ADVERTISEMENT

തെങ്ങണ ∙ ഗതാഗതക്കുരുക്ക്, അനധികൃത വഴിയോരക്കച്ചവടം, തെരുവുനായ ശല്യം... തെങ്ങണ ജംക്‌ഷനിൽ വ്യാപാരികൾക്ക് നല്ല കാലമല്ല. മാടപ്പള്ളി പഞ്ചായത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ തെങ്ങണ ജംക്‌ഷനിലെ വ്യാപാരികളാണു പരാധീനതകളുടെ നടുവിൽ. ‘തെങ്ങണ ജംക്‌ഷൻ വികസനം’ ഉൾ‌പ്പെടെയുള്ള പദ്ധതികൾ പലതും ഫയലിൽ നിന്നു ഫയലിലേക്കു നീങ്ങുന്നു.

കഴിഞ്ഞ ദിവസം നിരോധിത പ്ലാസ്റ്റിക് വിൽക്കുന്നുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെ വ്യാപാരികൾ ചേർന്ന് ചെറുത്തു. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വ്യാപാര സമൂഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടാകുന്നതെന്നും ബദൽ സംവിധാനം നിർദേശിക്കാതെ പിഴയീടാക്കാനാണു ശ്രമമെന്നും വ്യാപാരികൾ പറഞ്ഞു.

ഗതാഗതക്കുരുക്ക് നിത്യസംഭവം
നാല് പ്രധാന റോഡുകൾ എത്തിച്ചേരുന്ന ജംക്‌ഷനിലെ ഗതാഗതക്കുരുക്കു കാരണം കടയിലേക്ക് ആളുകളെത്തുന്നില്ല. കുരുക്കിൽ സമയം നഷ്ടപ്പെടാതിരിക്കാൻ വാഹനയാത്രക്കാർ പലരും എങ്ങനെയെങ്കിലും ജംക്‌ഷൻ കടന്നു കിട്ടണമെന്ന ധൃതിയിലാണു കടന്നു പോകുന്നത്. റോഡിലെ തിരക്ക് കാരണം വാഹനങ്ങൾ നിർത്തി സാധനം വാങ്ങാൻ ആളുകൾ കടയിൽ കയറുന്നില്ല.

കുപ്പിക്കഴുത്ത് പോലെയുള്ള പെരുന്തുരുന്തി റോഡും ഈ റോഡിലേക്ക് ‘ഫ്രീ ലെഫ്റ്റ്’ സൗകര്യമില്ലാത്തതും കുരുക്കിനു നീളം കൂട്ടുന്നു. സ്വകാര്യ ബസുകൾ ആളെ കയറ്റിയിറക്കാൻ നിർത്തുന്നതോടെ റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെടും. നടപ്പാത കയ്യടക്കിയുള്ള വാഹന പാർക്കിങ്ങും കൂടുതലാണ്. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ ചീറിപ്പായുന്ന റോ‍ഡിലൂടെ നടന്നു പോകേണ്ട അവസ്ഥ. താൽക്കാലികമായെങ്കിലും പാർക്കിങ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

തകൃതിയായി അനധികൃത വഴിയോരക്കച്ചവടം
റോഡിന്റെ വശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയടച്ച് അനധികൃത വഴിയോര കച്ചവടം വ്യാപകമാകുകയാണെന്നു വ്യാപാരികൾ പറയുന്നു. ലൈസൻസും നികുതിയും കടമുറി വാടകയും നൽകി പ്രവർത്തിക്കുന്ന വ്യാപാരികളെ നോക്കുകുത്തിയാക്കിയാണു വാഹനങ്ങളിൽ സാധനങ്ങളുമായി വന്നു ചിലർ കച്ചവടം നടത്തുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

തെരുവുനായ ശല്യം, മാലിന്യപ്ര‌ശ്നം
റോഡരികിൽ തള്ളുന്ന മാലിന്യം കാരണം തെരുവുനായ്ക്കളുടെ താവളമാണ് ജംക്‌ഷനും പരിസരവും. രാവിലെയും രാത്രിയും കടകൾക്ക് മുൻപിൽ കൂട്ടമായി തമ്പടിക്കുന്ന തെരുവുനായ്ക്കൾ ആളുകളെ ആക്രമിക്കാൻ ഓടിയടുക്കുന്നതും പതിവാണ്. വില്ലേജ് ഓഫിസിനു മുൻപിലൂടെ കടന്നു പോകുന്ന ചെറിയ തോടാണ് ജംക്‌ഷന്റെ മാലിന്യവാഹിനി. മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച തോട് കാരണം പരിസരമാകെ ദുർഗന്ധമാണ്. പകർച്ച വ്യാധി ഭീഷണിയുമുണ്ട്.

ഉടനുണ്ടാകുമോ? ജംക്‌ഷൻ വികസനം
ജംക്‌ഷന്റെ വികസനത്തിനു 15 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയത്. കിഫ്ബിയുടെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റായ കേരള റോഡ് ഫണ്ട് ബോർഡിനാണു ചുമതല. ഇപ്പോൾ പദ്ധതിക്കായി ഏറ്റെടുക്കേണ്ട വസ്തുക്കളുടെ സർവേ നമ്പരുകൾ, ഉടമകളുടെ വിവരങ്ങൾ തുടങ്ങിയവ വില്ലേജ് ഓഫിസ് മുഖാന്തരം ബോർഡ് ശേഖരിച്ചു. സംസ്ഥാനത്തെ ജംക്‌ഷനുകളുടെ വികസന പദ്ധതിയിൽ ഉൾപ്പെട്ടിട്ടും പദ്ധതിക്ക് മെല്ലെപ്പോക്കെന്ന ആക്ഷേപം ശക്തം.

വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കണം
അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തെങ്ങണ യൂണിറ്റ് പ്രസിഡന്റ് കെ.സി.ആന്റണിയും സെക്രട്ടറി സി.കെ.അൻസാരിയും പറഞ്ഞു. വാടകയും നികുതിയും ഒടുക്കിയിരിക്കുന്ന വ്യാപാരികൾക്ക് കച്ചവടമില്ല. താൽക്കാലികമായി പാർക്കിങ് സംവിധാനം ഏർപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com