ADVERTISEMENT

കൊല്ലം∙ വേനലിന്റെ കനൽച്ചൂടിൽ ശുദ്ധജലം അമൂല്യമെന്നോർമിപ്പിച്ച് ഇന്ന് ജലദിനം. കടുത്ത വേനലിലേക്ക് സംസ്ഥാനം പോകുമ്പോൾ മെലിഞ്ഞ് ഒഴുക്ക് തിരയുന്ന അവസ്ഥയിലാണ് നമ്മുടെ ജലാശയങ്ങൾ പലതും. മാലിന്യ ഭീഷണി വേറെ. ശുചീകരണത്തിനും സംരക്ഷണത്തിനുമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും വെള്ളം കണ്ടിട്ടില്ലെന്നാണ് ആരോപണം.

ജീവിക്കാൻ ഇത്തിരി പാടാണ്

‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന പ്രഖ്യാപനവുമായി ലക്ഷങ്ങൾ ചെലവഴിച്ച് കൊല്ലം മുനിസിപ്പൽ കോർപറേഷൻ സാങ്കേതിക ശിൽപശാല നടത്തിയിട്ട് 7 മാസം പിന്നിട്ടു. 2021 ഓഗസ്റ്റ് 14ന് നടന്ന ശിൽപശാലയിൽ, അഷ്ടമുടി കായൽ സംരക്ഷണത്തിനു കേന്ദ്ര സമിതി രൂപീകരിക്കുകയും കർമപദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നവംബറിൽ പദ്ധതി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നുമുണ്ടായില്ല. 3–4 മാസത്തിലൊരിക്കൽ കായൽ സംരക്ഷണ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പും വെള്ളത്തിൽ വരച്ച വരയായി മാറി. 

വശങ്ങളിൽ സംരക്ഷണം ഉറപ്പാക്കിയും ശുദ്ധജലം ഉറപ്പാക്കിയും സംരക്ഷിക്കേണ്ട കല്ലടയാർ. പുനലൂർ തൂക്കുപാലത്തിന് സമാന്തരമായി വലിയ പാലത്തിൽ നിന്നുള്ള ദൃശ്യം
വശങ്ങളിൽ സംരക്ഷണം ഉറപ്പാക്കിയും ശുദ്ധജലം ഉറപ്പാക്കിയും സംരക്ഷിക്കേണ്ട കല്ലടയാർ. പുനലൂർ തൂക്കുപാലത്തിന് സമാന്തരമായി വലിയ പാലത്തിൽ നിന്നുള്ള ദൃശ്യം

ഇപ്പോൾ കായൽ തീരത്തെ ലിങ്ക് റോഡ് വഴി വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ പോലും മൂക്ക് പൊത്താതെ വഴിയില്ല. അടിഞ്ഞു കൂടിയ മാലിന്യത്തിൽ നിന്ന് അത്രമാത്രം ദുർഗന്ധമാണ് ഉയരുന്നത്. കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു കായലിലേക്ക് തുറന്നു വിടുന്ന മലിന ജലം ഒഴിവാക്കാനും നടപടിയില്ല. കയ്യേറ്റത്തിലൂടെ 17.4 ചതുരശ്ര കിലോമീറ്റർ കായലാണ് ഇല്ലാതായത്. 61.4 ചതുരശ്ര കിലോമീറ്റർ ആയിരുന്നു കായലിന്റെ വിസ്തൃതി. ഒരു വർഷം മുൻപ് അതു 44 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി. 

ആറാടുകയാണ് മണലൂറ്റ്

ജില്ലയിലെ ഒരു ഡസനിലേറെ പഞ്ചായത്തുകളുടെ ജീവനാഡിയായ ഇത്തിക്കരയാർ അനിയന്ത്രിതമായ മണലൂറ്റ് മൂലം അഗാധ ഗർത്തമാകുന്ന അവസ്ഥയിലാണ്. ചെളിയെടുപ്പും മണലൂറ്റും മൂലം ആറിന്റെ തീരത്തെ ഏലാകൾ ഭൂരിഭാഗവും ഇല്ലാതായി. തീരങ്ങൾ വ്യാപകമായി ഇടിഞ്ഞു. വെളിനല്ലൂർ ക്ഷേത്ര പരിസരത്തെ തടയണ കഴിഞ്ഞാൽ വേനൽ ശക്തമാകുമ്പോൾ ഇത്തിക്കരയാർ മെലിഞ്ഞു നീർച്ചാലായി മാറും. ശുദ്ധജല മത്സ്യങ്ങളുടെ പ്രധാന ഈറ്റില്ലമായിരുന്ന ഇത്തിക്കരയാറിൽ മത്സ്യ ലഭ്യതയും വളരെ കുറഞ്ഞു. 

ഒഴുകുന്നത് മാലിന്യം

ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് ശുദ്ധജലം നൽകുന്ന കല്ലടയാറ്റിലെ ജല സംരക്ഷണത്തിന് ദീർഘകാല അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കൊണ്ടുവന്ന ഒരു പദ്ധതിയും നടപ്പായില്ല. കല്ലടയാറ്റിലേക്ക് എത്തുന്ന തോടുകളിലൂടെ മാലിന്യം ഒഴുകുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും ഒരു നടപടിയുമില്ല. ശുചിമുറി മാലിന്യങ്ങൾ  ചെറിയ തോടുകളിലൂടെ കല്ലടയാറ്റിൽ ഒഴുകി എത്തുന്നുവെന്ന്  ആക്ഷേപമുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണങ്ങളും നടന്നിട്ടില്ല.

ഇത്തിക്കരയാറിലും നെടുമൺകാവ് ആറിലും പള്ളിക്കലാറിന്റെ ഭാഗമായ കന്നേറ്റി കായലിലും പല ഭാഗങ്ങളിലും ആളുകൾ മാലിന്യങ്ങൾ ചാക്കുകളിലാക്കി ആൾത്താമസം ഇല്ലാത്ത പ്രദേശങ്ങളിൽ തള്ളുന്നതു പതിവാണ്. വിവിധ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന തഴത്തോടുകൾ, പാറ്റോലി തോട് , പന്നിത്തോട് തുടങ്ങിയവും കുളവാഴയും പായലും നിറഞ്ഞു കിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com