ADVERTISEMENT

തേവലക്കര∙ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു തേവലക്കര പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. സ്ഥിരസമിതി അധ്യക്ഷനായ കോൺഗ്രസ് നേതാവ് പി.ഫിലിപ്പിനെ പഞ്ചായത്ത് ഓഫിസിനുള്ളിൽ കയറി യൂത്ത് കോൺഗ്രസ് നേതാവ് കയ്യേറ്റം ചെയ്തതായി പരാതി.  

സർക്കാർ അനുവദിച്ച 99 ലക്ഷം രൂപ ഗുണഭോക്താക്കൾ നൽകുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു. ഇതിൽ പദ്ധതി വിഹിതമായി 34 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് കൈമാറി.

64 ലക്ഷം രൂപയുടെ ചെക്കുകൾ ബാങ്കിനു കൈമാറുകയും ചെയ്തു. ഇതിൽ ചിലർ പരാതി ഉന്നയിച്ചതോടെ ബാങ്കിൽ നൽകിയ ചെക്കുകൾ സെക്രട്ടറി തിരികെ വാങ്ങുകയായിരുന്നു.

തിരികെ വാങ്ങിയ ചെക്കുകളുടെ വിതരണവുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണ സമിതി അംഗങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും വോട്ടിങ്ങിലൂടെ തീരുമാനം അംഗീകരിക്കുകയുമായിരുന്നു.

20 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 14 പേർ അനുകൂലിക്കുകയും 6 പേർ എതിർക്കുകയും ചെയ്തു. തുടർന്ന് ചെക്കുകൾ വീണ്ടും ബാങ്കിൽ നൽകാനും മറ്റുള്ളവർക്ക് അടിയന്തരമല്ലാത്ത പദ്ധതികൾ ഉപേക്ഷിച്ച് തനത് ഫണ്ടിൽ നിന്ന് തുക നൽകാനും തീരുമാനിച്ചു.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് അംഗമായ സ്ഥിരസമിതി അധ്യക്ഷ ബിന്ദുമോളും മറ്റ് നാല് കോൺഗ്രസ് അംഗങ്ങളും ഒരു ആർഎസ്പി അംഗവുമാണ് എതിർപ്പ് ഉയർത്തിയത്.

കോൺഗ്രസ് അംഗമായ പ്രസിഡന്റ് സിന്ധുവിനൊപ്പം സിപിഎം അംഗങ്ങളും ആർഎസ്പിയിലെ രണ്ട് അംഗങ്ങളും മറ്റ് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രനും നിന്നതോടെയാണു വോട്ടെടുപ്പ് ഉണ്ടായതും തീരുമാനം എടുത്തതും.

തുടർന്ന് കമ്മിറ്റി ഹാളിനു പുറത്ത് എത്തിയ ഇരുവിഭാഗവും തമ്മിൽ വീണ്ടും വാക്ക് തർക്കം ഉണ്ടാകുകയും ബാങ്കിലേക്ക് നൽകാനായി കൊണ്ടുപോയ ചെക്ക് തിരികെ എത്തിക്കണമെന്നാവശ്യം ഉയർന്നു. സംഘർഷത്തിന്റെ വക്കിലെത്തിയതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചെക്കുകൾ ബാങ്കിൽ നൽകാനും മറ്റുള്ളവർക്ക് രണ്ട് ദിവസത്തിനകം തുക നൽകാമെന്നും സെക്രട്ടറി അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരവാദപരമായ നിലപാടുകളാണ് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് ഭരണ സമിതിയിലെ ചില അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു.

ഇതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് ഇറങ്ങിയ കോൺഗ്രസ് സ്ഥിരസമിതി അധ്യക്ഷനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കയ്യേറ്റം ചെയ്തത്. പൊലീസ് ഇടപെട്ട് യൂത്ത് കോൺഗ്രസുകാരെ പഞ്ചായത്ത് ഓഫിസിൽ നിന്നും പുറത്താക്കുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ചവറ∙ ലൈഫ് ഭവന പദ്ധതിയിലെ തുക വിതരണത്തിൽ കോൺഗ്രസും ഉദ്യോഗസ്ഥരും ഒത്ത് കളിച്ചു എന്നാരോപിച്ചു എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു. 

ചില  കോൺഗ്രസ് അംഗങ്ങളുടെ താൽപര്യത്തിനാണു  ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അനസ് യൂസുഫ്, പ്രസന്നകുമാരി, അൻസർ മുഹമ്മദ്, രാധാമണി, ബിജി ആന്റണി, അനീഷ്, സ്നേഹാമേരി തുടങ്ങിയവർ പങ്കെടുത്തു,

തേവലക്കര∙   പഞ്ചായത്ത് സെക്രട്ടറിയെ എഐവൈഎഫ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് നിലൂഫ് മജീദ്, സെക്രട്ടറി വിഷ്ണു വേണുഗോപാൽ, അമൽ സത്യശീലൻ, ആദർശ് മഠത്തിൽ, അരുൺരാമചന്ദ്രൻ, ബിന്ദു അനി, രാജീവ്, മഠത്തിൽ രാജു തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com