ADVERTISEMENT

കോട്ടയം ∙ വൈക്കം സത്യഗ്രഹത്തിന്റെ സമയത്തായിരുന്നു, തൊണ്ണൂറ്റൊമ്പതിലെ ആ വെള്ളപ്പൊക്കം. മഴയും കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചിട്ടും സത്യഗ്രഹവേദി മുങ്ങിയിട്ടും വൈക്കത്തെ സമരഭടന്മാരുടെ ആത്മവീര്യത്തിന് ഒരു കുറവുമുണ്ടായില്ല. വേമ്പനാട്ടു കായലിൽ വെള്ളം പൊങ്ങി, ബോട്ട് ജെട്ടി മുങ്ങി അരയോളം വെള്ളം പൊങ്ങി. കായലോരത്തുനിന്നു മൂന്നു പറമ്പ്  മാറിയുള്ള സത്യഗ്രഹ ആശ്രമവളപ്പും മുങ്ങി.

വീടു നശിച്ചവരെല്ലാം പശു, നായ, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളുമായി ആശ്രമവളപ്പിൽ അഭയം തേടി. ആ സാധുക്കൾക്കെല്ലാം ആശ്രമത്തിൽ കഞ്ഞി വിളമ്പി. ‘വൈക്കത്തെ സത്യാഗ്രഹപ്രസ്ഥാനം: സത്യഗ്രഹികൾ അരയ്ക്കുമേൽ വെള്ളത്തിൽ നിൽക്കുന്നു’ എന്ന തലക്കെട്ടിൽ 1924 ജൂലൈ 22നു മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വൈക്കം സത്യഗ്രഹചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അമൂല്യരേഖയാണ്.

റിപ്പോർട്ടിൽനിന്ന്: 
‘വാളന്റിയറന്മാർ ഈ കർക്കശമായ കാലാവസ്ഥ സസന്തോഷം സഹിച്ചുവരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിൽനിന്ന് ഒരു പത്തുനൂറടി കിഴക്കുവരെ വെള്ളം കയറിക്കഴിഞ്ഞു. കിഴക്കേനടയിലുള്ള പോലീസുതാവളവും മുങ്ങീട്ടാണ് ഇപ്രകാരം പെരുകിയിരിക്കുന്നത്. അവിടെ വാളന്റിയറന്മാർ സത്യാഗ്രഹമനുഷ്ഠിക്കുന്ന സ്ഥലത്ത് അരയ്ക്കുമേൽ വെള്ളമുണ്ട്.

പോലീസുകാർ അവരുടെ പ്ളാറ്റുഫോറത്തിൽനിന്നുകൊണ്ടാണ് സത്യാഗ്രഹികളെ തടയുന്നത്. വാളന്റിയറന്മാരാകട്ടെ സന്തുഷ്ടചിത്തരായി ആ അര‌യ്ക്കുമേലുള്ള വെള്ളത്തിൽനിന്നു ഭജനയോടുകൂടി സത്യാഗ്രഹമനുഷ്ഠിക്കുന്നു. അവരുടെ കാലുകളിലും തുടകളിലും അട്ട കടിക്കുന്നു. മറ്റു പല ജന്തുക്കളും ഇഴഞ്ഞുകയറുന്നു. എന്തൊക്കെയായിട്ടും അവരുടെ ഏകാഗ്രതയ്ക്കു ചലനമുണ്ടായിട്ടില്ല.’ കഴുത്തറ്റം മുങ്ങിയിട്ടും സത്യഗ്രഹികൾ പിന്മാറിയില്ലെന്നു മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com