ADVERTISEMENT

ഏറ്റുമാനൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കയ്യടക്കി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. ചോദ്യം ചെയ്യുന്നവർക്കു നേരെ അസഭ്യ വർഷം. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കിടയിലൂടെ അപകടകരമാംവിധം വാഹനം ഓടിക്കുന്നതു പതിവായിട്ടും സ്വകാര്യ ബസുകൾക്കെതിരെ ചെറുവിരലനക്കാൻ പോലും തയാറാകാതെ അധികൃതർ.  ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡാണു സ്വകാര്യ ബസുകൾ കയ്യടക്കിയിരിക്കുന്നത്. ഏറ്റുമാനൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡും കെഎസ്ആർടിസി ബസ് സ്റ്റാൻഡും തമ്മിൽ ലിങ്ക് റോഡിന്റെ വ്യത്യാസം മാത്രമാണുള്ളത്. 

കോട്ടയം ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ സെൻട്രൽ ജംക്‌ഷനിലെത്തി തിരിയുന്നതിനു പകരം എളുപ്പവഴിയെന്ന നിലയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലൂടെ കയറി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തുന്നത്. ഇതിൽ ചില ബസ് ജീവനക്കാരാണു നിയമം തെറ്റിച്ചും ഭീതി പടർത്തിയും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിലസുന്നത്. സ്വകാര്യ ബസുകളിൽ പലതും ഇറങ്ങിപ്പോകുന്ന വഴിയിലൂടെയാണു സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കുന്നത്. ഇതു ചിലപ്പോൾ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. കൂടാതെ കെഎസ്ആർടിസി ബസുകൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയും ഉണ്ടാക്കാറുണ്ട്. ഇതെച്ചൊല്ലി തർക്കങ്ങളും പതിവാണ്. 

ഇന്നലെ കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ കോട്ടയത്തേക്കു പോകാനൊരുങ്ങിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞിരുന്നു. തെറ്റായ ദിശയിലൂടെ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ കയറിയതു മൂലം കെഎസ്ആർടിസി ബസിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതു ചോദ്യം ചെയ്തതിനാണു ബസ് സ്റ്റാൻഡിനുള്ളിൽ തടഞ്ഞത്. ബസിനുള്ളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ നോക്കിനിൽക്കെ കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണു സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞത്.  10 മിനിറ്റോളം നീണ്ട തർക്കത്തിനു ശേഷം കുറുകെയിട്ട ബസ് എടുത്തു മാറ്റിയതോടെയാണു കെഎസ്ആർടിസി ബസിനു യാത്ര തുടരാനായത്. 

വാഹനങ്ങൾ  തോന്നിയ പടി 
∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കുള്ളിൽ സ്വകാര്യ വാഹനങ്ങൾ കയറരുതെന്നാണു ചട്ടം. എന്നാൽ ഏറ്റുമാനൂരിൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണു സ്വകാര്യ വാഹനങ്ങൾ മരണപ്പാച്ചിൽ നടത്തുന്നത്.  സ്വകാര്യ ബസുകൾക്കു പുറമേ മറ്റു സ്വകാര്യ വാഹനങ്ങളും സ്റ്റാൻഡിൽ എത്തുന്നുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ പരമാവധി വേഗം 5 കിലോമീറ്റർ എന്നിരിക്കെ ഇവിടെ യാത്രക്കാർക്കിടയിലൂടെ മിന്നൽവേഗത്തിലാണു വാഹനങ്ങൾ പായുന്നത്. 

അകത്തേക്കും പുറത്തേക്കും ഓരോ റോഡും സമീപത്തെ മാർക്കറ്റിലേക്കു തുറക്കുന്ന മറ്റൊരു ലിങ്ക് റോഡും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുണ്ട്.  കെഎസ്ആർടിസി ബസ് സ്റ്റാൻഡിലൂടെ പ്രവേശിച്ച് ഈ ലിങ്ക് റോഡിലൂടെയാണു സ്വകാര്യ വാഹനങ്ങൾ പ്രൈവറ്റ് സ്റ്റാൻഡിലും മാർക്കറ്റിലുമൊക്കെ എത്തുന്നത്. കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥലപരിമിതി മൂലം യാത്രക്കാർ ബസ് സ്റ്റാൻഡിൽ പല സ്ഥലങ്ങളിലാണു ബസ് കാത്തുനിൽക്കുന്നത്. ഇതിനിടയിലൂടെ സ്വകാര്യ വാഹനങ്ങൾ പായുന്നത്  അപകടഭീഷണിയായി മാറിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com