ADVERTISEMENT

മാടപ്പള്ളി ∙ പേരിലും ലുക്കിലും മാത്രം സ്മാർട്ട്. മാടപ്പള്ളി വില്ലേജ് ഓഫിസ് അസൗകര്യങ്ങളുടെ നടുവിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മതിയായ കംപ്യൂട്ടറില്ലാത്തതും  വില്ലേജ് ഓഫിസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.  ജനസംഖ്യാ അനുപാതത്തിൽ താലൂക്കിലെ ഏറ്റവും വലിയ വില്ലേജാണ് തെങ്ങണ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി വില്ലേജ് ഓഫിസ്. എന്നാൽ ഓഫിസർ ഉൾപ്പെടെ ആകെ 5 ജീവനക്കാരാണ് ഓഫിസിലുള്ളത്. ഓഫിസ് അറ്റൻഡറുടെ ഒഴിവിൽ പകരം ആൾ എത്തിയിട്ടില്ല.

ഓഫിസിന്റെ പ്രവർത്തനങ്ങൾക്കായുള്ളത് ആകെ 3 കംപ്യൂട്ടറാണ്. ഇതിനും അടിക്കടി സാങ്കേതിക പ്രശ്നങ്ങളുണ്ടാകുന്നു. വിവിധ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി ഒട്ടേറെയാളുകളാണ് എത്തുന്നത്. മതിയായ ഉദ്യോഗസ്ഥരില്ലാത്തതും സാങ്കേതിക സൗകര്യങ്ങളില്ലാത്തതും കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പ്രശ്നം താലൂക്ക് വികസന സമിതി യോഗത്തിൽ വികസനസമിതി അംഗമായ ലിനു ജോബ് ഉന്നയിച്ചിരുന്നു.

ഒരു മാസത്തിനുള്ളിൽ വില്ലേജിൽ ഒഴിവുള്ള തസ്തികകളിൽ ഉദ്യോഗസ്ഥർ ചുമതലയേറ്റെടുക്കുമെന്ന് ഡപ്യൂട്ടി കലക്ടർ യോഗത്തിൽ മറുപടി നൽകിയിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച് 2023 മേയിൽ ആരംഭിച്ച മാടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫിസ് ഫ്രണ്ട് ഓഫിസ്, ശുചിമുറി സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ്, ജീവനക്കാർക്ക് പ്രത്യേക ക്യാബിനുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

മാടപ്പള്ളിയിലേക്ക് കുടിയേറ്റം ; വേണം രണ്ട് വില്ലേജ് ഓഫിസ്. ജനസംഖ്യാ അനുപാതത്തിൽ താലൂക്കിലെ ഏറ്റവും വലിയ വില്ലേജായ മാടപ്പള്ളിയിൽ രണ്ട് വില്ലേജ് ഓഫിസ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴയിൽ നിന്നും ഒട്ടേറെയാളുകളാണ് മാടപ്പള്ളി, കുറുമ്പനാടം പ്രദേശങ്ങളിൽ സ്വന്തമായി ഭൂമി വാങ്ങി സ്ഥിര താമസമാക്കിയത്.

വെള്ളപ്പൊക്കത്തെയും പ്രളയത്തെയും ഭയന്നാണ് ഇവരുടെ മാടപ്പള്ളിയിലേക്കുള്ള കുടിയേറ്റം. ചങ്ങനാശേരി നഗരത്തോടൊപ്പം മാടപ്പള്ളിയും ഭാവിയിൽ വികസിക്കുകയാണെന്നതും കാരണമാണ്. സ്വകാര്യ വ്യക്തികൾ സ്ഥലങ്ങൾ പ്ലോട്ടുകളായി തിരിച്ച് കൈമാറ്റം ചെയ്യുന്നതും കൂടുതലാണ്. എന്നാൽ ഇങ്ങനെ ആളുകളെത്തുന്നതോടെ തണ്ടപ്പേരുകളിലുണ്ടാകുന്ന വർധനയും ജനസംഖ്യാനുപാതത്തിലെ വർധനയും ഭൂമിയിലെ ക്രയവിക്രയങ്ങളും ഒരു വില്ലേജ് ഓഫിസിന്റെ പരിധിയിൽ മാത്രം ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജോലി ഭാരവും ഇരട്ടിയാകുന്നു. പഞ്ചായത്തിൽ രണ്ട് വില്ലേജ് ഓഫിസ് വേണമെന്ന് മുൻപും ജനകീയ ആവശ്യം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com