ADVERTISEMENT

ആര്യങ്കാവ് ∙ പഞ്ചായത്തിന്റെ 2 വാർഡുകൾ മാത്രം ഉൾപ്പെട്ട വനനടുവിലെ അച്ചൻകോവിലിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചിട്ടും ശേഷിക്കുന്ന 11 വാർഡുകൾ ഉൾപ്പെട്ട അതിർത്തിയായ ആര്യങ്കാവ് മേഖലയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ നടപടിയില്ല. തമിഴ്നാട് അതിർത്തിയായ പുളിയറയിൽ പൊലീസ് സ്റ്റേഷൻ വന്നിട്ടും വിവിധ ചെക്പോസ്റ്റുകളുള്ള ആര്യങ്കാവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ വൈകുന്നത് അതിർത്തിഭാഗത്തെ അനധികൃത പ്രവർത്തനങ്ങൾ വർധിക്കാൻ കാരണമാകുന്നതായി പരാതി.ഗതാഗത, ക്രമസമാധാന പ്രശ്നങ്ങളും അതിർത്തി സുരക്ഷയിലെ പാളിച്ചകളും വർധിച്ചിട്ടും പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആഭ്യന്തര വകുപ്പു കരുതാത്തതു വിചിത്രമായി തോന്നുന്നതായി നാട്ടുകാർ പറയുന്നു. തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ ആര്യങ്കാവിൽ ശ്രീധർമശാസ്താ ക്ഷേത്രം കവലയിൽ പൊലീസ് സഹായ കേന്ദ്രം മാത്രം ആണുള്ളത്.

 ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഡ്യൂട്ടി ലഭിക്കുന്ന 3 പൊലീസുകാർ വീതമാണു കേന്ദ്രത്തിൽ ഉണ്ടാകുക. ശബരിമല സീസണിലെ തിരക്കു കണക്കിലെടുത്താണു കേന്ദ്രം സ്ഥാപിച്ചതെങ്കിലും പിന്നീട് സ്ഥിരമാക്കുകയായിരുന്നു. തെന്മല വാലി തോട്ടം മേഖലയും നിബിഡവും വിശാലവുമായ തെന്മല, ആര്യങ്കാവ്, പത്തനാപുരം വനമേഖലകളും ഉൾപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷ ഒരുക്കാൻ മതിയായ പൊലീസുദ്യോഗസ്ഥർ ഈ ഭാഗത്തെങ്ങുമില്ല. ഇരട്ടിയോളം വേണമെന്നിരിക്കെ 29 തസ്തികൾ മാത്രം ആണ് ഉള്ളത്. സ്ഥലം മാറിപ്പോയ ഇൻസ്പെക്ടർക്കു പകരക്കാരനും ഇല്ല. ഒഴിവായി കിടന്ന എസ്ഐ തസ്തികയിൽ ഒരാഴ്ച മുൻപായിരുന്നു നിയമനം നടന്നത്.തിരുമംഗലം ദേശീയപാതയുടെ കോട്ടവാസൽ മുതൽ അതിർത്തിയായ വെള്ളിമല ക്ഷേത്രഗിരി വരെ 36 കിലോമീറ്ററാണു തെന്മല പൊലീസ് സ്റ്റേഷന്റെ പരിധി.

 കോട്ടവാസൽ മുതൽ തെന്മല വരെ 13 കിലോമീറ്ററും. സ്വന്തം കെട്ടിടമില്ലാതെ പരപ്പാർ അണക്കെട്ട് കവലയിലെ കെഐപി ഐബിയിലാണു പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഫോണിൽ വിളിച്ചാൽ കിട്ടാത്ത ഐബി പരിസരത്തു മൊബൈൽ കവറേജും പരിമിതം ആണ്. സ്റ്റേഷനു തെന്മല മാർക്കറ്റിൽ 25 സെന്റ് നൽകാൻ തീരുമാനം എടുത്തെങ്കിലും തർക്കം കാരണം ഇത് ഉപേക്ഷിക്കപ്പെട്ടു.ആര്യങ്കാവിൽ നിന്നു 12 കിലോമീറ്റർ അകലെ വനത്തിനുള്ളിലെ റോസ്മല വാർഡ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. റോസ്മലയിൽ പൊലീസ് എത്തണമെങ്കിൽ 37 കിലോമീറ്റർ സഞ്ചരിക്കണം. അച്ചൻകോവിലിൽ തെന്മല പൊലീസ് എത്താൻ 70 കിലോമീറ്റർ തമിഴ്നാട് ചുറ്റി സഞ്ചരിക്കേണ്ട പശ്ചാത്തലത്തിലാണു പരിഹാരമായി അവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com