ADVERTISEMENT

ചങ്ങനാശേരി ∙ കരയും ആകാശവും പിന്നിട്ടു... ഇത്തവണ മഹാത്മാഗാന്ധിയെ ജലത്തിൽ ഒരുക്കി മഞ്ചേഷ് മോഹൻ. ഗാന്ധിജയന്തിദിനങ്ങളിൽ വ്യത്യസ്തമായ ഗാന്ധിചിത്രങ്ങൾ ഒരുക്കി ശ്രദ്ധനേടിയ പെരുന്ന സ്വദേശി മഞ്ചേഷ് പതിവു തെറ്റിച്ചില്ല. ദേശീയപതാകയുടെ ത്രിവർണ നിറങ്ങളിലാണ് ജലാശയത്തിൽ ഗാന്ധിചിത്രം. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വെള്ളം നിറഞ്ഞ പാടശേഖരത്തിൽ 1,000 ചതുരശ്രയടി വൃത്താകൃതിയിലാണ് ഗാന്ധിചിത്രം. കൊറുഗേറ്റഡ് ഷീറ്റുകളിൽ വാട്ടർ കളർ ഉപയോഗിച്ചാണ് വരച്ചത്. 80 പീസുകളിലാണ് വരച്ചത്. 

വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പോളി ഫോം ഷീറ്റ് പീസുകൾക്കടിയിൽ ഒട്ടിച്ചെടുത്തു. ഓരോ ഭാഗങ്ങളും എസ്ആർ പശ ഉപയോഗിച്ച് യോജിപ്പിച്ചതോടെ ചിത്രം പൂർണം.  മഞ്ചേഷിന്റെയും സഹപ്രവർത്തകരുടെയും 7 ദിവസത്തെ അധ്വാനമാണ് ഇതിനുപിന്നിൽ. ഫൊട്ടോഗ്രഫർമാരായ മാർട്ടിൻ ജോസഫ്, സുജിത് പത്മാസ്, അസിസ്റ്റന്റ് രാഹുൽ തെക്കേടത്ത്, കുട്ടി ജോസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. മുൻപ് നൈലോൺ നൂലിൽ ഫോറക്സ് ഷീറ്റിൽ വരച്ച ഗാന്ധിചിത്രം മാനത്ത് ഉയർത്തി നിർത്തിയിട്ടുണ്ട്. ഓട്ടോകൾക്ക് മുകളിൽ ഇരുമ്പുപൈപ്പുകളിൽ തകിട് പല ആകൃതിയിൽ മുറിച്ചെടുത്ത് പ്രതിമ പോലെയും, 30,633 പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ ചേർത്തും ഗാന്ധിചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

‘മഞ്ചേഷ് ആർട്സ്’ എന്ന ശിൽപകലാ സ്ഥാപനം നടത്തുന്ന ഇദ്ദേഹം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആർട് ഡയറക്ടർ മനു പെരുന്ന സഹോദരനാണ്. പ്രശസ്ത കലാകാരൻ പരേതനായ മോഹൻ പെരുന്നയുടെ മകനാണ്.

കാണൂ, കാലം മായ്ക്കാത്ത ആദരമുദ്രകൾ
എരുമേലി ∙ മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ അടങ്ങിയ കറൻസികൾ, നാണയങ്ങൾ, സ്റ്റാംപുകൾ തുടങ്ങി അപൂർവമായ ശേഖരത്തിന്റെ ഉടമയാണ് വ്യാപാരി മണിപ്പുഴ ചാലക്കുഴി സി.പി മാത്തൻ. തപാൽ വകുപ്പും റിസർവ് ബാങ്കും പല കാലഘട്ടത്തിൽ ഇറക്കിയ സ്റ്റാംപുകളും നാണയങ്ങളും കറൻസികളും കൂടാതെ ബ്രിട്ടൻ അടക്കം രാജ്യങ്ങൾ  ഇറക്കിയ ഗാന്ധി സ്റ്റാംപുകളും കറൻസികളും മാത്തന്റെ ശേഖരത്തിലുണ്ട്. പലതും മോഹവില നൽകിയാണ് സ്വന്തമാക്കിയത്. 

മഹാത്മാ ഗാന്ധി സ്റ്റാംപുകളുടെയും കറൻസികളുടെയും ശേഖരവുമായി  സി.പി മാത്തൻ.
മഹാത്മാ ഗാന്ധി സ്റ്റാംപുകളുടെയും കറൻസികളുടെയും ശേഖരവുമായി സി.പി മാത്തൻ.

ഇന്ത്യൻ തപാൽ വകുപ്പ് വിവിധ ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറത്തിയ സ്റ്റാംപുകളിൽ 75 ശതമാനവും ശേഖരത്തിലുണ്ട്. ഗാന്ധിചിത്രമുള്ള സ്റ്റാംപുകൾ, ഫസ്റ്റ് ഡേ കവറുകൾ, സ്പെഷൽ കവറുകൾ, മിനിയേച്ചർ ഷീറ്റുകൾ, സ്പെഷൽ ക്യാൻസൽഡ് പോസ്റ്റ് കാർഡുകൾ, മാക്സോ കാർഡുകൾ എന്നിവയും കൈവശമുണ്ട്. ഗാന്ധിജിയെപ്പറ്റി 160 രാജ്യങ്ങൾ സ്റ്റാംപുകൾ ഇറക്കിയതിൽ 80 സ്റ്റാംപുകളും മാത്തന്റെ കൈവശമുണ്ട്. ഇതിൽ 1969ൽ ഗാന്ധിജിജന്മവാർഷികവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ ഇറക്കിയ സ്റ്റാംപും ഫസ്റ്റ് ഡേ കവറും അപൂർവത നിറഞ്ഞത്.

ഗാന്ധിജി മരിച്ചതിന്റെ പിറ്റേവർഷം ഒന്നര അണ, മൂന്നര അണ, 10 രൂപ എന്നിവയുടെ സ്റ്റാംപുകൾ തപാൽ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ ഒന്നര അണയുടെ സ്റ്റാംപ് ശേഖരത്തിലുണ്ട്. ഖാദിത്തുണിയിൽ  ഗാന്ധിചിത്രം അടങ്ങിയ സ്റ്റാംപും അപൂർവമാണ്. 8 രാജ്യങ്ങളാണ് ഗാന്ധിചിത്രമുള്ള നോട്ടുകൾ ഇറക്കിയത്. ഗാന്ധിജിയുടെ ചിത്രമുള്ള എല്ലാ നോട്ടുകളും ശേഖരത്തിലുണ്ട്. 8 രാജ്യങ്ങൾ ഗാന്ധിചിത്രമുള്ള നാണയം ഇറക്കിയിട്ടുണ്ട്. 

25 വർഷമായി അപൂർവമായ നാണയശേഖരണം ആവേശമായി കൊണ്ടുനടക്കുന്ന ആളാണ് മാത്തൻ. എന്നാൽ 2 വർഷം മുൻപ് മുതലാണ് ഗാന്ധിനാണയ കലക്‌ഷൻ ആരംഭിച്ചത്. 130 രാജ്യങ്ങളുടെ അപൂർവകറൻസികളും 110 രാജ്യങ്ങളുടെ നാണയങ്ങളും തിരുവിതാംകൂറിന്റെ ചക്രം, കാശ് എന്നിവയും ശേഖരത്തിലുണ്ട്. പഴയ രേഖകൾ, തിരുകൊച്ചി മുദ്രപ്പത്രങ്ങൾ, മൂന്ന് അണയുടെ മുദ്രപ്പത്രങ്ങൾ. 1869 ലെ വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാംപ് പതിച്ച രസീത് എന്നിവയും മാത്തൻ അപൂർവനിധിയായി സൂക്ഷിക്കുന്നു. ഭാര്യ ആശ, മക്കളായ റബേക്ക, ക്രിസ്റ്റീന എന്നിവരാണ് പിന്തുണയുമായി ഒപ്പമുള്ളത്.

English Summary:

This Gandhi Jayanti, experience two unique tributes to the Mahatma. In Perunna, artist Manjesh Mohan wows with a 1000 sq ft portrait of Gandhi painted on a waterlogged paddy field. Meanwhile, in Erumely, C.P. Matthan showcases his impressive collection of rare Gandhi coins, stamps, and currencies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com