ADVERTISEMENT

കൊട്ടാരക്കര∙ ശുചീകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കൂട്ടയോട്ടത്തോടെ പുലമൺ തോട് ശുചീകരണ പരിപാടികൾക്ക് തുടക്കമായി. രവിനഗർ മുതൽ കുന്നക്കരവരെ നടന്ന കൂട്ടയോട്ടത്തിൽ ഒട്ടേറെ പേർ പങ്കാളികളായി. നാളെ ഗാന്ധി ജയന്തി ദിനത്തിലാണ് രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന മെഗാ ക്ലീനിങ്.

മൈനർ ഇറിഗേഷൻ വിഭാഗം  തോട്ടിൽ ശുചീകരണ സംവിധാനങ്ങൾ ഒരുക്കി തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മാലിന്യമുക്തം നവകേരളം, വീണ്ടെടുക്കാം പുലമൺ തോട് എന്നതാണ് മുദ്രാവാക്യം. കൊട്ടാരക്കര നഗരസഭ, കുളക്കട ,മൈലം ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെ  കടന്നുപോകുന്ന പുലമൺ തോട് ഭാഗങ്ങൾ രണ്ടായിരത്തോളം പേർ ചേർന്ന് നാളെ  ശുചീകരിക്കും.

പുലമൺ തോടിന്റെ നവീകരണത്തിന് മീൻപിടി പാറ മുതൽ കുന്നക്കര പാലം വരെ 11 ഭാഗങ്ങളായി തിരിച്ച് വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും മീൻ പിടിപ്പാറ- കരിങ്ങോട്, കരിങ്ങോട് -വട്ടവിള, വട്ടവിള നടപ്പാലം- ജൂബിലി മന്ദിരം,ജൂബിലി മന്ദിരം-അണയുടെ ഭാഗം, അണയുടെ ഭാഗം-എൻഎച്ച് പാലം,എൻഎച്ച് പാലം-എൽഐസി,എൽഐസി-പുലമൺ പേരപ്പേടൻസ്, പെരപ്പെടൻസ് -നടപ്പാലം,നടപ്പാലം- ഐസക്ക് നഗർ , ഐസക്ക് നഗർ-കുന്നക്കര പാലം, കുന്നക്കര പാലം- നഗരസഭ അതിർത്തി എന്നിവിടങ്ങൾ കേന്ദ്രമാക്കി വിദ്യാർഥികളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും റസി.അസോസിയേഷനുകളുടെയും വ്യാപാരികളുടെയും  നേതൃത്വത്തിലാണ് ശുചീകരണം.

പൊലീസ്, ഫയർ ഫോഴ്സ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളും ഭാഗമാകും. ബോധവൽകരണത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കൂട്ടയോട്ടം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് മാനേജർ ഫാ.ബേബി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രഞ്ജിത്, എ.അഭിലാഷ്, മൈലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് എന്നിവർ പ്രസംഗിച്ചു. 

കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തോട് ശുചീകരിക്കും : കൊട്ടാരക്കര നഗരസഭ  
പുലമൺതോട്ടിൽ മാലിന്യം തള്ളുന്നത് പൂർണമായി അവസാനിപ്പിക്കുമെന്നും കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുമെന്നും കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പറഞ്ഞു. തോട് പരിസരത്ത് നൽകിയ പട്ടയങ്ങൾ റദ്ദാക്കി സ്ഥലങ്ങൾ മുഴുവൻ തിരികെ പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു. തോടിന്റെ വശങ്ങൾ ശുചീകരിച്ച് സംരക്ഷിക്കും. നടപ്പാത ഉൾപ്പെടെ സജ്ജമാക്കും. പുലമൺ പാലത്തിന് സമീപം തോടിന് കുറുകെ 2 കോടി രൂപ ചെലവിൽ പൊതു ഇടം നിർമിക്കും.

വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ സജ്ജീകരണങ്ങൾ ഉണ്ടാകും. തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ സ്ഥിരം സംവിധാനം ഉണ്ടാകും. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയും. മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ പൂർണമായും അടയ്ക്കും. മേലില ഗ്രാമപ്പഞ്ചായത്തിനെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. പഞ്ചായത്തിലെ സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്നത് തടയാനും സംവിധാനം ഉണ്ടാകുമെന്ന് എസ്.ആർ.രമേശ് അറിയിച്ചു. 

English Summary:

Kottarakkara gears up for a mega-cleaning drive of the Pulamon Canal on Gandhi Jayanti. The initiative, aiming for a "Garbage Free New Kerala", kicked off with a mass run promoting sanitation. The event will see the participation of thousands of volunteers, along with the Chief Minister and Ministers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com