ADVERTISEMENT

പേരാമ്പ്ര∙ ജ്വല്ലറി കവർച്ചക്കേസ് പ്രതികളെ നേപ്പാൾ അതിർത്തിയിൽ നിന്നു പിടികൂടി ‘പേരാമ്പ്ര സ്ക്വാഡ്’. സിനിമയെ വെല്ലുന്ന രംഗങ്ങൾ. ഏറ്റുമുട്ടലുകൾ, രക്ഷപ്പെടുത്തലുകൾ... അവസാനം ഒരു പ്രതിയുമായി കേരളത്തിലേക്ക്. 9 ദിവസത്തെ ഊണും ഉറക്കവും ഇല്ലാത്ത പ്രവർത്തനം. 26നു രാത്രിയോടെ പ്രതിയുമായി മേപ്പയൂരിൽ എത്തി. കഴിഞ്ഞ ജൂലൈ 6ന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പേരാമ്പ്ര ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി പിൻഭാഗത്ത് കുത്തിത്തുറന്ന് സ്വർണവും വെള്ളിയുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. ആ കേസിലെ പ്രതിയെയാണ് ബിഹാറിൽ വച്ച് പൊലീസ് പിടികൂടിയത്. ബിഹാർ കിഷൻ ഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ്‌ മിനാർ ഉൽഹഖ് (24) ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന സൂത്രധാരൻ ഇസാഖ് മാംഗുരയെ പിടികൂടാൻ കഴിഞ്ഞില്ല. ആയുധങ്ങളുമായി എത്തിയ നാട്ടുകാരുടെ ചെറുത്തുനിൽപിനെ തുടർന്ന് പൊലീസിന് ഇയാളെ കൈവിടേണ്ടി വന്നു. 

ആദ്യം പിടികൂടിയ പ്രതിയുടെ മൊഴി പ്രകാരം ഇയാളെ രാത്രി വീട്ടിൽ എത്തി പിടിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ ‘ഉണ്ട’ സിനിമയിലെയും ‘കണ്ണൂർ സ്ക്വാഡി’ലും കാണിച്ച കിഷൻ ഗഞ്ച് പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കേരള പൊലീസിന് പൂർണമായി മനസ്സിലാക്കാൻ കഴിയാതെ പോയതുകാരണം രാത്രി പ്രതി തടിതപ്പി. കേരള പൊലീസിലെ 4 പേരും അഞ്ഞൂറോളം വരുന്ന നാട്ടുകാരും തമ്മിൽ പോരാട്ടമായി. ശബ്ദം കേട്ട് എത്തിയ ബോർഡർ സെക്യൂരിറ്റി സശസ്ത്ര സീമാ ബലിലെ ഉദ്യോഗസ്ഥരാണ് കേരള പൊലീസിനെ രക്ഷപ്പെടുത്തിയത്. തോക്കും വടിവാളും മറ്റ് ആയുധങ്ങളുമായി എത്തിയ ജനങ്ങൾ പൊലീസിനെ വളഞ്ഞ് കൊല്ലാനുള്ള ശ്രമമായിരുന്നു. ബോർഡർ സെക്യൂരിറ്റി എത്തിയില്ലായിരുന്നെങ്കിൽ തിരിച്ചുപോരുന്ന കാര്യം പ്രയാസമാകുമായിരുന്നു.

ഇസാഖ് മാംഗുര തോക്കുമായാണ് കേരള പൊലീസിനെ നേരിട്ടത്. ആയുധധാരികളായ നാട്ടുകാർ അയാളുടെ സഹായത്തിനെത്തി. 4 അംഗങ്ങൾ മാത്രമുള്ള കേരള പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബിഹാർ പൊലീസും ശ്രമം നടത്തിയെങ്കിലും പ്രതി ഇരുളിൽ മറഞ്ഞിരുന്നു. ഇസാഖ് മാംഗുര മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. ആളുകൾ അധികം ശ്രദ്ധിക്കാത്ത, സുരക്ഷാ സംവിധാനം തീരെ കുറഞ്ഞ പ്രദേശം ആയതിനാലാവാം ചെറുവണ്ണൂരിലെ ജ്വല്ലറി തിരഞ്ഞെടുക്കാൻ കാരണം എന്നാണ് പൊലീസിന്റെ നിഗമനം. പദ്ധതി ആസൂത്രണം ചെയ്ത ശേഷമാണ് ജൂലൈ 5ന് മുഹമ്മദ്‌ മിനാർ ഉൽഹഖ് കേരളത്തിൽ എത്തിയത്. 6ന് പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുമർ കുത്തിത്തുറന്ന് അകത്തുകടന്ന് 250 ഗ്രാം സ്വർണവും 5 കിലോ വെള്ളിയാഭരണങ്ങളും കവർന്ന്,  പുലർച്ചെ നാട്ടിലേക്ക് ട്രെയിൻ മാർഗം കടന്നു. വടകര മുതൽ പന്നിമുക്ക് വരെയുള്ള ക്യാമറകൾ പരിശോധിച്ചപ്പോഴാണ് മുയിപ്പോത്ത് ടൗണിലുള്ള സിസിടിവി ക്യാമറയിൽ 6ന് പുലർച്ചെ 2 പേർ ധൃതിയിൽ നടന്നുപോകുന്ന ദൃശ്യം കാണുന്നത്.  

പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്. മുൻ പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡിവൈഎസ്പി വി.വി.ലതീഷ് അന്വേഷണത്തിനു നേതൃത്വം നൽകുകയുമായിരുന്നു. എസ്ഐ സുധീർ ബാബു, എഎസ്ഐ കെ.ലിനേഷ്, സിവിൽ പൊലീസ് ഒഫിസർമാരായ പി.സിഞ്ചുദാസ്, കെ.ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

മേപ്പയൂർ ഇൻസ്പെക്ടർ പി.ഷിജുവിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ പി.കെ.റഫീഖ്, സുധീർ ബാബു, കെ.പി.ലത്തീഫ്, എഎസ്ഐ ഇ.കെ.മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വിനീഷ്, എൻ.എം.ഷാഫി, എം.ലസിത്ത്, പി.സിഞ്ചുദാസ്, കെ.കെ.ജയേഷ്, കെ.രതീഷ്, പി.ലിനീഷ്, സൈബർ സെൽ സിപിഒ പി.വിജീഷ്, അന്വേഷണത്തിനിടെ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ബോർഡർ പൊലീസിന്റെ നിർദേശ പ്രകാരമാണ് 23നു തന്നെ റിസർവേഷൻ ഇല്ലാതെ ട്രെയിനിലെ സാധാരണ കംപാർട്മെന്റിൽ കേരളത്തിലേക്കു തിരിച്ചത്. ലഗേജ് വയ്ക്കുന്ന മുകളിലെ കമ്പിയിൽ പ്രതിയെയും കൊണ്ട് 4 പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങാതെ 3 രാത്രി കഴിച്ചുകൂട്ടി.

English Summary:

A thrilling account of the "Perambra Squad's" pursuit and capture of a suspect involved in the Pavithram Jewellery heist. The operation spanned nine days, culminating in a dramatic arrest at the Nepal border.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com