ADVERTISEMENT

കോഴിക്കോട് ∙ അപകടത്തിൽപ്പെടുന്ന ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും യഥാസമയം ചികിത്സ ലഭ്യമാക്കാൻ കെഎസ്ആർടിസി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. യാത്രക്കാർക്കു പരുക്കേറ്റാൽ കണ്ടക്ടറുടെ ബാഗിലെ പണത്തിൽനിന്നു നിശ്ചിത തുക ചെലവാക്കാൻ അനുമതിയുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ ഇതും അനുവദിക്കുന്നില്ല. 

കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്കു പുറപ്പെട്ട ബസിലെ ഡ്രൈവർ അബോധാ വസ്ഥയിലായതിനെത്തുടർന്ന് ബസ് ഡിവൈഡറിൽ ഇടിച്ചുനിന്ന സംഭവമുണ്ടായി.  ഡ്രൈവറെ ഉടൻ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ആരംഭിക്കാനാവശ്യമായ പണം നൽകാൻ കെഎസ്ആർടിസി തയാറായില്ല. കണ്ടക്ടറുടെ കൈവശമുള്ള ബാഗിലെ പണം ഉപയോഗിക്കാൻ തിരുവനന്തപുരത്ത് ചീഫ് ഓഫിസിൽ ബന്ധപ്പെട്ടിട്ടുപോലും അനുമതി ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. ഒടുവിൽ സഹപ്രവർത്തകർ പിരിവെടുത്താണ് പണം കണ്ടെത്തിയത്. 

സമാനമായ അനുഭവമാണ് ഞായറാഴ്ച മാങ്കാവിനടുത്ത് സ്വകാര്യബസ് കെഎസ്ആർടിസി ബസിലിടിച്ചപ്പോഴുമുണ്ടായത്. അപകടത്തിനിരയായ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ കെഎസ്ആർടിസി തയാറായില്ല.  ഡിസ്ചാർജ് ചെയ്തുപോകാൻ കണ്ടക്ടർ സ്വന്തം കയ്യിൽനിന്ന് പണം നൽകിയപ്പോൾ ഡ്രൈവർക്കു തുണയായത് ഇൻഷുറൻസ് തുകയാണ്. ഇത്തരം സാഹചര്യത്തിൽ, കണ്ടക്ടറുടെ ബാഗിൽനിന്ന്  നിശ്ചിത തുക ചെലവഴിക്കാൻ അനുമതിയുണ്ടായിരുന്നു. കെഎസ്ആർടിസി കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതോടെയാണ് ഇത് നിരോധിച്ചത്.

English Summary:

The Kerala State Road Transport Corporation (KSRTC) is facing accusations of neglecting the well-being of its employees by delaying medical treatment for drivers and conductors injured in recent bus accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com