ADVERTISEMENT

ചാത്തന്നൂർ ∙ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ വാഹനം ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മഴയും കാറ്റും വരുമ്പോൾ‌ വൈദ്യുതി വിതരണം താറുമാറാകുന്നതു പരിഹരിക്കുന്ന ജോലികളാണു കുഴപ്പത്തിലാകുന്നത്. മുപ്പതിനായിരത്തോളം കണക്‌ഷനുകൾ ഉള്ള മേജർ വൈദ്യുതി സെക്‌ഷൻ ഓഫിസായ ചാത്തന്നൂരിൽ ഒരു മാസമായി വാഹനം ഇല്ല. ഇതോടെ, വൈദ്യുതി വിതരണ ശൃംഖലയിൽ തടസ്സം നേരിട്ടാൽ ജീവനക്കാർ സ്വന്തം നിലയിൽ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയാണിപ്പോൾ.

വകുപ്പിന്റെ ജീപ്പും കരാർ അടിസ്ഥാനത്തിൽ 3 ഡ്രൈവർമാരും ആണ് ഉണ്ടായിരുന്നത്. വാഹനം ഉണ്ടായിരുന്നപ്പോൾ ഏതു സമയത്തും പ്രശ്നമേഖലകളിൽ ജീവനക്കാർക്ക് എത്താൻ കഴിയുമായിരുന്നു. കാലപ്പഴക്കം ചെന്ന ജീപ്പിന്റെ അറ്റകുറ്റപ്പണികളെല്ലാം ജീവനക്കാർ സ്വന്തം ചെലവിൽ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, വാഹനത്തിനു കൂടുതൽ തകരാർ വന്നതോടെ കട്ടപ്പുറത്തായി. പുതിയതോ കരാർ അടിസ്ഥാനത്തിലോ വാഹനം നൽകുന്നതിനുള്ള നടപടികൾ നീളുന്നതു വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.

ജീപ്പ് ഇല്ലാതായതോടെ ജീവനക്കാർ കൂടുതലും ബൈക്കുകളിലാണ് ഇപ്പോൾ തകരാർ പരിഹരിക്കാൻ പോകുന്നത്. തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ ഗോവണിയും സുരക്ഷാ ഉപകരണങ്ങളും മറ്റും ഇങ്ങനെ പോകുമ്പോൾ കൊണ്ടുപോകാനാകില്ല. കനത്ത മഴയിൽ ബൈക്ക് യാത്രയും സാധ്യമല്ല. സ്വന്തം നിലയിൽ പണം നൽകി ഓട്ടോറിക്ഷകൾ ആശ്രയിച്ചു സ്ഥലത്തെത്തിയാലും തകരാർ പരിഹരിക്കും വരെ വാഹനം കാത്തു കിടക്കില്ല. ഉൾപ്രദേശങ്ങളിൽ നിന്നു മടങ്ങി വരുന്നതിനു വാഹനം ലഭിക്കാതെയും ജീവനക്കാർ വലയുന്നുണ്ട്. രാത്രിയിലും മറ്റും വൈദ്യുതി മുടങ്ങിയാൽ വാഹനം ഇല്ലാത്തതിനാൽ പരിഹാരം വൈകുകയാണ്.

ചാത്തന്നൂർ പഞ്ചായത്ത് പൂർണമായും ആദിച്ചനല്ലൂർ, ചിറക്കര, കല്ലുവാതുക്കൽ പഞ്ചായത്ത് മേഖലകൾ ഭാഗികമായും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ സെക്‌ഷൻ. ഇന്നലെ മഴയിലും കാറ്റിലും വ്യാപക നാശം ഉണ്ടായ സ്ഥലങ്ങളിൽ കെഎസ്ഇബി ജീവനക്കാർക്ക് എത്തുന്നതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായി.

 ഇതുമൂലം മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതായി. വൈദ്യുതി കമ്പി പൊട്ടി വീണാലും മറ്റും ഉടനടി സ്ഥലത്ത് എത്തിയില്ലെങ്കിൽ ആളപായം പോലും സംഭവിക്കാം.

‘സമരം തുടങ്ങും’
∙ ചാത്തന്നൂർ സെക്‌ഷൻ ഓഫിസിൽ വാഹനം ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുതിയ വാഹനം നൽകാതെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ സമരം ആരംഭിക്കുമെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ചാത്തന്നൂർ ഡിവിഷൻ കമ്മിറ്റി. ജീവനക്കാർക്കു സുരക്ഷാ ഉപകരണങ്ങൾ പോലും അറ്റകുറ്റപ്പണിക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. സത്വര നടപടി ഉണ്ടാകണമെന്ന് യൂണിയൻ ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

വിതരണംതടസ്സപ്പെട്ടു
∙ മഴക്കെടുതിയിൽ ചാത്തന്നൂർ, ആദിച്ചനല്ലൂർ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെയും മരങ്ങൾ ഒടിഞ്ഞു വീണു കമ്പികൾ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ആദിച്ചനല്ലൂർ, കൈതക്കുഴി, ചാത്തന്നൂർ മംഗളം ജംക്ഷൻ എന്നിവിടങ്ങളിൽ മരം വീണു പോസ്റ്റുകൾ ഒടിഞ്ഞു. ചാത്തന്നൂർ ചൂരപൊയ്കയിൽ മരച്ചില്ല വീണ് വൈദ്യുതി കമ്പികൾ പൊട്ടി.

തിങ്കൾ വൈകിട്ട് പെയ്ത മഴയിലും അതിനൊപ്പം ഉണ്ടായ കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായി. വേറെയും സ്ഥലങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുത കമ്പികൾ പൊട്ടുകയും തൂണുകൾ ചെരിയുകയും ചെയ്തതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇവയുടെ തകരാർ പരിഹരിച്ചു വരുന്നതിനിടെ ഇന്നലെയും മഴയിൽ വൈദ്യുതി കമ്പികൾക്കും തൂണുകൾക്കും കേടുപാട് സംഭവിച്ചു.

തിങ്കൾ വൈകിട്ട് ചാത്തന്നൂർ സെക്‌ഷന്റെ പരിധിയിൽ ഏറം വഞ്ചി ക്ലേ മൈൻസ്, മാടൻകാവ്, ചിന്റെക്സ് എന്നീ പ്രദേശങ്ങളിലാണ് മരച്ചില്ലകൾ വീണു കമ്പികൾ തകർന്നത്. പഞ്ചായത്തിന്റെ മറ്റു ചില ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.തിങ്കൾ വൈകിട്ട് ഉണ്ടായ മഴയും കാറ്റും ആദിച്ചനല്ലൂർ മേഖലയിൽ വ്യാപക നാശം വിതച്ചിരുന്നു. വെളിച്ചിക്കാല ഫീഡറിൽ പൂർണമായും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 3 വൈദ്യുത തൂണുകൾ തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com