ADVERTISEMENT

കുറവിലങ്ങാട് ∙ കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തിയെങ്കിലും കാർഷിക മേഖലയിലെ ദുരിതത്തിനു അറുതിയില്ല. ഭേദപ്പെട്ട മഴയുടെ വരവ് വൈകുന്നത് ഗുരുതര പ്രതിസന്ധിയിൽ എത്തിക്കുമെന്നു കർഷകർ. പച്ചക്കറിക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഏത്തവാഴ കർഷകർക്കു പതിനായിരക്കണക്കിനു രൂപയുടെ നഷ്ടം. ഏത്തവാഴക്കൃഷി ആണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കടുത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു. ചില സ്ഥലങ്ങളിൽ നേരിയ മഴ പെയ്തതും വാഴക്കൃഷിക്കു ദോഷകരമായി. മൂപ്പ് എത്തുന്നതിനു മുൻപ് വാഴക്കുലകൾ ഒടിഞ്ഞു പോകുകയാണ്.

മഴക്കാലത്തു നിറഞ്ഞൊഴുകുന്ന കോഴായിലെ പാടശേഖരത്തിന്റെ അവസ്ഥയാണിത്. കടുത്ത വേനലിൽ ഉണങ്ങി വരണ്ടു. സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ കീഴിലുള്ള പാടശേഖരമാണിത്.
മഴക്കാലത്തു നിറഞ്ഞൊഴുകുന്ന കോഴായിലെ പാടശേഖരത്തിന്റെ അവസ്ഥയാണിത്. കടുത്ത വേനലിൽ ഉണങ്ങി വരണ്ടു. സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ കീഴിലുള്ള പാടശേഖരമാണിത്.

വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് ഈ ദുരിതം. പതിനായിരക്കണക്കിനു രൂപ മുടക്കിയാണ് മിക്കവരും വാഴക്കൃഷി നടത്തുന്നത്. തോടുകൾ, കിണറുകൾ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന അവസ്ഥയിലാണ്.  ഇപ്പോൾ അച്ചിങ്ങപ്പയർ, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പക്ഷേ ചൂടിന്റെ ആധിക്യം മൂലം പൂക്കൾ കരിഞ്ഞുണങ്ങുകയാണ്.

ജലസേചനം നടത്തിയാലും മണ്ണ് വേഗത്തിൽ വരണ്ടു പോകുന്ന അവസ്ഥ. കോഴായിലെ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ പാടശേഖരം ഉൾ‌പ്പടെ വരണ്ടുണങ്ങിയ അവസ്ഥയിലാണ്. ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നു ആവശ്യം ഉയരുന്നുണ്ട്. ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയാൽ മാത്രമേ നഷ്ടപരിഹാരത്തിനു അപേക്ഷ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.

ചക്ക, മാങ്ങ ഉൽപാദനം കുറഞ്ഞു
കാലാവസ്ഥ വ്യതിയാനം മൂലം ചക്ക, മാങ്ങ എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ഉൽപാദനം കുറഞ്ഞതോടെ ചക്കയുടെ വില കിലോഗ്രാമിനു 20 മുതൽ 30 രൂപ വരെയായി. നല്ല നാടൻ ചക്കയ്ക്കു   20 കിലോഗ്രാം തൂക്കം വരും. ഇക്കൊല്ലം ചക്ക വാങ്ങണമെങ്കിൽ കാശ് ചുള പോലെ എണ്ണിക്കൊടുക്കണം. ഒരു ചക്കയ്ക്ക് 300 മുതൽ 600 രൂപ വരെ വില. നാടൻ മാവുകളിൽ ഉൾപ്പെടെ മാങ്ങ കാര്യമായി ഇല്ലാത്ത അവസ്ഥ. കണ്ണിമാങ്ങ വില ഇത്തവണ കിലോഗ്രാമിന് 300 രൂപ കടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com