ADVERTISEMENT

ഫറോക്ക് ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ ചാലിയാറിൽ വ്യാപക തിരച്ചിൽ.  ഡ്രോൺ ഉപയോഗിച്ചും ജലക്യാമറകൾ ഇറക്കിയുമാണ് ഫറോക്ക് സബ് ഡിവിഷനു കീഴിലെ തീരദേശ മേഖലയിൽ പരിശോധന നടത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിൽ ഒഴുകിയെത്തിയ സാഹചര്യത്തിലായിരുന്നു പ്രത്യേക പരിശോധന.

ഫറോക്കിൽ ചാലിയാർ തീരപ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു 
പരിശോധന നടത്തുന്നു.
ഫറോക്കിൽ ചാലിയാർ തീരപ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുന്നു.

ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ്, മീഞ്ചന്ത അഗ്നിരക്ഷാനിലയം ഓഫിസർ എം.കെ.പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറപ്പുഴ പാലം മുതൽ ചാലിയാർ അറബിക്കടലിൽ ചേരുന്ന ബേപ്പൂർ അഴിമുഖം വരെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചാലിയാർ അവസാനിക്കുന്ന ഭാഗം വരെ പരിശോധന നടത്താൻ എഡിജിപി എം.ആർ.അജിത് കുമാർ നിർദേശം നൽകിയിരുന്നു.  ഇതുപ്രകാരം പുഴയുടെ തീരം അതിരിടുന്ന ഫറോക്ക്, നല്ലളം, ബേപ്പൂർ, കോസ്റ്റൽ, പന്തീരാങ്കാവ്, വാഴക്കാട് പൊലീസുകാർ 3 ടീമായി തിരിഞ്ഞായിരുന്നു നദിയിലും തീരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയത്. 

പൊലീസിന്റെ നിർദേശ പ്രകാരം പ്രാദേശിക രക്ഷാപ്രവർത്തകരും ടീം പള്ളിമേത്തലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും രാമനാട്ടുകര റെസ്ക്യു വൊളന്റിയർമാരും സമാന്തരമായി ചാലിയാറിലുട  നീളം തിരച്ചിൽ നടത്തി. ഇൻസ്പെക്ടർമാരായ എം.വിശ്വംഭരൻ, ദിനേശ് കോറോത്ത്, എസ്ഐമാരായ ആർ.എസ്.വിനയൻ, എ.കെ.അജിത് കുമാർ, സി.സുജിത്ത്, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, കോസ്റ്റൽ എസ്ഐ കെ.സലീം, സിവിൽ ഡിഫൻസ് വൊളന്റിയർമാരായ എ.കെ.ജസ്‌ലി റഹ്മാൻ, ഇ.ഷംസീർ, ശരത്ത് കള്ളിക്കൂടം, മുഹമ്മദ് ബാവ, ഇ.അഷറഫ്, റെസ്ക്യൂ വൊളന്റിയർ സഹീർ പെരുമുഖം എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.

പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ
മാവൂർ ∙ ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്ന ചാലിയാറിൽ പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം ചാലിയറിലെ മണന്തലക്കടവിൽ നിന്നും പത്ത് വയസ്സുകാരിയുടെ മൃതദേഹവും പന്തീരാങ്കാവ്, പൂക്കോട്ടുമണ്ണ എന്നിവിടങ്ങളിൽ ചില മൃതദേഹങ്ങളുടെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. തുടർന്നാണു ചാലിയാറിൽ പരിശോധന നടത്തുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചാലിയാറിന്റെ തീരത്തെ പൊലീസ് സ്റ്റേഷനുകളിലെ ഓഫിസർമാരുടെ മേൽനോട്ടത്തിൽ അഗ്നിരക്ഷാ സേന, മുങ്ങൽ വിദഗ്ധർ, താലൂക്ക് ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവർ യോജിച്ചാണ് ഇന്നലെ രാവിലെ മുതൽ 2 ദിവസത്തെ തിരച്ചിലിനു തുടക്കമിട്ടത്. ഒരേ സമയം മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട ചാലിയാറിന്റെ ഭാഗങ്ങളിലും കോഴിക്കോട് ജില്ലയിലെ ചാലിയാറിന്റെ കരകളിലും നിലമ്പൂർ, എടവണ്ണ, അരീക്കോട്, മുക്കം, മാവൂർ, വാഴക്കോട്, പന്തീരാങ്കാവ്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.

ഇന്നലെ ചാലിയാറിന്റെ കൂളിമാട്, എളമരം ഭാഗങ്ങളിലും പരിശോധന പൂർത്തിയാക്കി. പൊലീസ് ബോട്ടുകളും പ്രാദേശിക ബോട്ടുകളും തോണിയും ഡ്രോണുകളും ദൗത്യത്തിനു ഉപയോഗിക്കുന്നുണ്ട്. ചാലിയാറിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. അടിയൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇന്നും പരിശോധന തുടരും. മാവൂർ പൊലീസ് ഇൻസ്പെക്ടർ പി.രാജേഷ്, വാഴക്കാട് ഇൻസ്പെക്ടർ കെ.രാജൻബാബു, മുക്കം ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരാണ് ഇന്നലെ പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com