ADVERTISEMENT

കോഴിക്കോട് ∙ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേൽപാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയിൽ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം. തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിലവിലുള്ള പഴയ മേൽപാലം 12 മീറ്റർ വീതിയിലാണ്. രാമനാട്ടുകരയിൽനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലം ഉപയോഗിക്കണം. 

വെങ്ങളം – രാമനാട്ടുകര ബൈപാസ് പൂർത്തിയാകുമ്പോൾ 7 മേൽപാലങ്ങളാണു വരിക. തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ ഓരോ മേൽപാലങ്ങൾ ഉള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലാണ് 2 മേൽപാലങ്ങൾ വീതം നിർമിക്കാനുള്ളത്. ഇതിൽ അഴിഞ്ഞിലത്ത് 2 പാലവും തുറന്നു. മറ്റിടങ്ങളിൽ പൂളാടിക്കുന്ന് ഒഴികെ നാലിടത്തും ഓരോ പാലം വീതം നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.  

ദേശീയപാത 66ൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്റർ 6 വരിയാക്കുന്ന പ്രവൃത്തിയിൽ ഇന്നലെ വരെ 74% പൂർത്തിയായി. ലക്ഷ്യമിട്ട രീതിയിൽ നിർമാണം പുരോഗമിച്ചിരുന്നെങ്കിൽ 82% പൂർത്തിയാകേണ്ടതായിരുന്നു. ഈ ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ബൈപാസ് 3 മാസം വൈകുമെന്നാണ് ഒടുവിലത്തെ വിലയിരുത്തൽ. വേങ്ങേരിയിലെ ജപ്പാൻ പൈപ്പ് മാറ്റിസ്ഥാപിക്കൽ അപ്രതീക്ഷിതമായി വന്ന പ്രവൃത്തിയായതിനാൽ ബൈപാസ് നിർമാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും 3 മാസം നീട്ടിത്തരണമെന്നും വ്യക്തമാക്കി കരാറുകാർ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.

പണി തീർന്ന ഭാഗങ്ങൾ ഉടൻ തുറക്കും 
∙ നിർമാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപാസിൽ പൂർത്തിയായ 17 കിലോമീറ്റർ രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കും. 28.400 കിലോമീറ്റർ 6 വരിയാക്കുന്ന പ്രവൃത്തി ഡിസംബറിൽ പൂർത്തിയാകില്ലെന്ന് ഉറപ്പായതോടെയാണു ഗതാഗതയോഗ്യമായ ഭാഗങ്ങൾ തുറക്കാൻ തീരുമാനിച്ചത്. രാമനാട്ടുകര – അറപ്പുഴ പാലം (3 കിലോ മീറ്റർ), അറപ്പുഴ പാലം – ഹൈലൈറ്റ് മാൾ (5 കിലോമീറ്റർ), സൈബർ പാർക്ക് – മലാപ്പറമ്പ് (5 കിലോമീറ്റർ), പൂളാടിക്കുന്ന് – വെങ്ങളം ജംക്‌ഷൻ (4 കിലോമീറ്റർ) എന്നീ വ്യത്യസ്ത ഭാഗങ്ങളിലായാണ് 17 കിലോമീറ്റർ ബൈപാസ് 15ന് അകം തുറന്നു കൊടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com