ADVERTISEMENT

കൊയിലാണ്ടി∙ വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ക്ഷേത്ര എഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആന ഇടഞ്ഞത്. 7 മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ ആനയെ ഇന്നലെ രാവിലെയാണ് തളച്ചത്. ഒന്നാം പാപ്പാനായ കോട്ടയം സ്വദേശി സുമേഷിനെ തട്ടി വീഴ്ത്തിയാണ് ആന ആക്രമണം തുടങ്ങിയത്. പരുക്കേറ്റ സുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുന്നളളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിൽ വണങ്ങുന്ന ചടങ്ങിനു ശേഷമായിരുന്ന തൃശ്ശൂരിൽ നിന്നും കൊണ്ടുവന്ന ശ്രീക്കുട്ടൻ എന്ന ആന പരാക്രമം തുടങ്ങിയത്. 

ആനയുടെ മുൻപിൽനിന്ന് മറ്റു പാപ്പാൻമാർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.  വിരണ്ട ആന കണ്ണിൽ കണ്ടെതെല്ലാം തകർത്തു. ക്ഷേത്ര മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളെല്ലാം പിഴതു എറിഞ്ഞു. പിന്നീട് ക്ഷേത്ര ഭണ്ഡാരവും തകർത്തു. വൈദ്യുതി പോസ്റ്റുകൾ ആന തകർത്തതോടെ വൈദ്യുതി മുടങ്ങി. ഈ സമയത്താണ് ക്ഷേത്രത്തിന് അകത്ത് കുടുങ്ങിയ ശാന്തിമാരും മറ്റും രക്ഷപ്പെട്ടത്. 

പൊലീസും അഗ്നിരക്ഷാ സേനയും റവന്യൂ അധിക‍ൃതരും അപ്പോഴേക്കും എത്തിയിരുന്നു. പുലർ‌ച്ച 4ന് ആനപ്രേമികളുടെ സംഘത്തിലെ 12 പേർ എത്തിയതോടെയാണ് തളയ്ക്കാനുള്ള ശ്രമം വീണ്ടും ജീവൻവച്ചത്. കണ്ണൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. ഇടഞ്ഞ ആന ക്ഷേത്ര പരിസരത്തെ പാടത്തേക്ക് നീങ്ങിയപ്പോൾ ഈ സംഘം സാഹസികമായി തളക്കുകയായിരുന്നു. 6 വൈദ്യുതി പോസ്റ്റുകൾ, മാവ്, അഞ്ചോളം കവുങ്ങുകൾ എന്നിവ ആന തകർത്തിരുന്നു.

എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കും
ജില്ലയിൽ എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അഞ്ചോ അതിൽ കൂടുതലോ ആനകളുള്ള ഉത്സവങ്ങളിൽ എലിഫന്റ് സ്‌ക്വാഡിന്റെ സാന്നിധ്യം നിർബന്ധമാണ്.ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരെ ഉടൻ റജിസ്റ്റർ ചെയ്യിപ്പിക്കാൻ ഉത്സവ കോഓർഡിനേഷൻ കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. നിലവിൽ 30 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

ഇടഞ്ഞ ആനകളെ മയക്കുവെടി വച്ച് തളയ്ക്കാൻ താല്പര്യമുള്ളവർക്ക് റജിസ്‌ട്രേഷൻ നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകാനും തീരുമാനമായി. എഡിഎം സി മുഹമ്മദ്‌ റഫീഖ് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്റ്ററി) പി.സത്യപ്രഭ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.കെ.ജിതേന്ദ്ര കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.ജെ.ജോയ്, എസ്പിസിഎ സെക്രട്ടറി എം.രാജൻ, ഇ.സി.നന്ദകുമാർ, ടി.പി.നവജ്യോത്, രസ്ജിത് ശ്രീലകത്ത്, റേഞ്ച് ഓഫിസർ വി.ബിജേഷ് കുമാർ, കെ.കെ.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com