ADVERTISEMENT

കോട്ടയം ∙ തിരുനക്കര മൈതാനത്ത് 1964 ഒക്ടോബർ ഒൻപതിലെ സായാഹ്നത്തിൽ ചെയർമാൻ കെ.എം. ജോർജിന്റെ കൈപിടിച്ചുയർത്തി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രഖ്യാപിക്കുമ്പോൾ ചരിത്രം പിറക്കുകയായിരുന്നു. കേരള കോൺഗ്രസിന്റെ ചരിത്രത്തിന്റെ പിറവി മാത്രമായിരുന്നില്ല കേരളത്തിൽ ശക്തമായൊരു പ്രാദേശിക പാർട്ടിയുടെ ജന്മം കൂടിയായിരുന്നു അത്. അവിടെനിന്നു വളർന്നും പിളർന്നും ലയിച്ചും ഭിന്നിച്ചുമാണ് പാർട്ടി അറുപതാം വയസ്സിലേക്ക് എത്തുന്നത്. ബ്രാക്കറ്റ് കേരള കോൺഗ്രസുകൾക്കിടയിൽ ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി തെളിയിച്ച തിരഞ്ഞെടുപ്പാകും ഇത്. മിന്നുന്ന ജയത്തോടെ 60 വർഷത്തിനു മുൻപുള്ള പ്രൗഢകാലഘട്ടത്തിലേക്കു പാർട്ടിയെ കൊണ്ടുവരികയെന്ന നിയോഗം കൂടിയാണ് പിതാവ് സ്നേഹത്തോടെ രാജു എന്നു വിളിച്ചിരുന്ന ഫ്രാൻസിസ് ജോർജിനെ കാത്തിരിക്കുന്നത്. 

അച്ഛന്റെ മകൻ
1954ൽ ആദ്യ മത്സരം മുതൽ മരിക്കും വരെ നേരിട്ട എല്ലാ തിരഞ്ഞെടുപ്പുകളിലും കെ.എം. ജോർജിനു തന്നെയായിരുന്നു വിജയം. കോൺഗ്രസിലായിരുന്നപ്പോഴും കേരള കോൺഗ്രസിൽ ആയിരുന്നപ്പോഴും ജനം അദ്ദേഹത്തെ കൈവിട്ടില്ല. മന്ത്രിയായും നിയമസഭാംഗമായും ഒക്കെ തിളങ്ങിയ കെ.എം. ജോർജ് അഭിഭാഷകനായും പത്രപ്രവർത്തകനായും പേരെടുത്തു. അച്ഛന്റെ വഴിയേ അഭിഭാഷകനായ ഫ്രാൻസിസ് ജോർജ് ലോക്സഭയിലേക്ക് ഇതു മൂന്നാം തവണയാണ് എത്തുന്നത്. 1941ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകനായാണ് കെ.എം. ജോർജ് പൊതുപ്രവർത്തനം ആരംഭിച്ചതെങ്കിൽ ബാങ്ക് ജോലി രാജിവച്ച് കേരള കോൺഗ്രസിന്റെ പ്രവർത്തകനായാണ് ഫ്രാൻസിസ് ജോർജ് പൊതുജീവിതം  തുടങ്ങിയത്. എറണാകുളം ജില്ലാ കൗൺസിലിൽ ആരക്കുഴ ഡിവിഷനിൽനിന്നു ജയിച്ച് തിരഞ്ഞെടുപ്പു രംഗത്ത് എത്തി. ഇടുക്കിയിൽനിന്നുള്ള അംഗമായിരിക്കെ ലോക്സഭയിൽ ഫ്രാൻസിസ് ജോർജ് നടത്തിയ ഇടപെടലുകൾ സംസ്ഥാനത്തിന്റെ ശ്രദ്ധ നേടി. ഇനി ലോക്സഭയിൽ കോട്ടയത്തിന്റെ ശബ്ദമാകും ഫ്രാൻസിസ് ജോർജ്; ഒപ്പം കേരള കോൺഗ്രസിന് അതു പിറവികൊണ്ട മണ്ണിൽ ശക്തമായ അടിത്തറയൊരുക്കുന്നതിനും നിയുക്തനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com