ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
![kottayam-kumarakom-tourism ചീപ്പുങ്കൽ വലിയ മടക്കുളം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് എന്നിവർ സമീപം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കുമരകം ∙ ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. തുടർന്നു മന്ത്രി വി.എൻ. വാസവൻ നാട മുറിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപ്പഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തീകരിച്ച പദ്ധതിയാണു വലിയമടക്കുളം വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി. കോവിഡനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത് ആണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് ആണ് 2023ൽ ഉണ്ടായത്. കോവിഡനന്തര കാലത്തെ ട്രെൻഡുകൾക്ക് അനുസരിച്ചു പ്രവർത്തിച്ചതാണ് ടൂറിസം മേഖലയെ തുണച്ചതെന്നു മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
അയ്മനം - കുമരകം - പാതിരാമണൽ പ്രദേശങ്ങളെ സംയോജിപ്പിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം മേള ജലാശയത്തിൽ സംഘടിപ്പിക്കുമെന്നും അയ്മനത്ത് വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വാസു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ മിനി ബിജു, ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ ആൻഡ് റൂറൽ ടൂറിസം സ്റ്റേറ്റ് നോഡൽ ഓഫിസർ കെ.രൂപേഷ് കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു. 4.85 കോടി രൂപ ചെലവഴിച്ചാണു പദ്ധതി പൂർത്തിയാക്കിയത്. ഡെസ്റ്റിനേഷൻ ഡവലപ്മെന്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനവും നടന്നു.