ADVERTISEMENT

കോട്ടയം ∙ ഉമ്മൻചാണ്ടി ഇപ്പോഴും ജനസമ്പർക്കത്തിലാണ്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ ഇപ്പോഴും ആളുകൾ എത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇങ്ങോട്ടേക്ക് ഒഴുകുകയാണ്. അദ്ദേഹത്തിന് യുഎൻ അവാർഡ് വരെ നേടിക്കൊടുത്ത ജനസമ്പർക്ക പരിപാടിയെക്കുറിച്ച്, അതിൽ ആരും കാണാതിരുന്ന കാര്യങ്ങളെക്കുറിച്ച്, ജനസമ്പർക്ക പരിപാടികളുടെയെല്ലാം നോഡൽ ഓഫിസറും 2004 മുതൽ 2016 വരെ അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ജോജി ജോർജ് ജേക്കബ് സംസാരിക്കുന്നു.

 

"ജനസമ്പർക്ക പരിപാടിക്ക് യുഎന്നിന്റെ അവാർഡ് കിട്ടിയ വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ ലഭിച്ച പ്രതികരണം ഓ, അങ്ങനെയോ എന്നായിരുന്നു. അവിടെ നിവേദനവുമായി എത്തിയ രണ്ടുപേരോട് അതേ ശ്വാസത്തിൽ, ഇദ്ദേഹത്തിനൊപ്പം പോയ്ക്കൊളൂ, കാര്യം സാധിച്ചു തരും എന്നും പറഞ്ഞു. വലിയ ആവേശത്തോടെ ചെന്ന ഞാൻ സത്യത്തിൽ വല്ലാതായി. എന്നാൽ ഇതായിരുന്നു ഉമ്മൻചാണ്ടി”.  ജോജി ജോർജ് ജേക്കബ് ഓർമിച്ചു. ജനസമ്പർക്കത്തിന് അവാർഡ് സ്വീകരിക്കാൻ ബഹ്റൈനിൽ പോയപ്പോഴും ആളുകൾ അദ്ദേഹത്തെ കാണാൻ തിക്കിത്തിരക്കി. ഇതുകണ്ട് അവിടുത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വല്ലാതായി. ഇതൊന്നും ഇവിടെ അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഇക്കാര്യം അദ്ദേഹത്തോട് വളരെ രഹസ്യമായി പറഞ്ഞു. ഈ ആളുകൾ ഇല്ലെങ്കിൽ ഞാൻ തന്നെ ഇവിടെ വരില്ലായിരുന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ചുവടുപിടിച്ച് തുടങ്ങിയതാണ് ജനസമ്പർക്ക പരിപാടി. ഒരോ ജില്ലകൾ കഴിയുന്തോറും അതു വികസിച്ചു വികസിച്ചു വന്നതാണ്. പഴുതടച്ച് നീങ്ങാൻ അദ്ദേഹം തന്നെയാണ് പരിഹാരങ്ങളും നിർദേശിച്ചിരുന്നത്. 

 

ജനങ്ങളുടെ പരാതികൾ പലതും കാണാതായതോടെയാണ് അതിന് പരിഹാരം കാണാൻ ഐടി സാങ്കേതിക വിദ്യയുടെ ഉപയോഗം ഇക്കാര്യത്തിൽ വേണമെന്ന് അദ്ദേഹം നിർദേശിച്ചത്. അങ്ങനെയാണ് അവ ഡിജിറ്റലൈസ് ചെയ്ത് ബാർകോഡ് വയ്ക്കാം എന്ന് തീരുമാനിച്ചത്. എത്രയോ വർഷം മുൻപാണ് ഇങ്ങനെ ചെയ്തതെന്ന് ഓർക്കണം.  തന്നെയുമല്ല സാങ്കേതിക വിദ്യ അറിയില്ലാത്തവർക്കും നേരിട്ടെത്തി പരാതി നൽകാൻ സംവിധാനം വേണമെന്നും അവരുടെ പരാതികൾ തൽസമയം വാങ്ങി ബാർ കോഡിട്ട് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. പരാതിക്കാർക്കും അദ്ദേഹത്തിനുമെല്ലാം പരാതിയുടെ പുരോഗതി നേരിട്ട് അറിയാൻ ഇത് സഹായകമായി. പൊതുസ്വഭാവമുള്ള പരാതികളുടെ പരിഹാരത്തിനായി 52 ചട്ടങ്ങളാണ് അദ്ദേഹം മാറ്റിയത്. 

 

ഇതിനൊപ്പം പാവങ്ങൾക്ക് അനുവദിച്ച ധനസഹായം പലപ്പോഴും കിട്ടുന്നില്ല എന്ന പരാതിയെക്കുറിച്ചും അദ്ദേഹം പഠിച്ചു. കലക്ടർമാർക്കാണ് തുക അനുവദിച്ചിരുന്നത്. അവർ തഹസീൽദാർക്ക് കൈമാറുമ്പോൾ ഉടൻ തുക അനുവദിച്ചു എന്നാവും രേഖയിൽ. എന്നാൽ പലപ്പോഴും ഈ തുക പാവങ്ങൾക്ക് കിട്ടില്ല. അങ്ങനെ 14 ജില്ലകളിലുമായി 40 കോടിയിലേറെ രൂപ പാവങ്ങൾക്ക് കിട്ടാനുണ്ടായിയിരുന്നു. ഇതിന് പരിഹാരമായാണ് പാവങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണം അയയ്ക്കുന്ന രീതി ആദ്യമായി തുടങ്ങിയത്. ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ(ഡിബിടി) പിന്നീടാണ്  കേന്ദ്രം പോലും ആ നയം പിന്തുടർന്നത്.

 

കുത്തഴിഞ്ഞ രീതിയിലാണ് കാര്യങ്ങൾ എന്ന് പുറമേ നിന്ന് തോന്നുമെങ്കിലും ഒരോയിടത്തെയും കാര്യങഅങൾ മോക് ഡ്രിൽ വരെ നടത്തി പരിശോധിച്ചിരുന്നു. പരാതിയുമായി എത്തുന്ന ഒരാളും നിരാശരായി മടങ്ങരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എസ്പിസി, എൻസിസി കേഡറ്റുകളെ പകൽ മാത്രം നിർത്തി അവർ പോകുമ്പോൾ അഭിനന്ദത്തിനൊപ്പം അവർക്കൊപ്പം നിന്നൊരു ചിത്രം വരെ എടുക്കണമെന്നു പോലും നിർദേശമുണ്ടായിരുന്നു. പരാതികളുടെ ഫോളോ അപ്പും അദ്ദേഹം കർശനമായി നടത്തുമായിരുന്നു. പരാതിക്കാരുടെ രാഷ്ട്രീയം നോക്കരുത്, സമയം വൈകിയെന്ന് പറഞ്ഞ് പരാതി നിരസിക്കരുത്, ദേഷ്യപ്പെടരുത് തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹം നിർദേശിച്ചിരുന്നു. ശരിക്കും ആളുകളോടുള്ള കരുതലായിരുന്നു അവയിലെല്ലാം തെളിഞ്ഞത്-ജോജി ജോർജ് പറഞ്ഞു.

 

English Summary : Kerala pays tribute to former Chief Minister Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com