ADVERTISEMENT

കൊല്ലം ∙ ജില്ലയെ തിരഞ്ഞെടുപ്പ് ചൂടിലമർത്തിയ പരസ്യ പ്രചാരണത്തിനു തിരശീല. കരുനാഗപ്പള്ളിയിലെ അനിഷ്ട സംഭവങ്ങളും പത്തനാപുരത്തെ നേരിയ സംഘർഷവും ഒഴിച്ചാൽ ജില്ലയിൽ സമാധാനപരം. കരുനാഗപ്പള്ളിയിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. പത്തനാപുരത്ത് യുഡിഎഫ്–എൽഡിഎഫ് സംഘർഷത്തിൽ 3 പേർക്ക് പരുക്കേറ്റു. 

തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു സമാപനം കുറിച്ച് കൊല്ലം ചിന്നക്കടയിൽ നടന്ന കലാശക്കൊട്ട് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു സമാപനം കുറിച്ച് കൊല്ലം ചിന്നക്കടയിൽ നടന്ന കലാശക്കൊട്ട് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ കലാശക്കൊട്ട് ചിന്നക്കടയിലായിരുന്നു. പൂരം പോലെയായിരുന്നു പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ. നെറ്റിപ്പട്ടം കെട്ടിയ ‘ ‘ഗജവീരനും’  ഡിജെ സംഗീതവും വാദ്യമേളങ്ങളും പോപ്പറിൽ നിന്നുയർന്ന വർണ കടലാസിന്റെ മഴയും ‘കൊടിമാറ്റ’വുമായി പ്രവർത്തകർ നിറഞ്ഞാടി.

ചിന്നക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, എസ്. സുദേവൻ, ചിന്താ ജെറോം, കെ. വരദരാജൻ, കെ. രാജു  എന്നിവർ സമീപം.
ചിന്നക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, എസ്. സുദേവൻ, ചിന്താ ജെറോം, കെ. വരദരാജൻ, കെ. രാജു എന്നിവർ സമീപം.

വൈകിട്ട് നാലിനു ‘ചെറുപൂര’ങ്ങളുടെ വരവ് തുടങ്ങിയിരുന്നു. എൻഡിഎയുടെ ഘടക കക്ഷിയായ ബിഡിജെഎസ്, പിന്നാലെ ബിജെപി, ഡിവൈഎഫ്ഐ, കോൺഗ്രസ് പ്രവർത്തകർ ചിന്നക്കട ട്രാഫിക് റൗണ്ടിന്റെ മൂന്നു ഭാഗത്തായി കേന്ദ്രീകരിച്ചു. മാവേലിയുടെ വേഷധാരിയുമായി സ്വതന്ത്ര സ്ഥാനാർഥി ബ്രോ നൗഷാദ് ഷെരീഫും തുറന്ന വാഹനത്തിൽ നിലയുറപ്പിച്ചു. 

കൊല്ലത്തെ പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നതിനായി എസിപി അനുരൂപ് വിസിൽ മുഴക്കുന്നു.  ചിത്രങ്ങൾ: മനോരമ
കൊല്ലത്തെ പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നതിനായി എസിപി അനുരൂപ് വിസിൽ മുഴക്കുന്നു. ചിത്രങ്ങൾ: മനോരമ

രാവിലെ ചവറയിൽ നിന്നു റോഡ് ഷോ ആരംഭിച്ച പ്രേമചന്ദ്രന്റെ വരവ് അറിയിച്ചു 4 മണിയോടെ ഇരുചക്രവാഹനങ്ങളുടെ റാലി എത്തി തുടങ്ങി.  5 മണിക്കാ‍ണ് എ.എ.അസീസ്, എം.എം.നസീർ എന്നിവരോടൊപ്പം പ്രേമചന്ദ്രന്റെ വാഹനം എത്തിയത്. പ്രവർത്തകർ നൃത്തച്ചുവടുകളുമായി നിറഞ്ഞാടുന്നതിനിടയിൽ ബിജെപി പക്ഷത്തും പ്രവർത്തകർ പെരുകി. ഡിജെ സംഗീതം അത്യുച്ചത്തിൽ. ക്രെയിൻ  വന്നു. അതിനു മുകളിൽ പാർട്ടി പതാക ഉയർന്നു. പിന്നാലെ ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എന്നിവരോടൊപ്പം സ്ഥാനാർഥി ജി.കൃഷ്ണകുമാർ എത്തി. ക്രെയിനിന്റെ ബക്കറ്റിൽ കയറി  കൃഷ്ണകുമാർ ആകാശത്തേക്കുയർന്നു. പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

ചിന്നക്കടയിൽ നടന്ന കലാശക്കൊട്ട‌ിൽ ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ചിന്നക്കടയിൽ നടന്ന കലാശക്കൊട്ട‌ിൽ ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

യുഡിഎഫ് പക്ഷത്ത് അപ്പോൾ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ ഫ്ലോട്ടിന് മുകളിൽ പ്രേമചന്ദ്രന്റെ ചിത്രമുള്ള കൂറ്റൻ ത്രിവർണ പതാകയും ഘടകകക്ഷികളുടെ പതാകയുമായി കുടമാറ്റം തുടങ്ങി; കൂറ്റൻ പരസ്യ ബോർഡിനു മുകളിൽ കയറി പതാക വീശി. അ‍ഞ്ചരയോടെയാണ് എൽഡിഎഫിന്റെ വരവ്. ബീച്ച് റോഡിലൂടെ തിങ്ങിനിറഞ്ഞു വാഹനങ്ങളിലും കാൽനടയായും പ്രവർത്തകർ. ഡിജെ സംഗീതം, വാദ്യമേളങ്ങൾ, നൃത്തച്ചുവടുകൾ..പിന്നാലെ തുറന്ന വാഹനത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ, മുൻമന്ത്രി കെ.രാജു, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കെ.വരദരാജൻ എന്നിവരോടൊപ്പം എം.മുകേഷ് എത്തി. ഇതോടെ നഗരം പൂരപ്പറമ്പായി. 

കല്ലേറ്, കണ്ണീർ വാതകം, ലാത്തിച്ചാർജ്; കരുനാഗപ്പള്ളിയിൽ തെരുവുയുദ്ധം
കരുനാഗപ്പള്ളി ∙ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട കരുനാഗപ്പള്ളി ടൗണിൽ നടന്ന കലാശക്കൊട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ കല്ലേറും ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും.  സി.ആർ.മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി എന്നിവരെക്കൂടാതെ കല്ലേറിൽ എഎസ്ഐ അജി, എസ്‍സിപിഒ ഹാഷിം എന്നിവർക്കും പരുക്കേറ്റു. 

ടിയർ ഗ്യാസ് പ്രയോഗത്തിലും പൊലീസിന്റെ വിരട്ടി ഓടിക്കലിലും മറ്റ് ഒട്ടേറെപ്പേർക്കും പരുക്കേറ്റിട്ടുണ്ട്.   യുഡിഎഫിലെ 4 പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എൽഡിഎഫിലെ 2 പേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഒരു കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിന്റെ ഡോർ ചില്ല് കല്ലേറിൽ പൊട്ടി.

കലാശക്കൊട്ടിനായി കൊണ്ടു വന്ന നിരവധി വാഹനങ്ങളുടെ ചില്ലും തകർന്നു. ഇരുപതിലേറെത്തവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വൈകിട്ട് 6 മണിയോടെ കേന്ദ്ര സേന എത്തിയാണ് സംഘർഷവും കല്ലേറും നിയന്ത്രണ വിധേയമാക്കിയത്. എസിപി വി.എസ്.പ്രദീപ്കുമാറിന്റെയും സിഐ മോഹിത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘവും ഉണ്ടായിരുന്നു. 

ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സംഘർഷവാസ്ഥ മുന്നിൽ കണ്ട് പൊലീസ് നേരത്തേ തന്നെ ഓരോ മുന്നണിക്കും കലാശക്കൊട്ട് നടത്താൻ ടൗണിന്റെ വിവിധ ഭാഗങ്ങൾ വീതം വച്ചു നൽകിയിരുന്നു. നാലര മണിയോടെ കോൺഗ്രസ് ഭവനു മുന്നിൽ നിന്നു യുഡിഎഫിന്റെ പ്രകടനം ആരംഭിച്ചു. യുഡിഎഫിന്റെ കലാശക്കൊട്ട് നീങ്ങുന്നതിനിടെ പല ഭാഗത്തു വെച്ചു എൽഡിഎഫിന്റെ വാഹനങ്ങൾ കൊണ്ടിട്ട് തടസ്സം സൃഷ്ടിച്ചിരുന്നതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു.

യുഡിഎഫാണ് തടസ്സം സൃഷ്ടിച്ചതെന്നു എൽഡിഎഫ് ആരോപിച്ചു. പൊലീസ് സ്റ്റേഷനു മുൻവശം യുഡിഎഫിന്റെ കലാശക്കൊട്ടിന് നിങ്ങാൻ കഴിയാത്ത വിധം എൽഡിഎഫിന്റെ കലാശക്കൊട്ടും എത്തി തടസ്സമായതോടെ സംഘർഷാവസ്ഥയും ഉടലെടുത്തു. ഇതിനിടയിൽ എത്തിയ എംഎൽഎ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആദ്യം തലയിലും പിന്നീട് നെഞ്ചത്തും കല്ല് പതിക്കുന്നത്. പിന്നീട് നാലു ഭാഗത്തു നിന്നും കല്ലേറായി. പൊലീസിന്റെ കണ്ണീർവാതക ഷെൽ പതിച്ച് വഴി യാത്രക്കാർക്കും പരുക്കേറ്റു. 

പരസ്പരം ഇരുഭാഗങ്ങളിൽ നിന്ന് പോർവിളിച്ച എൽഡിഎഫ് പ്രവർത്തകരെയും യുഡിഎഫ് പ്രവർത്തകരെയും എൻഡിഎ പ്രവർത്തകരെയുമൊക്കെ പൊലീസ് പലവട്ടം ലാത്തിവീശി വിരട്ടിയോടിച്ചു. ടൗണിൽ 2 മണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി. സംഘർഷത്തിൽ കരുനാഗപ്പള്ളി നഗരസഭ ഉപാധ്യക്ഷയും സിപിഐ നേതാവുമായ എ.സിനിമോൾക്കും പരുക്കേറ്റു.

പരുക്കേറ്റ എൽഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സുജിത്ത് വിജയൻപിള്ള എംഎൽഎ തുടങ്ങിയവർ സന്ദർശിച്ചു.    രാത്രിയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ താലൂക്ക് ആശുപത്രിയിൽ സി.ആർ.മഹേഷ് എംഎൽഎയെയും പുരുക്കേറ്റ മറ്റ് പ്രവർത്തകരെയും സന്ദർശിച്ചു.

ഓച്ചിറയിലും സംഘർഷം
ഓച്ചിറ∙കലാശക്കൊട്ടിൽ ഓച്ചിറയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ പ്രവർത്തകന് മർദനമേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഓടിക്കയറിയ വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇഷ്ടിക കൊണ്ട് തകർക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ മേമന സ്വദേശി ബിലാലിനാണ് (24)  മർദനമേറ്റത്. 

ഇടതുമുന്നണി വ്യാപക അക്രമം നടത്തുന്നു:രമേശ് 
കൊല്ലം ∙ തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട ഇടതു മുന്നണി വ്യാപകമായ തോതിൽ അക്രമം അഴിച്ചു വിടുകയാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അതിന്റെ ഭാ​ഗമാണ് ഇന്നലെ കരുനാ​ഗപ്പള്ളിയിൽ നടന്ന അക്രമം. എംഎൽഎയെ ആക്രമിച്ചു പരുക്കേൽപിച്ച നടപടി അത്യന്തം ഹീനവും അപലപനീയവുമണ്.  സമാധാനപരമായി പ്രക‌ടനം നടത്തിയ യുഡിഎഫ് പ്രവർത്തകർക്കു നേരെയാണ് ഒരു പ്രകോപനവുമില്ലാതെ എൽഡിഎഫ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്. കുറ്റവാളികൾക്കെതിരേ കർശന നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘സിപിഎം അക്രമം പരാജയ ഭീതിയിൽ’
തിരുവനന്തപുരം∙ വോട്ടെടുപ്പിനു മുൻപേ സിപിഎം അക്രമം തുടങ്ങിയത് പരാജയ ഭീതിയിലായതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം ക്രിമിനലുകൾ ബോധപൂർവം അക്രമം നടത്തുകയായിരുന്നു.

കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷ് എംഎൽഎയ്ക്കു കല്ലേറിൽ പരുക്കേറ്റു. കോൺഗ്രസ് –യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. സിപിഎം ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണം.പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പരാജയഭീതി പൂണ്ടാണ് സിപിഎം കരുനാഗപ്പള്ളിയിൽ സിആർ. മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളെ കല്ലെറിയുകയും പരുക്കേൽപിക്കുകയും ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്. പൊലീസ് ഓഫിസർമാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം അനുവദിച്ച സ്ഥലത്താണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും നിലയുറപ്പിച്ചത്. എന്നാൽ ഇതിനിടയിലേക്ക് ഇടിച്ചു കയറി കലാശക്കൊട്ട് അലങ്കോലപ്പെടുത്താനും യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനുമാണ് സിപിഎം തയാറായത്. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.

മഹേഷിനോട് പക തീർത്തു: യുഡിഎഫ് 
കരുനാഗപ്പള്ളി ∙ സി.ആർ.മഹേഷ് എംഎൽഎയെ  കലാശക്കൊട്ടിനിടയിൽ എൽഡിഎഫ് ആക്രമിച്ചത് മഹേഷിന്റെ ജന പിന്തുണയിൽ വിറളിപൂണ്ടാണെന്ന് യുഡിഎഫ് കരുനാഗപ്പള്ളി തിരഞ്ഞെടുപ്പ് കമ്മിറ്റി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അന്നു മുതൽ മഹേഷിനെതിരേ പകയോടെയാണ് എൽഡിഎഫ് നേതാക്കൾ പെരുമാറുന്നത്.

അവർ ഭരണം നടത്തുന്ന പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മഹേഷ് എംഎൽഎയെ പരിപാടികളിൽ പോലും വിളിക്കാറില്ല. കലാശക്കൊട്ടിനിടയിൽ ടിപ്പർ ലോറിക്കകത്ത് പാറക്കല്ലും മെറ്റലുംകൊണ്ടുവന്ന് എംഎൽഎയെയും യുഡിഎഫ് പ്രവർത്തകരെയും അക്രമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ കരുനാഗപ്പള്ളിയിൽ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com