ADVERTISEMENT

കൊല്ലം∙ അഷ്ടമുടി കായലിലെ വാട്ടർമെട്രോ പദ്ധതിക്ക് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ‘സ്റ്റേ’. പദ്ധതി തൽക്കാലം അവിടെ നിൽക്കട്ടെയെന്ന് മന്ത്രി. വിനോദ സഞ്ചാരത്തിനും യാത്രയ്ക്കും സൗകര്യമുള്ള കുടുതൽ എസി ബോട്ടുകളാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചു കൗൺസിൽ അംഗങ്ങളുമായി കോർപറേഷനിൽ നടന്ന ചർച്ചയിലാണ് വാട്ടർമെട്രോ തൽക്കാലം നടക്കില്ലെന്ന സൂചന നൽകിയത്.

അഷ്ടമുടിക്കായൽ സംരക്ഷണത്തിന്റെ കാര്യത്തിലും മന്ത്രി കോർപറേഷനെ തിരുത്തി.  ‘കോസ്മറ്റിക് ബ്യൂട്ടി’ കൊണ്ടു കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കായൽ സംരക്ഷണത്തിനു മാസ്റ്റർ പ്ലാൻ വേണം. ഡ്രജ് ചെയ്യുന്ന എക്കൽ ഇടുന്നതിനു സ്ഥലം കണ്ടെത്തണം. 50 ടൺ ചെളി നീക്കിയെന്നു മേയർ പറ‍ഞ്ഞപ്പോൾ 5,000 ടൺ കാണുമെന്ന് മന്ത്രി  മറുപടി നൽകി.കായൽ സാധ്യത വിനിയോഗിച്ചുള്ള വിനോദ സഞ്ചാരത്തിനു പ്രാധാന്യം നൽകണം.  അഷ്ടമുടിക്കായൽ തീരങ്ങൾ ജനങ്ങൾ കൂടുന്ന പൊതു ഇടമാക്കി മാറ്റണം. 

കോർപറേഷൻ സ്ഥലം ലഭ്യമാക്കിയാൽ പ്രത്യേക പരിഗണന നൽകി ആധുനിക അറവുശാല സ്ഥാപിക്കും.  ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമിക്കും. ഐടി പാർക്കിന്റെ കാര്യത്തിലും സ്ഥലം ലഭിക്കുന്നത് വെല്ലുവിളിയായി നിൽക്കുന്നുണ്ട്. കെഎസ്ആർടിസി ഡിപ്പോ ഹോട്ടൽ, വ്യാപാര സമുച്ചയം എന്നിവയോടെ നവീകരിക്കാനാണു പദ്ധതി.

ഇതിനു കാലതാമസം ഉണ്ടായാൽ ഡിപ്പോയ്ക്ക് പുതിയ കെട്ടിടം പണിയും. കന്റോൺമെന്റ് മൈതാനം മുഴുവൻ പ്രയോജനപ്പെടുത്തുന്ന വിധത്തിലായിരിക്കും കല്ലുമാല സ്ക്വയർ നിർമിക്കുന്നത്.  മേവറം– കാവനാട് റോഡ് കഴക്കൂട്ടം മാതൃകയിൽ ഫ്ലൈ ഓവർ ഉൾപ്പെടെ നിർമിക്കാനാണ് ആലോചിക്കുന്നത്.

തെരുവ് വിളക്കുകൾ എൽഇഡി ആക്കുന്ന സർക്കാരിന്റെ നിലാവ് പദ്ധതി ഇപ്പോൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.  മേയർ പ്രസന്ന ഏണസ്റ്റ്, ഡപ്യൂട്ടി മേയർ കൊല്ലം മധു, ജോർജ് ഡി.കാട്ടിൽ, ടി.ജി.ഗിരീഷ്, എം.പുഷ്പാംഗദൻ, എസ്.ജയൻ, എസ്..ഗിരിജാകുമാരി, ദീപു ഗംഗാധരൻ എന്നിവർ കൗൺസിലർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com