ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ ഹരിത കർമസേനാംഗങ്ങൾക്ക് അജൈവ മാലിന്യം കൊണ്ടു പോകാൻ വാങ്ങിയ 70 ഇ–ഓട്ടോകൾ ഡ്രൈവർമാരില്ലാത്തതിനാൽ വെറുതെ കിടന്നു നശിക്കുന്നു. മാലിന്യങ്ങൾ മൂടി കൊണ്ടുപോകാനുള്ള 25 മിനി പിക്കപ് വാഹനങ്ങൾ കൂടി ഹരിതകർമ സേനയ്ക്കായി അടുത്ത ദിവസം എത്തും. ഫലത്തിൽ പുത്തൻ വാഹനങ്ങൾ കോർപറേഷനിൽ നിറയുമ്പോൾ ആവശ്യത്തിനു ഡ്രൈവർമാർ ഇല്ലാത്ത അവസ്ഥയാണ്. ഓരോ ഡിവിഷനിലേക്കും ഓരോ ഇ–ഓട്ടോകൾ എന്ന നിലയിൽ ഹരിത കർമസേനയ്ക്കായി 75 ഇ–ഓട്ടോകൾ വാങ്ങാനായിരുന്നു കോർപറേഷൻ കരാർ വച്ചത്. ആദ്യ ഘട്ടം 30 ഇ–ഓട്ടോകളാണ് എത്തിച്ചത്. ജനുവരി 12ന് ആയിരുന്നു ഇവയുടെ ഉദ്ഘാടനം. എന്നാൽ ആവശ്യത്തിനു ഡ്രൈവർമാർ ഇല്ലാത്തതിനാൽ 5 ഇ–ഓട്ടോകൾ മാത്രമേ നിരത്തിലിറക്കാനായുള്ളൂ. ബാക്കിയുള്ള 25 ഇ–ഓട്ടോകളും ടഗോർ ഹാൾ വളപ്പിൽ 6 മാസമായി നിർത്തിയിട്ടിരിക്കുകയാണ്. 

ഇതിനിടയിലാണ് നേരത്തേ ഓർഡർ ചെയ്ത 45 ഇ–ഓട്ടോകൾ കൂടി ഏപ്രിൽ മൂന്നാം വാരത്തിൽ എത്തിയത്. ഓടിക്കാതെ കിടക്കുന്നതിനാൽ ബാറ്ററിയും ടയറുകളും നശിക്കുകയാണ്. ഹരിത കർമ സേനയിൽപെട്ട  20 പേർക്ക് ഡ്രൈവിങ് പരിശീലനം നടത്തി വരികയാണെന്നാണ് കോർപറേഷനിലെ ഹെൽത്ത് ഓഫിസർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയത്. മിക്കവാറും അടുത്ത ആഴ്ചയോടെ ഇവരുടെ പരിശീലനം പൂർത്തിയായി 20  ഇ–ഓട്ടോകൾ കൂടി നിരത്തിലിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ ആരോഗ്യ വിഭാഗം.  അപ്പോഴും 50 ഇ–ഓട്ടോകൾ വെറുതേ കിടക്കും. ഹരിത കർമ സേനാംഗങ്ങളിൽ നിന്ന് 20 ഡ്രൈവർമാരെ പരിശീലിപ്പിക്കാൻ 6 മാസം എടുത്ത കോർപറേഷന് 50 ഡ്രൈവർമാരെ കൂടെ പരിശീലിപ്പിക്കാൻ എത്ര കാലം വേണ്ടി വരുമെന്ന് കണ്ടറിയണം.

ഇ–ഓട്ടോയിലെ ഡ്രൈവർമാർ ഹരിത കർമ സേനാംഗങ്ങളോ കുടുംബശ്രീ അംഗങ്ങളോ ആയിരിക്കണമെന്ന നിബന്ധനയാണ് ഡ്രൈവർമാരെ കണ്ടെത്താൻ കാലതാമസം നേരിടുന്നതിനു കാരണം. നിലവിൽ കോർപറേഷൻ പരിധിയിൽ കണ്ടിൻജൻസി ജീവനക്കാരും ഹരിത കർമ സേനാംഗങ്ങളും കുറവാണെന്നിരിക്കെ അതിൽ നിന്നു 75 പേരെ ഡ്രൈവർമാരായി മാറ്റുമ്പോൾ ഈ മേഖലയിൽ വീണ്ടും ആൾക്ഷാമം രൂക്ഷമാകും. വീടുകളിലെത്തി ഇ ഓട്ടോകൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഒരു പൊതു സ്ഥലത്ത് വച്ച് മിനി പിക്കപ് വാഹനത്തിലേക്ക് മാറ്റിയാണ് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുക. ഇതിനായാണ് 25 മിനി പിക്കപ് വാഹനങ്ങൾ വാങ്ങുന്നത്. ഇവയ്ക്കുള്ള ഡ്രൈവർമാരെ പൊതുവായി എടുക്കാമെന്നതിനാൽ അതിൽ പ്രശ്നമുണ്ടാകില്ല. ഇതിനെല്ലാം പുറമേ 4 എൻഫോഴ്സ്മെന്റ് വാഹനങ്ങളും കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com