‘മൂങ്ങാ നിരീക്ഷണത്തിൽ സേവാ കേന്ദ്രം’; എത്തുന്നവരോട് ‘കടക്കുപുറത്ത്’ പറഞ്ഞ് വെള്ളിമൂങ്ങയും 7 കുഞ്ഞുങ്ങളും !
Mail This Article
കൊല്ലം ∙ കലക്ടറേറ്റിലെ മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് (എംവിഡി) സേവാ കേന്ദ്രത്തിലെത്തുന്നവരോട് ‘കടക്കുപുറത്ത് പറഞ്ഞ്’ വെള്ളിമൂങ്ങയും 7 കുഞ്ഞുങ്ങളും. ഓഫിസിന്റെ സീലിങ്ങിനുള്ളിൽ മൂങ്ങ കൂടുവച്ചിട്ട് രണ്ടാഴ്ചയിലധികമായി. തീറ്റയും മറ്റ് അവശിഷ്ടങ്ങളും അഴുകി ദുർഗന്ധം നിറഞ്ഞിരിക്കുന്നതിനാൽ ഓഫിസിലെ ജീവനക്കാർക്കും പൊതുജനത്തിനും ഓഫിസിനുള്ളിൽ ഇരിക്കാനാകാത്ത സ്ഥിതിയാണ്. സേവാ കേന്ദ്രത്തിലെ മൂന്നു ജീവനക്കാരും മാസ്ക് വച്ചാണ് മുഴുവൻ സമയവും ജോലിചെയ്യുന്നത്. ഓഫിസിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാത്ത സ്ഥിതിയിലാണ് അവർ. മൂങ്ങ മുട്ടയിട്ടപ്പോൾ തന്നെ എംവിഡി അധികൃതരെ വിവരമറിയിച്ചെന്നാണ് സേവാ കേന്ദ്രം ജീവനക്കാർ പറയുന്നത്.
തുടർന്ന് ആർടി ഓഫിസിൽ നിന്ന് വനംവകുപ്പിൽ അറിയിച്ചെങ്കിലും മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ വലുതാകട്ടെ എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും പരാതിക്ക് നടപടിയില്ല. ഇത് രണ്ടാം തവണയാണ് സേവാകേന്ദ്രത്തിൽ മൂങ്ങ കൂടുവയ്ക്കുന്നത്. ഏകദേശം 6 മാസം മുൻപ് കൂട് വച്ചപ്പോഴും വനംവകുപ്പ് ഇതുപോലെ നിസ്സംഗമായി പെരുമാറിയെന്നു പരാതിയുണ്ട്. വളരെ വൈകി മൂങ്ങയെയും കൂടിനെയും ഓഫിസിൽ നിന്നു മാറ്റിയിരുന്നു. ഇത്തവണയെങ്കിലും വനം വകുപ്പ് കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ പൊതുജനങ്ങളും ജീവനക്കാരും കൂടുതൽ ദുരിതത്തിലാകും.