ADVERTISEMENT

മുണ്ടക്കയം ∙ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നു മലയോര മേഖലയിലെ റബർത്തോട്ടങ്ങളിൽ അകാല ഇലപൊഴിച്ചിൽ വ്യാപകമാകുന്നു. മരങ്ങളിലെ ഇലകൾ പൂർണമായും കൊഴിയുന്നതോടെ ഉൽപാദനത്തെയും കാര്യമായി ബാധിച്ചുതുടങ്ങി. രോഗങ്ങൾ ഒഴിവാക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിക്കലും ആരംഭിച്ചു.

മുണ്ടക്കയം ഹാരിസൺ എസ്റ്റേറ്റിൽ ഡ്രോൺ ഉപയോഗിച്ചു റബർ മരങ്ങളിൽ നടത്തുന്ന മരുന്നടി.
മുണ്ടക്കയം ഹാരിസൺ എസ്റ്റേറ്റിൽ ഡ്രോൺ ഉപയോഗിച്ചു റബർ മരങ്ങളിൽ നടത്തുന്ന മരുന്നടി.

പച്ച ഇലകളെല്ലാം കൊഴിഞ്ഞു
∙ ചില റബർത്തോട്ടങ്ങളിൽ പച്ച ഇലകൾ ഉൾപ്പെടെ കൊഴിഞ്ഞ് മരങ്ങൾ വേനൽക്കാലത്തെ രീതിയിലായി. ഫൈറ്റോഫ്ത്തോറ പാമിവോറ എന്ന എന്ന രോഗത്തിനു കാരണം ഇൗർപ്പം നിറഞ്ഞ കാലാവസ്ഥയും അന്തരീക്ഷവുമാണ്. ആദ്യം കായ്കൾ അഴുകും, പിന്നീട് വളർച്ച പൂർത്തിയാകാത്ത ഇലകൾ കൊഴിഞ്ഞ് അഗ്രശാഖകൾ ഉണങ്ങി നശിക്കും. ഇലകൾ കൊഴിയുന്ന വേനൽക്കാലങ്ങളിൽ പൂർണമായും ഉണങ്ങിയ ഇലകളാണു കൊഴിയുന്നത്.

കർഷകർ ദുരിതത്തിൽ
∙ പച്ച ഇലകൾ പൊഴിയുന്നതോടെ ഉൽപാദനവും കുറയുകയാണ്. ഇതു ചെറുകിട കർഷകർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നു. മഴയെത്തുടർന്നു മരുന്ന് അടിക്കാൻ കഴിയാതെ പോയ തോട്ടങ്ങളും ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ കർഷകർ പൊതുവേ ഇൗ സമയങ്ങളിൽ ടാപ്പിങ് നിർത്തുകയാണു പതിവ്. വളരെ മുതൽമുടക്കിൽ മഴക്കാലത്തു ടാപ്പിങ് നടത്താൻ പ്ലാസ്റ്റിക് ഇട്ട തോട്ടങ്ങളിൽ പോലും ഇലപൊഴിച്ചിലിനെ തുടർന്ന് ടാപ്പിങ് മുടങ്ങി.

മരുന്നടി ഹൈടെക്
∙ മുൻപൊക്കെ എസ്റ്റേറ്റുകളിൽ ഹെലികോപ്റ്ററിൽ എത്തിയാണു റബർ മരങ്ങളിൽ തുരിശു പോലെയുള്ള മരുന്നുകൾ അടിച്ചിരുന്നത്. അതിനു ശേഷം 4 തൊഴിലാളികൾ ചേർന്നു തോളിൽ ചുമന്നു നടക്കുന്ന സ്പ്രേയർ ഉപയോഗിച്ചും മരുന്നടി തുടർന്നു. ഇപ്പോൾ ഇവയ്ക്കു പകരം ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നടി തോട്ടങ്ങളിൽ നടക്കുകയാണ്. സമയവും ചെലവും കുറവാണ് എന്നതിനാൽ ഡ്രോണുകൾ ഉപയോഗിച്ചു മരുന്നടിക്കാൻ ആവശ്യക്കാർ ഏറെയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഡ്രോൺ ഉപയോഗിച്ച് ഇപ്പോൾ മരുന്നുകൾ തളിച്ചുതുടങ്ങി.  30 ലീറ്റർ മരുന്നു സംഭരിക്കാനുള്ള ശേഷിയാണു ഡ്രോണിനുള്ളത്. 10 മിനിറ്റു കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്നു തളിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com