ADVERTISEMENT

ബേപ്പൂർ ∙ കടൽഭിത്തി നിർമാണം അനന്തമായി നീളുന്നതിനാൽ ഏതുസമയവും കടലെടുക്കുമെന്ന നിലയിൽ ഗോതീശ്വരം തീരദേശ റോഡ്. കടലാക്രമണം ഉണ്ടാകുമ്പോൾ വെള്ളം തള്ളിക്കയറി റോഡ് തകർച്ചയുടെ വക്കിലാണ്. പകുതി ഭാഗം ടാറിങ് അടർന്നു. ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ 100 മീറ്ററോളം പൊളിഞ്ഞു. 2021ൽ ടൗട്ടെ ചുഴലിക്കാറ്റ് വേളയിൽ തകർന്ന ഭാഗം പോലും ഇതുവരെ പുനർനിർമിച്ചിട്ടില്ല. 

കടലോരത്ത് റോഡിന്റെ പകുതി മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ യാത്ര അപകടകരമായി. ഗോതീശ്വരത്ത് ചിൽഡ്രൻസ് പാർക്ക് മുതൽ ക്ഷേത്ര പരിസരം വരെ 535 മീറ്റർ ദൂരത്തിൽ കടലിനു സംരക്ഷണ ഭിത്തിയില്ല. ചെറിയൊരു തിരയടി ഉണ്ടായാൽ പോലും തീരത്തു വെള്ളം കയറും. കടലിനു സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തു കരയിടിച്ചിലും വ്യാപകമാണ്. ഗോതീശ്വരം, കല്ലിങ്ങൽ തീരദേശവാസികൾ ആശ്രയിക്കുന്ന പാതയാണ് അപകടാവസ്ഥയിലുള്ളത്. കടലാക്രമണം തുടർന്നാൽ ഗോതീശ്വരം ക്ഷേത്ര റോഡ് പൂർണമായും തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ചുഴലിക്കാറ്റ് വേളയിൽ അധികൃതർ ഇടപെട്ടു തീരത്ത് കരിങ്കല്ലിട്ടു താൽക്കാലിക സുരക്ഷ ഒരുക്കിയെങ്കിലും റോഡ് സഞ്ചാര യോഗ്യമാക്കാനുള്ള നടപടി നീളുകയാണ്. 

ഫണ്ട് അനുവദിക്കാത്തത് പ്രതിസന്ധി
∙ ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതിക്കു ഫണ്ട് അനുവദിക്കാത്തതാണു ഗോതീശ്വരം തീരത്തെ കടൽഭിത്തി നിർമാണം വൈകിപ്പിക്കുന്നത്. ഗോതീശ്വരത്ത് 535 മീറ്റർ ദൂരം കരിങ്കൽ ഭിത്തി നിർമിക്കുന്നതിനു 3.70 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടു വർഷങ്ങൾ പിന്നിട്ടെങ്കിലും നാളിതുവരെ അനുമതിയും ഫണ്ടും ലഭിച്ചിട്ടില്ല. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്താനായിരുന്നു അധികൃതർ പദ്ധതിയിട്ടത്. വളരെ അത്യാവശ്യമായി ചെയ്യേണ്ട പ്രവൃത്തിയെന്ന പരിഗണനയിൽ മൂന്നുവട്ടം എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. നബാർഡ് ഫണ്ട് ലഭിച്ചില്ലെങ്കിൽ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിലെങ്കിലും(എഫ്എംബി) ഉൾപ്പെടുത്താൻ നിർദേശം സമർപ്പിച്ചിരുന്നു. അതിലും നടപടിയില്ല. ഇനി സർക്കാർ ഫണ്ട് ലഭിച്ചാൽ മാത്രമേ ഭിത്തി നിർമാണം ആരംഭിക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com