ADVERTISEMENT

ചങ്ങനാശേരി ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളുടെ അക്രമങ്ങൾ വർധിക്കുമ്പോഴും ഇവരുടെ വിവരങ്ങളിൽ വ്യക്തതയില്ലാതെ അധികൃതർ. ജോലിക്കായി എത്തുന്ന തൊഴിലാളികൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കാൻ സംവിധാനങ്ങളില്ല. ചങ്ങനാശേരി മേഖലയിൽ അടുത്ത ദിവസങ്ങളിൽ 3 അക്രമങ്ങൾ നടന്നതോടെയാണു നാട്ടകാരുടെ ആശങ്ക വർധിച്ചത്.  ഉപജീവന മാർഗം തേടി എത്തുന്നവരെയും ക്രിമിനൽ സ്വഭാവമുള്ളവരെയും തിരിച്ചറിയാനും സംവിധാനങ്ങളില്ല. അതേസമയം, അക്രമ സംഭവങ്ങൾ കൂടുന്നില്ലെന്നു പൊലീസ് പറയുന്നു. 

റജിസ്ട്രേഷൻ പേരിന് 
തൊഴിൽ വകുപ്പ് അതിഥിത്തൊഴിലാളികളുടെ റജിസ്ട്രഷനായി വികസിപ്പിച്ച ‘അതിഥി ആപ്പി’ൽ ജില്ലയിൽ നിന്നു റജിസ്റ്റർ ചെയ്തത് 10,836 പേർ. ഇതിൽ പായിപ്പാട് ഉൾപ്പെടുന്ന ചങ്ങനാശേരിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് 2708 പേർ മാത്രമാണ്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളുടെ വിവരശേഖരണത്തിനും അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്നതിനും മറ്റ് സേവനങ്ങൾക്കുമാണ് ആപ്പ്.

എന്നാൽ ഇതിൽ റജിസ്റ്റർ ചെയ്യാൻ പലരും വിമുഖത കാട്ടുകയാണ്. റജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ ഏജന്റുമാർ പിന്തിരിപ്പിച്ച സംഭവവുമുണ്ട്. ഫോട്ടോ നൽകുന്നതിനും ചില തൊഴിലാളികൾ തയാറല്ല.  അതിഥിത്തൊഴിലാളികൾ പ്രതികളായ വലിയ കേസുകൾ സംസ്ഥാനത്ത് ഉണ്ടായതോടെ തുടർന്ന് ജില്ലയിൽ വിവരശേഖരത്തിനായി പൊലീസ് ഡാറ്റാ ബാങ്ക് ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല.  തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഇവരെ എത്തിക്കുന്ന ഏജന്റുമാർ സൂക്ഷിക്കണമെന്നാണു നിയമമെങ്കിലും അതും നടക്കാറില്ല.  

പൊലീസിനും തലവേദന
കുറ്റകൃത്യം നടന്നാൽ പ്രതികളിലേക്ക് പൊലീസിന് എത്താൻ കഴിയാത്തതും വെല്ലുവിളിയാണ്. പലരുടേതും വ്യാജ തിരിച്ചറിയൽ രേഖയാണ്. വ്യാജരേഖകൾ നിർമിക്കുന്ന ഏജന്റുമാർ ബംഗാളിലും ബീഹാറിലുമുണ്ടെന്ന് പൊലീസ് പറയുന്നു. പലരുടെയും പേരുകൾ‌ പോലും വ്യാജമാണ്.

കഴിഞ്ഞ മാസം ചങ്ങനാശേരി കാക്കാംതോട് ഭാഗത്ത് വീടിന്റെ കോൺക്രീറ്റ് പാളിവീണ് അതിഥിത്തൊഴിലാളി മരിച്ചിരുന്നു.  ഇയാളുടെ വിവരം കിട്ടാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. കൂടെയുണ്ടായിരുന്ന തൊഴിലാളികൾക്കും പരസ്പരം അറിയില്ല. രാവിലെ കവലകളിൽ നിന്നു വാഹനത്തിൽ എത്തിക്കുന്ന തൊഴിലാളികളാണ് ഇത്തരം പണി സ്ഥലങ്ങളിലുള്ളത്. 

ജൂണിൽ മൂന്ന് അക്രമങ്ങൾ - ജൂൺ 7
മദ്യപിക്കാൻ പണം കൊടുക്കാത്തതിന് പാമ്പാടിയിൽ അതിഥിത്തൊഴിലാളി ഗൃഹനാഥനെ ചുറ്റിക കൊണ്ട് അടിച്ചു. സംഭവത്തിൽ അസം സ്വദേശി ഗോകുൽ ഗാർഹിനെ (34) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 8
പൂവന്തുരുത്തിൽ വ്യവസായ മേഖലയ്ക്കു സമീപം പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയെ അതിഥിത്തൊഴിലാളി കഴുത്തിൽ കയറിപ്പിടിച്ച് റോഡിലേക്കു വലിച്ചിട്ടു. പെൺകുട്ടിയെ ഇടവഴിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചത്. തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു. ഒടുവിൽ നാട്ടുകാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതി അസം സ്വദേശി മിന്റുകാലിറ്റയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂൺ 9
മറ്റൊരാളോടൊപ്പം താമസമാക്കിയ ഭാര്യയെ ഭർത്താവ് അസം സ്വദേശി മധുജ ബറുവ (25) കുത്തിവീഴ്ത്തി. ചങ്ങനാശേരി ഒന്നാം നമ്പർ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്കായിരുന്നു ആക്രമണം. പ്രതി പിടിയിലായി. മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള യുവതി അപകടനില തരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com