ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലായിരുന്ന മുസ്‍ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ ലീഗ് ഹൗസിലേക്ക് എം.കെ.രാഘവനും ഷാഫി പറമ്പിലും വന്നിറങ്ങിയപ്പോൾ യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും ആഹ്ലാദം അണപൊട്ടിയൊഴുകി. ഉച്ചയ്ക്കു രണ്ടരയോടെയാണ് കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ ഒരുമിച്ച് ലീഗ് ഹൗസിലേക്ക് എത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ മുൻനിര നേതാക്കളെല്ലാം, വിജയിച്ച സ്ഥാനാർഥികളെ സ്വീകരിക്കാൻ ലീഗ് ഹൗസിൽ എത്തിയിരുന്നു. മധുരം നൽകിയും ഷാൾ അണിയിച്ചും ഇരുവരെയും ലീഗ് ഹൗസിലേക്ക് വരവേറ്റു. കോൺഗ്രസിന്റെയും ലീഗിന്റെയും വലിയ പതാകകൾ വീശിയും ബാൻഡ് മേളം ഒരുക്കി നൃത്തം ചവിട്ടിയുമാണ്  പ്രവർത്തകർ ഇവരെ സ്വീകരിച്ചത്. 

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി.മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.ജയന്ത്, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്‍ലിം ലീഗ് നേതാക്കളായ സി.കെ.സുബൈർ, പി.കുൽസു, ടി.ടി.ഇസ്മായിൽ, ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത്, എൻഎസ്‍യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത് എന്നീ യുഡിഎഫ് നേതാക്കളും എത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു ശേഷം വീണ്ടും ലീഗ് ഹൗസിൽ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദാരവങ്ങളാണ് ഇന്നലെ ഉയർന്നത്. വോട്ടെണ്ണൽ തുടങ്ങുമ്പോൾ ലീഗ് ഹൗസ് സാധാരണ ദിവസത്തെ പോലെ ആയിരുന്നു. ജീവനക്കാരും ചുരുക്കം ചില പ്രവർത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ, കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയും ദേശീയ തലത്തിൽ ഇന്ത്യാസഖ്യം മുന്നേറ്റം നടത്തുകയും ചെയ്തതോടെ കൂടുതൽ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ലീഗ് ഹൗസിലേക്ക് എത്തി. 11.10 നു മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല എത്തിയതോടെ പ്രവർത്തകരിൽ ആവേശം വർധിച്ചു. ഇതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ ഉടൻ എത്തുമെന്ന വിവരവും അറിഞ്ഞതോടെ ആവേശം പതിന്മടങ്ങായി. കോൺഗ്രസ് പതാകകളും ലീഗ് പതാകകളുമായി പ്രവർത്തകർ കൂട്ടത്തോടെ എത്തിത്തുടങ്ങി. 11.30നു മഹിളാ കോൺഗ്രസ് പ്രവർത്തകർ പൂച്ചെണ്ടുകളുമായാണ് ഇവിടേക്ക് എത്തി.

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വൻ ലീഡുകളുടെ വാർത്ത വന്നതോടെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും പരസ്പരം വാരിപ്പുണർന്നും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും ആഹ്ലാദം പങ്കുവച്ചു. 12.10ന്എം.കെ.രാഘവൻ ലീഗ് ഹൗസിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തിനെ വരവേൽക്കാൻ പ്രവർത്തകരും നേതാക്കളും തിരക്കു കൂട്ടി. ഒരു മണിക്കൂറോളം ലീഗ് ഹൗസിൽ ചെലവഴിച്ച ശേഷം അദ്ദേഹം ‍തിരിച്ചു പോയി. പിന്നീട് രണ്ടരയോടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്കൊപ്പം എം.കെ.രാഘവൻ വീണ്ടും ലീഗ് ഹൗസിലെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com