ADVERTISEMENT

കോഴിക്കോട് ∙ നഗരചരിത്രത്തിന്റെ ഭാഗമായ തളി മഹാക്ഷേത്രത്തിലേക്ക് വീൽചെയറിൽ ഭിന്നശേഷിക്കാരനായ ഭക്തൻ എത്തി പ്രദക്ഷിണം വച്ച് ദേവനെ തൊഴുതു.  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന സാമൂഹിക പ്രവർത്തകനും യാത്രികനുമായ പ്രജിത് ജയപാലാണ് ക്ഷേത്രത്തിലേക്ക് ആദ്യമായി വീൽചെയറിൽ എത്തിയത്. അപകടത്തിൽ പരുക്കേറ്റ് ശരീരം തളർന്നെങ്കിലും ഡൽഹിവരെ സ്വന്തമായി കാറോടിച്ച് പോയി പ്രധാനമന്ത്രിയെ കണ്ട് ഭിന്നശേഷി വ്യക്തികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തയാളാണ് ചേവരമ്പലം സ്വദേശിയായ പ്രജിത്. വടക്കേ ഗോപുരവാതിലിലൂടെ ക്ഷേത്രത്തിലേക്ക് എത്താനുള്ള സൗകര്യമാണ് തളി ദേവസ്വം ഒരുക്കിയിരിക്കുന്നത്. 

ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സക്ഷമ എന്ന സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം സൗകര്യം ഒരുക്കിയത്. ക്ഷേത്രത്തിനകത്ത് ഉപയോഗിക്കാനുള്ള വീൽചെയറും പ്രദക്ഷിണവഴിയിൽ 2 റാംപുകളും സക്ഷമ കൈമാറി. തളി ദേവസ്വം എക്സിക്യൂട്ടീവ് മാനേജർ പി.എം.മനോജ്കുമാർ അധ്യക്ഷനായിരുന്നു. സാമൂതിരി രാജാവിന്റെ നിയമോപദേശകൻ ഗോവിന്ദ് ചന്ദ്രശേഖർ വീൽചെയർ ഏറ്റുവാങ്ങി. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പ്രകാശൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ, ജില്ലാ രക്ഷാധികാരി കെ.രവീന്ദ്രൻ, ജില്ലാപ്രസിഡന്റ് എ.വിനോദ്, കെ.പുഷ്പരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com