ADVERTISEMENT

ചാത്തന്നൂർ ∙ തിരഞ്ഞെടുപ്പു ദിവസം കുണ്ടറയിൽ ഇഎംസിസി പ്രസിഡന്റ് ഷിജു എം. വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി അവർ മത്സരിച്ചിരുന്നു. വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു  മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക മൊഴി നൽകി. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണു നൽകിയത്.

എറണാകുളം പാലാരിവട്ടത്തെ  ഫ്ലാറ്റിനു  സമീപത്തെ ക്ഷേത്രത്തിൽവച്ചു കണ്ടുള്ള പരിചയമാണെന്നും മൊഴി നൽകി. തിരഞ്ഞെടുപ്പു ചെലവിനുളള പണം നൽകാമെന്നു പാർട്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും വളരെ കുറച്ചു തുക മാത്രമാണു നൽകിയത്. പ്രചാരണ വിഭാഗത്തിന്റെ ചുമതല ഉള്ള ജയകുമാറാണു തുക നൽകിയത്. പ്രചാരണത്തിനുള്ള ചെലവു വഹിക്കാത്തതിനാൽ നാമനിർദേശ പത്രിക പിൻവലിക്കാൻ ആലോചിച്ചെങ്കിലും വിശ്വസിച്ചു കൂടെ നിന്ന പ്രവർത്തകരെ ഓർത്തു മത്സരിക്കുകയായിരുന്നു. ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളത്. ഷിജുവിനെ ഫോണിൽ വിളിക്കുകയോ എന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല.

പാർട്ടി നേതാവും വ്യവസായിയുമായ മല്ലേലിൽ  ശ്രീധരൻ നായരുമായി പാർട്ടി വേദികളിൽ വച്ചുള്ള പരിചയമാണെന്നും  പറഞ്ഞു.പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഡൽഹിയിലുള്ള നന്ദകുമാറിനോടു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.   കോവിഡ് വ്യാപനം രൂക്ഷമായതിനാൽ യാത്രയ്ക്കു തടസ്സമുണ്ടെന്നാണ് ഇയാൾ അറിയിച്ചത്.  എന്നാൽ കഴിഞ്ഞ ദിവസവും അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com