട്ടി മുടിയുമായി കോലാച്ചൻ തെയ്യം അരങ്ങിൽ. കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ രണ്ടാമത്തെ തെയ്യക്കോലമായാണ് കോലാച്ചൻ തെയ്യം അരങ്ങിലെത്തിയത്. ആയന്മാരുടെ അഥവാ കോലാന്മാരുടെ ഗുരു കാരണവരാണ് കോലാച്ചൻ തെയ്യം. മനുഷ്യൻ വിവിധ ഗോത്രങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ ഗോപാലകന്മാരുടെ കാരണവായിരുന്നു കോലാച്ചൻ.

അദ്ദേഹത്തിന്റെ മരണത്തോടെ കോലാച്ചൻ കാർന്നോൻ തെയ്യമായി കെട്ടിയാടിത്തുടങ്ങി. കോലാൻ വിഭാഗക്കാരുടെ കഴകങ്ങളിൽ ഈ തെയ്യം ആദ്യം തന്നെ കെട്ടിയാടാറുണ്ട്.  ഈ വിഭാഗത്തിൽ മരിച്ചു പോയ ഗുരു കാരണവന്മാരെയെല്ലാം കോലാച്ചൻ തെയ്യം പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.   അഞ്ഞൂറ്റാൻ വിഭാഗത്തിൽ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com