ADVERTISEMENT

വടകര ∙ മതവികാരം വളർത്തി വോട്ട് തട്ടാനുള്ള ഹീനമായ ശ്രമമാണ് സിപിഎം വടകരയിൽ നടത്തിയതെന്ന് മുൻ എംപി കെ.മുരളീധരൻ. കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപി പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേസിൽ പൊലീസ് നടപടി പക്ഷപാതപരമാണ്. ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ ഒന്നര കൊല്ലം കഴിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ടു മറുപടി പറയിപ്പിക്കും. പിണറായി ഭരണത്തിൽ കള്ളക്കേസെടുത്ത ഒരു പൊലീസുകാരനും രക്ഷപ്പെട്ടാൻ പോകുന്നില്ല. വാട്സാപ് ഗ്രൂപ്പ്‌ അഡ്മിനെ പൊലീസ് ചോദ്യം ചെയ്യണം. നിയമനടപടിയുമായി കോൺഗ്രസ്‌ മുന്നോട്ടു പോകും. വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കനാണ് കാഫിർ വ്യാജ സ്ക്രീൻഷോട്ടിലൂടെ ശ്രമിച്ചത്. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ഉണ്ടായേ മതിയാകൂ എന്നും മുരളീധരൻ പറഞ്ഞു.  

പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ നോക്കിയത് നേരിയ സംഘർഷം സൃഷ്ടിച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കാഫിർ പ്രചാരണം നടത്തിയവരെക്കുറിച്ചു തെളിവു കിട്ടിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ്, ആർഎംപി പ്രവർത്തകർ എസ്പി ഓഫിസിലേക്കു മാർച്ച് നടത്തിയത്. പാറക്കൽ അബ്ദുല്ല, എൻ.വേണു, കെ.ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Kafir Screenshot Row: Muraleedharan Blasts CPM for Exploiting Religious Sentiments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com