ADVERTISEMENT

കോട്ടയം ∙ വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിതാശ്വാസ ക്യാംപ്. ഇവിടെ നിന്നും മാറണമെന്ന് റവന്യു നിർദേശം. മാറില്ലെന്ന് ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ 11ാം വാർഡിൽ കാഞ്ഞിരം എസ്എൻഡിപി ഹൈസ്കൂളിലെ ക്യാംപിൽ കഴിയുന്നവരോടാണ് ഡപ്യൂട്ടി കലക്ടർ നേരിട്ടെത്തി സ്ഥലത്ത് നിന്നും ചെങ്ങളത്തെ ക്യാംപിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടത്. ഉന്നത റവന്യു ഉദ്യോഗസ്ഥരും ക്യാംപിൽ കഴിയുന്നവരോട് മാറണമെന്ന് സമ്മർദം ഉയർത്തി.

തോളെല്ലിന് പൊട്ടലേറ്റ കാഞ്ഞിരം മണലേപ്പറമ്പിൽ അജി തോമസ് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിൽ. ചിത്രം : മനോരമ
തോളെല്ലിന് പൊട്ടലേറ്റ കാഞ്ഞിരം മണലേപ്പറമ്പിൽ അജി തോമസ് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിൽ. ചിത്രം : മനോരമ

എന്നാൽ വളർത്തുമൃഗങ്ങളടക്കം വീട്ടിലുള്ളവരാണ് കുടുംബാംഗങ്ങളിലേറെയും. ഇവിടെ നിന്ന് മാറുന്നുണ്ടെങ്കിൽ വീട്ടിലേക്ക് മാത്രമേയുള്ളുവെന്ന് കുടുംബങ്ങൾ നിലപാട് സ്വീകരിച്ചതോടെ അധികൃതർ പിൻമാറിയ മട്ടാണ്. വർഷങ്ങളായി പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ മഴയെത്തിയാലുടൻ സ്കൂളിലെ ക്യാംപിലേക്ക് മാറും. ചുറ്റും ഒന്നരയടി ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുൻപ്  ക്യാംപ് പരിസരത്ത് ജലം ഉയർന്നാൽ വള്ളത്തിലാണ് അവശ്യവസ്തുക്കൾ എത്തിച്ചിരുന്നത്. സ്കൂൾ കെട്ടിടത്തിലെ 3ാം നിലയിലാണ് ക്യാംപ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിൽ നിന്നും ആഹാര സാധനങ്ങൾ എത്തിച്ച് നൽകിയിട്ടുള്ളതായും വാർഡ് മെംബർ സുമേഷ് കാഞ്ഞിരം അറിയിച്ചു.

ആറുമാസം പ്രായമുള്ള ദക്ഷയും 68 വയസ്സുള്ള മുത്തച്ഛനും
കാഞ്ഞിരം എസ്എൻഡിപി ഹൈസ്കൂളിലെ ക്യാംപ് മൂന്നാം നിലയിലെ ഹാളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തിയാൽ ഹാളിലെ പ്രധാന സ്റ്റേജിൽ ഒരു കാഴ്ച കാണാം. 6 മാസം പ്രായമുള്ള ദക്ഷയ്ക്കു കൂട്ടായി മുത്തച്ഛൻ സുഗുണൻ സമീപത്തുണ്ട്. താമരശേരി കോളനി പാറേൽനാൽപതിൽ സുഗുണനു 11 വർഷം മുൻപ് ഹൃദയ വാൽവ് തകരാറിനെ തുടർന്ന് കൃത്രിമ വാൽവ് ഘടിപ്പിച്ചു.

ഇതോടെ കേൾവിശക്തി നഷ്ടപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിലാണ് ശാസ്ത്രക്രിയ നടത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു ജോലിയും ചെയ്യാനും പറ്റുന്നില്ല. മഴ കനത്താൽ മുട്ടൊപ്പം വെള്ളം ഉയരുമെന്ന് സുഗുണന്റെ ഭാര്യ ശാന്തമ്മ പറയുന്നു. കുടുംബത്തോടെ ക്യാംപിലേക്ക് മാറിയതോടെ 6 മാസം മാത്രം പ്രായമുള്ള കുരുന്നിനും മുത്തച്ഛൻ സുഗുണനും ക്യാംപിൽ പ്രത്യേക കരുതലുണ്ട്.

തെരുവുനായ വട്ടം ചാടി; തോളെല്ല് പൊട്ടി ഗൃഹനാഥൻ
തെരുവുനായ ഇരുചക്ര വാഹനത്തിന് വട്ടം ചാടി തോളെല്ലിനു പൊട്ടലേറ്റ ഗൃഹനാഥനും ക്യാംപിൽ. കാഞ്ഞിരം മണലേപ്പറമ്പിൽ അജി തോമസിനാണ് പരുക്കേറ്റത്. ഒരാഴ്ച മുൻപ് ഭാര്യയുടെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെ പാമ്പാടി വട്ടമലപ്പടിയിൽ വച്ചാണ് തെരുവുനായ അജിയുടെ ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയത്.

ഇരുചക്ര വാഹനം മറിഞ്ഞ് തോളെല്ലിന് പൊട്ടലേറ്റ അജി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. വീടുകളുടെ മുന്നിൽ ഉദ്യാനം നിർമിക്കുന്ന ജോലി ചെയ്തിരുന്ന അജിയുടെ വരുമാനവും നിലച്ചു. വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണു വീട്ടിനുള്ളിൽ മുട്ടൊപ്പം വെള്ളം പൊങ്ങിയത്. ഇതോടെ ക്യാംപിലേക്ക് മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com